കുറ്റ്യാടി: കുറ്റ്യാടി മണ്ഡലത്തിലെ ആയഞ്ചേരിയിൽ കള്ളവോട്ട് ആരോപണം. വോട്ട് ചെയ്യാനെത്തിയ വീട്ടമ്മ തന്റെ വോട്ട് നേരത്തെ തന്നെ മറ്റാരോ പോസ്റ്റൽ ബാലറ്റായി രേഖപ്പെടുത്തിയെന്നറിഞ്ഞ് പ്രതിഷേധിച്ചു. ആയഞ്ചേരിയിലെ 47-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്യാനെത്തിയ സീനത്തിനാണ് ഈ ദുരനുഭവം ഉണ്ടായത്. ബൂത്തിൽ കയറിയപ്പോൾ നിങ്ങളുടെ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു എന്നും മാറിനിൽക്കണമെന്നുമാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്ന് സീനത്ത് മാധ്യമങ്ങളോട് പറഞ്ഞു.
താൻ പോസ്റ്റൽ ബാലറ്റ് ആവശ്യപ്പെട്ടിട്ടില്ല. എന്നാൽ ഉദ്യോഗസ്ഥരുടെ രേഖകളിൽ തന്റെ പേരിൽ വോട്ട് രേഖപ്പെടുത്തിയതായാണ് കാണിക്കുന്നത്. പ്രതിഷേധിച്ചപ്പോൾ 'ടെൻഡേർഡ് വോട്ട്' (ബാലറ്റ് പേപ്പറിൽ) ചെയ്യാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ അത് എണ്ണാൻ സാധ്യതയില്ലെന്ന് പിന്നീട് അറിയിച്ചതോടെ സീനത്ത് വഴങ്ങിയില്ല. എണ്ണാത്ത വോട്ട് ചെയ്തിട്ട് കാര്യമില്ലെന്നാണ് അവരുടെ നിലപാട്. പ്രശ്നമുണ്ടാക്കരുത് എന്ന് പ്രിസൈഡിങ് ഓഫീസർ പറഞ്ഞത് ശരിയായില്ലെന്നും താൻ തന്റെ അവകാശത്തിനാണ് സംസാരിക്കുന്നതെന്നും സീനത്ത് വ്യക്തമാക്കി.
സമാനമായ സംഭവം തൃശ്ശൂർ വടക്കാഞ്ചേരിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. വടക്കാഞ്ചേരി ഗേൾസ് സ്കൂളിലെ 49 - നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയാളുടെ വോട്ടാണ് നേരെത്തെ തന്നെ പോസ്റ്റൽ വോട്ട് ചെയ്തതായി രേഖകളിലുള്ളത്. വടക്കാഞ്ചേരി പാറപ്പറമ്പിൽ സജീവെനെന്ന 40 കാരനാണ് വോട്ട് നഷ്ടമായത്. ഉദ്യോഗസ്ഥർ വിവരമറിച്ചതിനെ തുടർന്ന് അവിടെയുണ്ടായിരുന്ന ബി.ജെ.പി പ്രവർത്തകർ പ്രതിഷേധിച്ചു. തൽക്കാലാം ആശ്വസിപ്പിച്ചു വിടാൻ മാത്രമേ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് കഴിഞ്ഞുള്ളൂ. സർക്കാർ സർവീസിലുള്ള ഇയാൾ നേരിട്ടെത്തി വോട്ട് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പോളിങ് സ്റ്റേഷനിലെത്തിയതോടെയാണ് തന്‍റെ വോട്ട് പോസ്റ്റലായി രേഖപ്പെടുത്തിയ വിവരം അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.