കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ബജറ്റ് അവതരിപ്പിക്കുന്നതിന് മുൻപ് തന്നെ അതിനെതിരെ സ്ക്രിപ്റ്റ് ചെയ്തുവെക്കുന്ന കാലമാണിത്. ജനം ഇതിൽ വീഴരുത്. ഇത് 2070 വരെയുള്ള രാജ്യത്തിൻറെ രൂപകൽപനയാണ് ഈ ബജറ്റ്. ഭാവികാലത്തേക്കുള്ള ദിശാബോധമുള്ള ബജറ്റ്. ഇതിനെയാണ് വികസിത ഭാരത് എന്ന് പറയുന്നതെന്നും സുരേഷ് ഗോപി പറഞ്ഞു.
2070 ൽ ഉണ്ടാകാനിടയുള്ള സന്നിഗ്ധാവസ്ഥ മുന്നിൽ കണ്ടുള്ള ബജറ്റാണിത്. ബജറ്റിനെ വിമർശിച്ച് ഭരണം പിടിക്കാൻ കഴിയുമോ എന്നാണ് പലരും ശ്രമിക്കുന്നത്. ഇതിന് വോട്ടിങ്ങിലൂടെ കേരള സമൂഹം മറുപടി നൽകുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
കേന്ദ്ര ബജറ്റിൽ കേരളത്തെ പാടെ അവഗണിച്ചെന്ന വിമർശനത്തിന് മറുപടി പറയാൻ ഇതുവരെ സുരേഷ് ഗോപി തയാറായിരുന്നില്ല. ബജറ്റിനെ അനുകൂലിച്ചോ പ്രതികൂലിച്ചോ സംസാരിക്കാനും അദ്ദേഹം തയാറായില്ല. കേരളത്തിൽ എയിംസ് വരുമെന്ന് പല വേദികളിലും സുരേഷ്ഗോപി ആവർത്തിച്ചിരുന്നു. എയിംസ് തൃശൂരോ ആലപ്പുഴയിലോ തിരുവനന്തപുരത്തോ വരുമെന്നും കേരളം ഭൂമി നൽകിയില്ലെങ്കിൽ പൊള്ളാച്ചിയിലേക്ക് പോകുമെന്നുമെല്ലാം പറഞ്ഞിരുന്നു. എന്നാൽ ഒരു പ്രഖ്യാപനവും ഉണ്ടായില്ല.
അതേസമയം കേന്ദ്ര ബജറ്റിനെ കുറിച്ച് വിവാദമുണ്ടാക്കാൻ ശ്രമം നടന്നിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.10 കൊല്ലം ഒന്നും ചെയ്യാതിരുന്നവർ ഇലക്ഷന് തലേദിവസം ഉണ്ടാക്കുന്ന വിവാദമാണിത്. മുൻപ് ഇന്ത്യയുടെ സ്ഥിതി എന്തായിരുന്നുവെന്നും നരേന്ദ്ര മോദിയുടെ കാലത്ത് എന്താണെന്നും എല്ലാവർക്കും അറിയാം.
മുദ്രാവാക്യവും രാഷ്ട്രീയ പ്രകടനവും തമ്മിൽ വിത്യാസമുണ്ട് , അതാണ് ബി.ജെ.പിയും എൽ.ഡി.എഫും തമ്മിലുള്ള വിത്യാസമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.