കൊച്ചി: വ്യവസായ വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര ബയര്‍-സെല്ലര്‍ മീറ്റ് 'ട്രേഡക്‌സ് കേരള 2026' ല്‍ എംഎസ്എംഇ സംരംഭകരും അന്താരാഷ്ട്ര കമ്പനികളും തമ്മില്‍ 146 ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. ഇതുവഴി സംരംഭകര്‍ക്ക് 81 കോടിയിലധികം രൂപയുടെ വ്യാപാരക്കരാറുകള്‍ ലഭിച്ചു. കരാറുകളുടെ ഭാഗമായി 12 വ്യാപാര ഓര്‍ഡറുകളും ലഭിച്ചു. ഓര്‍ഡറുകളുമായി ബന്ധപ്പെട്ട വ്യാപാര ഇടപാടുകള്‍ ഉടന്‍ ആരംഭിക്കും. അന്താരാഷ്ട്ര വ്യാപാരമേഖലയില്‍ എംഎസ്എംഇകളുടെ മുന്നേറ്റത്തിന് 'ട്രേഡക്‌സ് കേരള 2026' വഴിയൊരുക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് അഭിപ്രായപ്പെട്ടു.
മികച്ച പ്രതികരണം ലഭിച്ചതിനെ തുടര്‍ന്നു 'ട്രേഡക്‌സ് കേരള 2026' കേരളത്തിലെ സംരംഭകരെ അന്താരാഷ്ട്ര കമ്പനികയുമായി ബന്ധിപ്പിക്കുന്ന സ്ഥിരം വേദിയായി മാറ്റുമെന്ന് വ്യവസായ വാണിജ്യ ഡയറക്ടര്‍ പി. വിഷ്ണുരാജ് ഐഎഎസ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ പരിപാടികള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ വിപുലമായി അന്താരാഷ്ട്ര റിവേഴ്‌സ് ബയര്‍-സെല്ലര്‍ മീറ്റ് സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
'വിദേശ വിപണികളിലേക്ക് പോകാന്‍ കാത്തിരിക്കുന്നതിനുപകരം, അന്താരാഷ്ട്ര കമ്പനികളെ നേരിട്ട് കേരളത്തിലെ സംരംഭകര്‍ക്ക് മുന്നിലെത്തിക്കുന്ന വേദിയാണിത് ട്രേഡക്‌സ് കേരള 2026. ഈ ഉദ്യമം കൂടുതല്‍ ശക്തിപ്പെടുത്താന്‍ കേരളത്തിന്റെ വളര്‍ന്നുവരുന്ന വ്യാവസായിക ആവാസവ്യവസ്ഥയായ 'കേരള ബ്രാന്‍ഡ്' സഹായിക്കും. 'കേരള ബ്രാന്‍ഡ്' മുഖേന സംസ്ഥാനത്ത് നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരത്തിലും വിശ്വാസ്യതയിലും അടിസ്ഥാനമാക്കിയതാണെന്ന് ഉറപ്പുനല്‍കുന്നു.
കൊച്ചിയില്‍ രണ്ട് ദിവസങ്ങളിലായി നടന്ന മീറ്റ് ബുധനാഴ്ച സമാപിച്ചു. സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ ഉല്‍പ്പന്നങ്ങള്‍ക്ക് ആഗോള വിപണിപ്രവേശം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വ്യവസായ വകുപ്പ് പരിപാടി സംഘടിപ്പിച്ചത്. ഇരുപതിലധികം രാജ്യങ്ങളില്‍ നിന്നുള്ള 31 അന്താരാഷ്ട്ര ബയേഴ്‌സും സംസ്ഥാനത്തെ ഒമ്പത് പ്രധാന മേഖലകളില്‍ നിന്നുള്ള 400-ലധികം എംഎസ്എംഇകളും മീറ്റില്‍ പങ്കെടുത്തു.
അഡീഷണല്‍ ഡയറക്ടര്‍ ജി.രാജീവ്, കെബിപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സൂരജ് എസ്.; എഫ്‌ഐഇഒ ജോയിന്റ് ഡയറക്ടര്‍ ജനറല്‍ ഉണ്ണികൃഷ്ണന്‍ കെ.; കൊച്ചി കസ്റ്റംസ് ഹൗസ് ഡെപ്യൂട്ടി കമ്മീഷണര്‍ ജിമ്മി ജോസഫ്; റാംപ് പ്രോഗ്രാം എസ്പിഐയു സംസ്ഥാന മേധാവി ആനന്ദ് ശര്‍മ്മ; വ്യവസായ വാണിജ്യ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടര്‍ പ്രേംരാജ് പി. ഡെപ്യൂട്ടി ഡയറക്ടര്‍ എം. ഷബീര്‍ എന്നിവരും പരിപാടിയുടെ സമാപന ചടങ്ങില്‍ പങ്കെടുത്തു.
സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട സംരംഭക മേഖലയിലെ (എംഎസ്എംഇ) ഉത്പന്നങ്ങള്‍ക്ക് ആഗോള വിപണിപ്രവേശം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ വ്യവസായ വകുപ്പ് സംഘടിപ്പിച്ച 'ട്രേഡക്സ് കേരള 2026' മികച്ചു നിന്നതായി ഓസ്ട്രിയയിലെ അവീക്കോ ട്രേഡിംഗ് ജിഎംബിഎച്ചിലെ ജോര്‍ജ് പറഞ്ഞു. ''പരിപാടിയില്‍ ഞാന്‍ ഒമ്പത് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. ആഗോള വ്യാപാര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിന് ട്രേഡെക്സ് കേരള പോലുള്ള കൂടുതല്‍ സംരംഭങ്ങള്‍ നടത്തണം,'' അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യയിലെ എഫ്എംസിജി ഭക്ഷ്യ ഉല്‍പ്പന്ന കമ്പനിയായ സോറൂപ്പ് ട്രേഡിംഗ് കമ്പനി ലിമിറ്റഡിന്റെ ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ സലില്‍ റഹീം, കേരളത്തില്‍ നിന്നുള്ള വില്‍പ്പനക്കാരുമായി മൂന്ന് ധാരണാപത്രങ്ങളില്‍ ഒപ്പുവെച്ചതായി പറഞ്ഞു.
അന്താരാഷ്ട്ര ബയര്‍മാര്‍ക്ക് കേരളത്തിലേക്ക് വീണ്ടും സന്ദര്‍ശനം നടത്താനും, പ്രാദേശിക വില്‍പ്പനക്കാരുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനും കഴിയുന്ന വിധത്തിലുള്ള കൂടുതല്‍ അന്താരാഷ്ട്ര ബയര്‍-സെല്ലര്‍ മീറ്റിംഗുകള്‍ സംഘടിപ്പിക്കണമെന്ന് കെനിയയില്‍ നിന്നെത്തിയ അനബെല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ തങ്ങളുടെ കമ്പനികളുടെ വിറ്റുവരവ് ഗണ്യമായി ഉയരുമെന്ന ആത്മവിശ്വാസത്തിലാണ് സെല്ലര്‍മാര്‍. ബയര്‍മാരുടെ മേഖലകളനുസരിച്ച് സെല്ലര്‍മാരെ കണ്ടെത്തി മുന്‍കൂട്ടി വിവരങ്ങള്‍ നല്‍കിയതിനാല്‍, കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചുള്ളതും മികവുറ്റതുമായ ബിസിനസ് ഇടപെടലുകള്‍ സാധ്യമാക്കിയതായി അവര്‍ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.