തൃശൂർ: ഛത്തീസ്ഗഢിൽ രണ്ടു മലയാളികന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ തൃശൂർ എം.പിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി പ്രതികരിക്കാത്തതിൽ സഭക്ക് അതൃപ്തി. സംഭവം കഴിഞ്ഞ് ഇത്രയും ദിവസങ്ങൾ കഴിഞ്ഞിട്ടും ബി.ജെ.പിയുടെ ഔദ്യോഗിക നേതൃത്വം സുരേഷ് ഗോപിയുടെ എം.പി സ്ഥാനത്തെത്തിക്കുന്നതിൽ തൃശൂരിലെ ക്രൈസ്തവരുടെ വോട്ടും സഭയുടെ പിന്തുണയും ഉണ്ടായിരുന്നു. വിസ്വാസികളുടെ വോട്ട് ലഭിച്ചയാളായിട്ടും ആ നിലക്കുള്ള പ്രതികരണം സുരേഷ് ഗോപി എം.പിയിൽ നിന്നുണ്ടായില്ല എന്നാണ് സഭാനേതൃത്വത്തിന്‍റെ വിമർശനം.
സുരേഷ് ഗോപിയുടെ നിലപാടിൽ വിശ്വാസികളുടെ വാട്‌സാപ്പ് ഗ്രൂപ്പിലും വിമർശനമാണുയരുന്നത്. അതേസമയം, ഇക്കാര്യത്തിൽ പരസ്യ പ്രതികരണത്തിന് സഭാനേതൃത്വം ഇതുവരെ തയാറായിട്ടില്ല.
തൃശൂർ ലോകസഭ വിജയത്തിന് ശേഷം ലൂർദ് മാതാ പള്ളിയിലെത്തി മാതാവിന് സുരേഷ്ഗോപി സ്വർണക്കൊന്ത സമ്മാനിച്ചിരുന്നു. അതിന് മുൻപ് ലൂർദ് മാതാവിന് സ്വർണക്കിരീടം സുരേഷ് ഗോപി സമർപ്പിച്ചതും വിവാദത്തിന് വഴിവെച്ചിരുന്നു. മകളുടെ വിവാഹത്തിന് മുന്നോടിയായാണ് സുരേഷ് ഗോപി കുടുംബ സമേതം എത്തിയാണ് പള്ളിയിൽ സ്വർണക്കിരീടം സമർപ്പിച്ചത്. മകളുടെ വിവാഹത്തിന് മുമ്പായി ലൂര്‍ദ് മാതാവിന് സ്വർണക്കിരീടം സമര്‍പ്പിക്കുമെന്ന് നേര്‍ച്ചയുണ്ടായിരുന്നെന്നാണ് അന്ന് സുരേഷ് ഗോപി പറഞ്ഞത്. തൃശൂരിലെ അരമനയുമായി ക്രൈസ്തവരുമായും നല്ല ബന്ധം പുലർത്തിയിരുന്ന സുരേഷ് ഗോപി ഈ വിഷയത്തിൽ മൗനം പുലർത്തുന്നതാണ് സഭാനേതൃത്വത്തിന് നീരസം ഉണ്ടാക്കിയിരിക്കുന്നത്.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വന്നുകണ്ടതിനുശേഷം മാധ്യമപ്രവർത്തകരോട് പ്രതികരിക്കവേ സി.ബി.സി.ഐ അധ്യക്ഷൻ ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്, എം.പിയെയും മന്ത്രിയെയും ഫോണിൽ വിവരം ധരിപ്പിച്ചിരുന്നതായി വ്യക്തമാക്കിയിരുന്നു. സുരേഷ് ഗോപി വിളിച്ചിരുന്നോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടിപറഞ്ഞില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.