കൊച്ചി: കേരളത്തിൽ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിയിൽ പ്രതികരണവുമായി റാപ്പർ വേടൻ. ഇടതുപക്ഷത്തിന്റെ പരാജയത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടെങ്കിലും അത് ഒറ്റയടിക്ക് പറഞ്ഞുതീർക്കാൻ കഴിയില്ലെന്നും, ഇതൊരു വലിയ ക്യാൻവാസിൽ നടന്ന പ്രക്രിയയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ തെരഞ്ഞെടുത്ത സർക്കാരാണ് ഇപ്പോൾ അധികാരത്തിലുള്ളത്. ജനാധിപത്യ മര്യാദയോടെ നടക്കുന്ന പ്രക്രിയയാണ് വോട്ട്. പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ട് കുറച്ചു സമയമേ ആയിട്ടുള്ളൂ. അതിനാൽ ഭരണത്തിന് കൂടുതൽ സമയം നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദക്ഷിണേന്ത്യയിലുടനീളം വലിയ രാഷ്ട്രീയ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അതുകൊണ്ട് തന്നെ പെട്ടെന്ന് എടുത്തുചാടി ഒന്നിനും ഉത്തരം പറയാൻ സാധിക്കില്ല. കാത്തിരുന്നു കാണാമെന്നും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് സർക്കാറിന്റെ വിവാദമായ മദ്യ, കരിമണൽ ഘനനയത്തിന്റെ പശ്ചാത്തലത്തിലല്ല താൻ കൂടുതൽ സമയം നൽകണമെന്ന് ആവശ്യപ്പെട്ടതെന്ന് വേടൻ പ്രത്യേകം വ്യക്തമാക്കി. നമ്മുടെ രാജ്യം ഒരു ജനാധിപത്യ രാജ്യമാണ്. വോട്ട് ചെയ്ത ജനങ്ങൾക്ക് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ അത് ചോദ്യം ചെയ്യാനുള്ള ഇടം ഇവിടെയുണ്ടെന്നും വേടൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.