'വടകരയിലെ ഫ്ലാറ്റിലേക്ക് ക്ഷണിച്ചുവെന്നാണ് പറയുന്നത്, വടകരയിൽ ആർക്കാണ് ഫ്ലാറ്റുള്ളത്..? രാഹുലിന്റെ ഫ്ലാറ്റ് പാലക്കാടല്ലേ..?; ഷാഫി പറമ്പിലിനെ ഉന്നമിട്ട് വി.കെ.സനോജ്

കോഴിക്കോട്: രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിന് പിന്നാലെ രാഹുലിനെയും ഷാഫി പറമ്പിൽ എം.പിയേയും രൂക്ഷമായി വിമർശിച്ച് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. കോൺഗ്രസിനുള്ളിലെ ക്രൈം സിന്‍ഡിക്കേറ്റിലെ രണ്ടാമനാണ് ഇപ്പോള്‍ ജയിലില്‍ പോയിരിക്കുന്നത്. സിന്‍ഡിക്കേറ്റിലെ ഒന്നാമനും ഇതേ വഴിയില്‍ തന്നെ തുറന്നുകാട്ടപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ഷാഫി പറമ്പിലിനെ ലക്ഷ്യമിട്ട് വി. കെ.സനോജ് പറഞ്ഞു.

അതിജീവിതയെ വടകരയിലെ ഫ്ലാറ്റിൽ ക്ഷണിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. വടകരയിൽ ആർക്കാണ് ഫ്ലാറ്റുള്ളത്..? രാഹുലിന്റെ ഫ്ലാറ്റ് പാലക്കാടല്ലേ..? ഇതുസംബന്ധിച്ച് അന്വേഷണം വേണമെന്നും സനോജ് പറഞ്ഞു.

വയനാട്ടിലെ ജനങ്ങളുടെ കണ്ണീരൊപ്പാന്‍ എന്ന പേരിലും ഈ ഇരപിടിയന്‍ പെണ്‍കുട്ടികളെ സമീപിച്ചിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ വയനാടിന്റെ ദുരന്ത ഭൂമിയിലെത്തിയത് അവിടെ ഏതെങ്കിലും വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന ആഗ്രഹമുണ്ടായിരുന്നതിനാല്‍ അല്ല. തന്റെ ഇത്തരം ചെയ്തികള്‍ക്കുള്ള പണം സമാഹരിക്കാനുള്ള അവസരമായി രാഹുല്‍ ദുരന്തത്തെ കണ്ടുവെന്നും വി.കെ.സനോജ് പറഞ്ഞു.

പെണ്‍കുട്ടികളെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോവുക. അവിടെ വച്ച് ക്രൂരമായി ബലാത്സംഗം ചെയ്യുക, ഗര്‍ഭഛിദ്രം നടത്തുക. എന്നിട്ട് ഇതിന്റെയൊക്കെ പണം പല ദുരന്ത നിവാരണ ഫണ്ടുകളില്‍ നിന്ന് എടുക്കുക. എന്ത് നെറികേടാണ് ഇവര്‍ കാണിക്കുന്നതെന്നും സനോജ് ചോദിച്ചു.

