തിരുവനന്തപുരം: ജനങ്ങളുടെ തലയില്‍ നികുതി ഭാരം കെട്ടിവച്ചല്ല ഖജനാവില്‍ പണം നിറയ്ക്കുകയെന്നും നയാപൈസയുടെ നികുതി അടിച്ചേല്‍പ്പിക്കാതെയാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. നിയമസഭയിൽ ബജറ്റ് ചർച്ചക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൃത്യമായ നികുതി ഭരണത്തിലൂടെയും ഖജനാവിന്റെ ചോര്‍ച്ച തടഞ്ഞും സര്‍ക്കാര്‍ ഖജനാവ് നിറയ്ക്കും. നികുതി ഭരണസംവിധാനം പുനഃസംഘടിപ്പിക്കും. നികുതി ചോര്‍ച്ച അടയ്ക്കും.
പ്രവാസികൾ അയയ്ക്കുന്ന പണംകൊണ്ടുള്ള ‘റിമിറ്റന്‍സ് ഇക്കോണമി’യെ ‘ഇന്‍വെസ്റ്റ്‌മെന്റ് ഇക്കോണമി’യാക്കും. സാധാരണ പ്രവാസികളെ നിക്ഷേപകരമാക്കി കേരളത്തിന്റെ സാമ്പത്തിക വികസനത്തില്‍ പങ്കാളികളാക്കണം. പ്രവാസികളെ ചേര്‍ത്ത് നിര്‍ത്തുകയും അവരുടെ ജീവിതം സുരക്ഷിതമാക്കുകയും ചെയ്യുന്ന നയമാണ് ഈ സര്‍ക്കാറിന്റേത്.
ഉമ്മന്‍ ചാണ്ടി സർക്കാറിന്റെ കാലത്ത് ലാഭത്തിലായിരുന്ന കെ.എസ്.ഇ.ബി ഇപ്പോള്‍ നഷ്ടത്തിലാണ്. 4 രൂപ 29 പൈസയ്ക്ക് ഒരു യൂനിറ്റ് വൈദ്യുതി വാങ്ങാന്‍ 25 വര്‍ഷത്തേക്കുണ്ടാക്കിയ കരാറാണ് ഇടതുസർക്കാർ റദ്ദാക്കിയത്. ഇപ്പോള്‍ അതേ വൈദ്യുതി എട്ടും പതിനാലും രൂപക്ക് വാങ്ങി കോടികളുടെ ബാധ്യതയാണ് ബോര്‍ഡിന് ഉണ്ടാകുന്നതെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.