വനംവകുപ്പ് പിടിച്ചെടുത്ത ജെ..സി.ബിയിൽ അജീഷ്
ചെറുതോണി: വനംവകുപ്പ് കസ്റ്റഡിയിലെടുത്ത ആദിവാസി യുവാവിന്റെ മണ്ണുമാന്തി യന്ത്രം വിട്ടുനൽകുന്നത് സംബന്ധിച്ച് തീരുമാനം നീളുന്നു. മൂന്നാർ ഡി.എഫ്.ഒയുടെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച നടന്ന ചർച്ച തീരുമാനമാകാതെ പിരിഞ്ഞു. വ്യാഴാഴ്ച വനംവകുപ്പ് മന്ത്രിയുമായി തിരുവനന്തപുരത്ത് ചർച്ച നടത്തും.
അഞ്ച് വർഷം മുമ്പ് വീടിന് മണ്ണെടുത്തതിന്റെ പേരിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ആദിവാസി ഗോത്രവിഭാഗത്തിൽപെട്ട, ഇടുക്കി കഞ്ഞിക്കുഴി വരിക്കമുത്തൻ അജീഷിന്റെ ജെ.സി.ബി പിടിച്ചെടുത്തത്. വാഹനം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് അജീഷ് കഴിഞ്ഞദിവസം ശരീരത്തിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.
മൂന്നാർ ഡി.എഫ്.ഒയുടെ സാന്നിധ്യത്തിൽ ചർച്ച നടത്താമെന്ന ഉറപ്പിലാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ, വണ്ടി പിടിച്ചെടുത്ത വനം വകുപ്പിന്റെ നടപടികൾ ഒരാഴ്ചക്കകം പൂർത്തിയാക്കുമെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. സർക്കാറിലേക്ക് വണ്ടി കണ്ടുകെട്ടുമെന്നും അജീഷിന് കോടതിയെ സമീപിച്ച് ജെ.സി.ബി വീണ്ടെടുക്കാമെന്നും മൂന്നാർ ഡി.എഫ്.ഒ പറഞ്ഞു.
ചർച്ചയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് യാതൊരു ഉറപ്പുകളും ലഭിച്ചില്ലെന്ന് അജീഷ് പറഞ്ഞു. തിരുവനന്തപുരത്ത് വനം വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടത്തുന്ന ചർച്ചയിലാണ് ഇനി പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഞ്ച് വർഷം മുമ്പാണ് അജീഷ് സ്വന്തം പുരയിടത്തിൽ വീട് നിർമാണത്തിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണെടുത്തത്. എന്നാൽ, വനാതിർത്തിയോട് ചേർന്നുള്ള ഭാഗത്തുനിന്നും പാഴ്‌മരം പിഴുതെടുത്തു എന്നും ഇതിലൂടെ വനംവകുപ്പിന് നഷ്ടമുണ്ടാക്കി എന്നുമാരോപിച്ചാണ്, ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്യുകയും ലക്ഷങ്ങൾ വിലവരുന്ന ജെ.സി.ബി പിടിച്ചെടുക്കുകയും ചെയ്തത്.
വാഹനം വിട്ടുകിട്ടാനായി വർഷങ്ങളായി ഓഫിസുകൾ കയറിയിറങ്ങി മടുത്താണ് അജീഷ്, കഴിഞ്ഞദിവസം ചെമ്പൻകുഴി ഫോറസ്റ്റ് ഓഫിസിന് മുന്നിൽ വെച്ച് സ്വന്തം വാഹനത്തിന് മുകളിൽ കയറി ശരീരത്തിൽ പെട്രോളൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയത്. അന്ന് മൂന്നാർ ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ ഉന്നതതല ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന വനംവകുപ്പിന്റെ ഉറപ്പിന്മേലാണ് അജീഷ് നാടകീയ സമരം അവസാനിപ്പിച്ചത്.
നഗരംപാറ റേഞ്ച് ഓഫിസറുടെ പ്രത്യേക നിർദേശപ്രകാരം 2020ലാണ് കഞ്ഞിക്കുഴി വരിക്കമുത്തനിൽ നിന്ന് ഈ ജെ.സി.ബി വനംവകുപ്പ് പിടിച്ചെടുക്കുന്നത്. കസ്റ്റഡിയിലെടുത്ത വാഹനം പിന്നീട് നേര്യമംഗലം ചെമ്പൻകുഴി ഫോറസ്റ്റ് ഓഫിസിലേക്ക് മാറ്റുകയും കഴിഞ്ഞ ആറു വർഷമായി അവിടെത്തന്നെ സൂക്ഷിച്ചുവരികയുമായിരുന്നു. ലക്ഷക്കണക്കിന് രൂപ വിലവരുന്ന വാഹനം നിലവിൽ തുരുമ്പെടുത്തു നശിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.