മുസ്‍ലിം ലീഗിന് കിട്ടിയതൊന്നും പോര; മുസ്‍ലിം, ക്രൈസ്തവ സമുദായങ്ങൾ സ്വന്തം പാർട്ടികളുണ്ടാക്കി അധികാരക്കസേരകളിൽ അടയിരിക്കുന്നു -വെള്ളാപ്പള്ളി

കൊച്ചി: സംസ്ഥാനം നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലമരാനിരിക്കെ മുസ്‍ലിം ലീഗിനും ന്യൂനപക്ഷങ്ങൾക്കുമെതിരെ കടുത്ത വിദ്വേഷവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ.ഡി.പി മുഖ മാസികയായി യോഗനാദം പുതിയ ലക്കത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് മാനേജിങ് എഡിറ്റർ കൂടിയായ വെള്ളാപ്പള്ളി ​നടേശൻ ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെ കടുത്ത വിമർശനമുയർത്തിയത്.

കടന്നുകയറാവുന്ന എല്ലാ മേഖലകളിലും എത്തപ്പെട്ടു കഴിഞ്ഞ മുസ്‍ലിം ലീഗ് കിട്ടിയതൊന്നും പോരെന്ന നിലപാടിൽ പുതിയ അവകാശവാദങ്ങൾ ഉന്നയിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

‘കേരളത്തിൽ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷമാകാൻ ഇനി അധികനാളുകളില്ല. ന്യൂനപക്ഷമായിരിക്കെ എല്ലാം തട്ടിപ്പറിച്ചവർ ഭൂരിപക്ഷമാകുമ്പോൾ എന്തൊക്കെ കാട്ടിക്കൂട്ടുമെന്ന് കാണാനിരിക്കുന്നതേയുള്ളൂ. അതിന്റെ സൂചനകളാണ് മുസ്‍ലിം ലീഗ് നേതാക്കളുടെ പ്രസംഗങ്ങൾ. പത്തുവർഷം സമുദായത്തിന് നഷ്ടമായതൊക്കെ വെട്ടിപ്പിടിക്കണമെന്നും, അഞ്ചുനേരം നിസ്‌കരിക്കുന്ന വിശുദ്ധനാണ് നമ്മുടെ സ്ഥാനാർത്ഥിയെന്നും, മതം മാത്രമാണ് തങ്ങളുടെ പ്രശ്നമെന്നും, മുസ്‍ലിംകൾക്കു വേണ്ടിയാണ് മുസ്‍ലിം ലീഗ് നിലകൊള്ളുന്നതെന്നും മ​റ്റുമുള്ള ലീഗ് നേതാക്കളുടെ പ്രഖ്യാപനങ്ങൾ ഭൂരിപക്ഷ ജനതയ്ക്കുള്ള മുന്നറിയിപ്പുകളായി കണക്കാക്കണം’- വെള്ളാപ്പള്ളി മുഖപ്രസംഗത്തിൽ ചൂണ്ടികാട്ടുന്നു.

‘അധികാര പങ്കാളിത്തം ഔദാര്യമല്ല’ എന്ന തലക്കെട്ടിലാണ് എൻ.എൻ.ഡി.പി ജനറൽ ​സെക്രട്ടറി ​കടുത്ത സാമുദായിക വിദ്വേഷം പടർത്തുന്ന ലേഖനമെഴുതിയത്.

‘ന്യൂനപക്ഷ മതവിഭാഗങ്ങൾ കക്ഷിരാഷ്ട്രീയത്തിന് അതീതമായി മതം പറഞ്ഞു തന്നെ സംഘടിച്ച് അധികാരത്തിന്റെ അകത്തളങ്ങളിൽ കയറിക്കൂടിയവരാണ്. മുസ്ലിം, ക്രൈസ്തവ സമുദായങ്ങൾ അവരുടെ സ്വന്തം പാർട്ടികളുണ്ടാക്കി എം.എൽ.എമാരെയും എം.പിമാരെയും മന്ത്രിമാരെയും സൃഷ്ടിച്ച് അധികാരക്കസേരകളിൽ അടയിരിക്കുന്നു. ഈ പാർട്ടികൾ പിളർന്ന് പുതിയ കക്ഷികൾ രൂപപ്പെടുന്നതനുസരിച്ച് കൂടുതൽ കൂടുതൽ അധികാര പദവികളും സ്ഥാനമാനങ്ങളും അവർ പിടിച്ചെടുക്കുകയാണ് പതിവ്. അർഹതപ്പെട്ടതും അതിലപ്പുറവും ലഭിച്ചിട്ടും മുറുമുറുപ്പ് മാറാത്തവരാണ് ഇവരിലേറെയും. നഷ്ടം അന്നും ഇന്നും പിന്നാക്ക വിഭാഗങ്ങൾക്കു മാത്രമാണ്’.

‘ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലം ഒഴിച്ചുനിർത്തിയാൽ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളെല്ലാം സംസ്ഥാനത്തെ ഭൂരിപക്ഷ ജനവിഭാഗത്തിന്, പ്രത്യേകിച്ച് ജനസംഖ്യയുടെ പകുതിയോളം വരുന്ന പിന്നാക്ക അധ​​:സ്ഥിത വിഭാഗങ്ങൾക്ക് നഷ്ടക്കച്ചവടമായിരുന്നു. കൊള്ളലാഭമുണ്ടാക്കിയവരാവട്ടെ ന്യൂനപക്ഷ സംഘടിത മതങ്ങളും. വോട്ടുബാങ്കുകൾക്കു മുന്നിൽ എല്ലാ മുന്നണികളും സാഷ്ടാംഗം നമസ്കരിക്കുന്ന സങ്കുചിത രാഷ്ട്രീയത്തിന്റെ രക്തസാക്ഷികളാണ് ഇന്ന് കേരളത്തിലെ പിന്നാക്ക ജനത’ -വെള്ളാപ്പള്ളി എ​ഴുതി.

പ്രസംഗങ്ങളിലും, വാർത്താ സമ്മേളനങ്ങളിലും നിരന്തരം മുസ്‍ലിം വിദ്വേഷവും, ലീഗ് വിമർശനവും തുടരുന്ന വെള്ളാപ്പള്ളി ഇപ്പോൾ എഴുത്തിലൂടെയും നിലപാട് തുടരുകയാണ്. കഴിഞ്ഞ വർഷം യോഗനാദത്തിലെ ലേഖനത്തിൽ കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് ലീഗെന്ന് വിമർശനമുന്നയിച്ചിരുന്നു. 

എല്ലാ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണം മാത്രമല്ല, മുസ്​ലിംകളുടെ അവകാശ സംരക്ഷണം നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും അന്ന് കുറ്റപ്പെടുത്തി.

Tags:    
News Summary - vellappally natesan muslim league criticism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.