ഇവര്‍ ചെയ്യുന്ന നെറികേടിനെല്ലാം കോണ്‍ഗ്രസ് നേതൃത്വം കൂട്ടുനില്‍ക്കുകയാണ്. തനിക്കും രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഭാഗത്ത് നിന്നും മോശം പരാമര്‍ശങ്ങള്‍ നേരിടേണ്ടി വന്നതായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തക ഷാഫിയോട് പറഞ്ഞിരുന്നു. പക്ഷെ എല്ലാ അര്‍ത്ഥത്തിലും ഷാഫി രാഹുലിനെ പിന്തുണച്ചു. മുപ്പത് സെക്കന്റ് കൊണ്ട് മുന്നൂറ് വീടുകള്‍ നിര്‍മിച്ച് നല്‍കിയ പ്രതിപക്ഷ നേതാവിനോട് എനിക്ക് ഒരു കാര്യം പറയാനുണ്ട്. നിങ്ങള്‍ അതില്‍ നിന്ന് ഒരു പത്ത് സെക്കന്റ് മാറ്റിവെച്ച് രാഹുലിന്റെയും മറ്റും ഇത്തരം ചെയ്തികള്‍ പുറത്തു കൊണ്ടുവരാന്‍ ശ്രമിക്കണം. ഇത്തരം കാര്യങ്ങള്‍ക്കെല്ലാം പിന്തുണ നല്‍കുന്ന കോണ്‍ഗ്രസിനെ, ക്രൈം സിന്‍ഡിക്കേറ്റിനെ തിരിച്ചറിയേണ്ടതുണ്ട്. മഹാരഥന്മാരായ ആളുകള്‍ നയിച്ചിരുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, ആ പാര്‍ട്ടിയെ ഇന്ന് ഭരിക്കുന്നത് ബലാത്സംഗ വീരന്മാരാണെന്നും വി.കെ സനോജ് പറഞ്ഞു.

ലക്കി ഡ്രോ വഴിയും ചൂതാട്ടം വഴിയുമാണ് രാഹുല്‍ പണം സമാഹരിച്ചതെന്നും അതീവ ഗൗരവകരമായ ഇത്തരം ചെയ്തികള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം കൂട്ടുനില്‍ക്കുകയാണെന്നും സനോജ് കൂട്ടിച്ചേര്‍ത്തു. വയനാട്ടിൽ നൂറ് വീടുകള്‍ നിർമിക്കാനുള്ള പണം ആപ്പ് വഴിയാണ് സമാഹരിക്കുന്നതെന്നതെന്നായിരുന്നു കോണ്‍ഗ്രസ് പറഞ്ഞിരുന്നത്. എന്നാല്‍ ആപ്പ് എവിടെ എന്ന് ചോദിച്ചപ്പോള്‍ ഉത്തരമില്ല. ലോകത്ത് ആദ്യമായി പണം സമാഹരിക്കാനുള്ള ആപ്പ് ആവിയായി പോയത് കേരളത്തിലെ കോണ്‍ഗ്രസിന്റേത് മാത്രമായിരിക്കുമെന്നും സനോജ് കുറ്റപ്പെടുത്തി. 

'രാഹുൽ സ്ഥിരം കുറ്റവാളി, പുറത്തിറങ്ങിയാൽ അതിജീവിതമാരെ അപായപ്പെടുത്തും, സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തും'

പത്തനംതിട്ട: ബലാത്സംഗക്കേസിൽ അറസ്റ്റിലായ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്. ബലാത്സംഗം, ഭീഷണിപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. രാഹുൽ ഒരു സ്ഥിരം കുറ്റവാളി (ഹാബിച്ചൽ ഒഫൻഡർ) ആണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

കേസ് എടുക്കുന്നതിന് മുൻപുതന്നെ പ്രതി പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയിരുന്നു. നേരത്തയുള്ള കേസിൽ പത്ത് ദിവസത്തോളം ഒളിവിൽ പോയി നിയമത്തെ വെല്ലുവിളിച്ചയാളാണ് പ്രതി. നിലവിൽ പരാതിക്കാരിയുടെ ജീവന് തന്നെ രാഹുൽ ഭീഷണിയാണ്. അതിജീവിതയുടെസ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തി മാനസിക സമ്മർദ്ദത്തിലാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എം.എൽ.എ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബർ ആക്രമണങ്ങളിലൂടെ മാനസിക സമ്മർദ്ദത്തിലാക്കാനും സാധ്യതയുണ്ട്. പ്രതി അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും ഫോണിന്റെ ലോക്ക് അടക്കം കൈമാറാൻ വിസമ്മതിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

മൂന്നാമത്തെ ബലാത്സം​ഗ കേസിൽ ഇന്നലെ അർദ്ധരാത്രി 12.30നാണ് രാ​ഹുലിനെ പാലക്കാട്ടെ ഹോട്ടലിൽ നിന്ന് പ്രത്യേക സംഘം കസ്റ്റഡിയിലെടുത്തത്. പിന്നീട് പത്തനംതിട്ട എആർ ക്യാംപിലെത്തിക്കുകയായിരുന്നു.

