മന്ത്രി എം.ബി. രാജേഷ്
തളിപ്പറമ്പ്: സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തനസമയം ഏകീകരിച്ച സർക്കാർ തീരുമാനത്തിൽ അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കുകയാണെന്നും പ്രതിപക്ഷത്തിന്റെ സമ്മതത്തോടെയാണ് നടപടിയെന്നും മന്ത്രി എം.ബി. രാജേഷ്. ബാർ സമയം വർധിപ്പിച്ചുവെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും ടൂറിസം മേഖലയുടെ വളർച്ച മുൻനിർത്തിയാണ് പരിഷ്കരണമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്തെ ബാർ സമയക്രമത്തിൽ വരുത്തിയ മാറ്റം പുതിയ തീരുമാനമല്ല. നേരത്തേ ടൂറിസം കേന്ദ്രങ്ങളിൽ നിലനിന്നിരുന്ന സമയം എല്ലായിടത്തും ബാധകമാക്കുക മാത്രമാണ് ചെയ്തത്. അയൽ സംസ്ഥാനങ്ങളിലെ സമയക്രമവും കേരളത്തിലെ ഉയർന്ന ലൈസൻസ് ഫീസും പരിഗണിച്ചാണ് ഈ ഏകീകരണം.
അഞ്ചുലക്ഷം രൂപ അധികം ഫീസായി അടക്കുന്ന ഫൈവ് സ്റ്റാർ ഹോട്ടലുകൾക്ക് പുലർച്ച മൂന്നുവരെ പ്രവർത്തിക്കാൻ അനുമതി നൽകിയത് ടൂറിസം വികസനം ലക്ഷ്യമിട്ടാണ്. പൊതുജനമധ്യത്തിൽ ഇത് എങ്ങനെ ചിത്രീകരിക്കപ്പെടുമെന്ന ആശങ്ക മാത്രമാണ് പ്രതിപക്ഷത്തിനുണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു. മറിച്ചുള്ള പ്രതിപക്ഷത്തിന്റെ പ്രതികരണങ്ങൾ ഇരട്ടത്താപ്പാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തൃശൂര്‍: ബാറുകളുടെ സമയം ദീര്‍ഘിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനത്തില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സര്‍ക്കാരോ എക്സൈസ് മന്ത്രിയോ പ്രതിപക്ഷവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബാറുടമകളുടെ ഭാഗത്ത് നിന്ന് ശ്രമം നടക്കുന്നതായി അറിയാമായിരുന്നു. പിന്തുണ ആവശ്യപ്പെട്ട് ബാറുടമകള്‍ സമീപിച്ചിരുന്നു. സമയം നീട്ടി നല്കുന്നതില് പ്രതിപക്ഷത്തിന് ഒരു റോളുമില്ല. പ്രതിപക്ഷത്തിന്റെ അഭിപ്രായം ബാര്‍ ഉടമകളല്ല സര്‍ക്കാരിനോട് പറയേണ്ടത്. തീരുമാനം എല്‍.ഡി.എഫ് കണ്‍വീനറോ നേതാക്കളോ പോലും അറിഞ്ഞിട്ടില്ല. പിന്നെ എങ്ങനെയാണ് പ്രതിപക്ഷം അറിയുന്നത്. തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് ചര്‍ച്ച ചെയ്യാതെ തീരുമാനം എടുത്തതിന് പിന്നില്‍ ദുരൂഹതയുണ്ട്. അടുത്ത കാലത്തൊന്നും ഒരു ഫോണ്‍ കോളിലൂടെയോ നിയമസഭയില്‍ നേരിട്ടോ എക്സൈസ് മന്ത്രി സംസാരിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.