രാഹുൽ യുവതിയെ ക്രൂരമായ ലൈം​ഗിക വൈകൃതത്തിന് ഇരയാക്കുകയും മുഖത്തടിക്കുകയും തുപ്പുകയും ചെയ്തുവെന്ന് അതിജീവിതയുടെ മൊഴിയിൽ പറയുന്നു. ശരീരത്തിൽ പലയിടത്തും മുറിവുണ്ടാക്കി. അതിജീവിതയുടെ മാതാപിതാക്കളെയും സഹോദരിയെയും അപായപ്പെടുത്തുമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണി മുഴക്കുമെന്നും യുവതി പൊലീസിന് മൊഴി നൽകി.

ബലാത്സംഗക്കേസിൽ പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ മാവേലിക്കര സ്‍പെഷൽ സബ് ജയിലിലാണ് ഇപ്പോഴുള്ളത്. ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി തള്ളിയതോടെയാണ് രാഹുൽ അഴിക്കുള്ളിലായത്.

രാഹുൽ മാങ്കൂട്ടത്തിലിനെ ജയിലിലേക്ക് പൊലീസ് കൊണ്ടുപോകുമ്പോൾ വഴിനീളെ ഡി.വൈ.എഫ്.ഐയുടെയും യുവമോർച്ചയുടെയും കടുത്ത പ്രതിഷേധമുണ്ടായി. രാജിവെച്ച് പുറത്തുപോകൂ എന്ന മുദ്രാവാക്യത്തോടെയായിരുന്നു എം.എൽ.എക്കെതിരെ പ്രതിഷേധം. രാഹുൽ സഞ്ചരിച്ചിരുന്ന പൊലീസ് വാഹനം തടയാൻ ശ്രമമുണ്ടായി. നേരത്തെ അറസ്റ്റ് രേഖപ്പെടുത്തി ചോദ്യം ചെയ്യലിനുശേഷം രാഹുലിനെ വൈദ്യപരിശോധനക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തിച്ചപ്പോൾ അവിടെയും കടുത്ത പ്രതിഷേധം അരങ്ങേറിയിരുന്നു. വൻ പൊലീസ് സന്നാഹത്തിനിടയിലും ആശുപത്രിയിലേക്ക് കയറുന്നതിനിടെ കൈയേറ്റ ശ്രമവും ഉണ്ടായി. ആശുപത്രിക്ക് മുന്നിൽ പ്രതിഷേധത്തിന്റെ ഭാഗമായി ഡി.വൈ.എഫ്‌.ഐ പൊതിച്ചോറ് വിതരണം ചെയ്തു.

ഇന്ന് പുലർച്ചെ 12.30ഓടെ പാലക്കാട് നിന്നാണ് രാഹുലിനെ സംസ്ഥാന ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തത്. ഇ-മെയിൽ വഴി ലഭിച്ച രാഹുലിനെതിരായ മൂന്നാമത്തെ ബലാത്സംഗ പരാതിയിലാണ് അറസ്റ്റ്. മുഖ്യമന്ത്രിക്ക് ലഭിച്ച പരാതി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തുടർന്ന് വീഡിയോ കോൾ വഴി അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി.

രാഹുലിനെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംക്കേസിൽ ഹൈകോടതി രാഹുലിന്റെ അറസ്റ്റ് തടഞ്ഞിരുന്നു. രണ്ടാമത്തെ ബലാത്സംഗക്കേസിൽ വിചാരണ കോടതി ജനുവരി 21വരെ മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുകയാണ്. ഇതിനിടെയാണ് മൂന്നാമത്തെ പരാതി പൊലീസിന് ലഭിച്ചത്.

Tags:    
News Summary - VK Sanoj strongly criticizes Shafi Parambil and Rahul mamkootathil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.