വനിത കമീഷന്‍റെ മാധ്യമപുരസ്കാരം മന്ത്രി ഡോ. ആർ. ബിന്ദുവിൽനിന്ന് ‘മാധ്യമം’ കോഴിക്കോട് യൂനിറ്റിലെ സീനിയർ സബ് എഡിറ്റർ മുഹമ്മദ് സുൽഹഫ് ഏറ്റുവാങ്ങുന്നു
തിരുവനന്തപുരം: അന്താരാഷ്ട്ര വനിത ദിനാഘോഷ ഭാഗമായി കേരള വനിത കമീഷന്റെ 2025ലെ സ്ത്രീശക്തി, ജാഗ്രതാസമിതി, മാധ്യമ പുരസ്കാരങ്ങൾ മന്ത്രി ഡോ. ആർ. ബിന്ദു വിതരണം ചെയ്തു. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവും ഉൾപ്പെടുന്ന മാധ്യമപുരസ്കാരം ‘മാധ്യമം’ കോഴിക്കോട് യൂനിറ്റിലെ സീനിയർ സബ് എഡിറ്റർ മുഹമ്മദ് സുൽഹഫ് ഏറ്റുവാങ്ങി.
2025 ഏപ്രിൽ 13ന് മാധ്യമത്തിൽ പ്രസിദ്ധീകരിച്ച ‘എന്‍റെ വീട്, എന്‍റെ പ്രസവം: പക്ഷെ ഒരു പ്രശ്നമുണ്ട്’ അന്വേഷണാത്മക റിപ്പോർട്ടാണ് സുൽഹഫിനെ പുരസ്കാരത്തിന് അർഹനാക്കിയത്. മറ്റു മാധ്യമപുരസ്കാരങ്ങൾ മാതൃഭൂമി കോഴിക്കോട് യൂനിറ്റിലെ സീനിയർ സബ് എഡിറ്റർ രജി ആർ. നായർ, മലയാള മനോരമ പാലക്കാട് ബ്യൂറോയിലെ ഫോട്ടോഗ്രാഫർ ഗിബി സാം, ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ റിപ്പോർട്ടർ എയ്ഞ്ചൽ മേരി മാത്യു, മാതൃഭൂമി ന്യൂസ് കോട്ടയം ബ്യുറോയിലെ റിപ്പോർട്ടർ എസ്.ടി. ഷിനോജ്, ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യുറോയിലെ കാമറമാൻ എ.എസ്. അക്ഷയ് എന്നിവർ ഏറ്റുവാങ്ങി.
10,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്ന ‘സ്ത്രീശക്തി‘ പുരസ്കാരം സി. താന്യ നാഥൻ, സുനി ലീ, ഇ. സ്വാലിഹ, എ.പി. സൈനബ, സീന സാറ മജ്നു, ജി.എസ്. റോഷ്നി എന്നിവരും 50,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്ന ജാഗ്രതാസമിതി പുരസ്കാരം കാസർക്കോട് ജില്ല പഞ്ചായത്തും മട്ടന്നൂർ നഗരസഭയും മാറനല്ലൂർ ഗ്രാമപഞ്ചായത്തും ഏറ്റുവാങ്ങി. ചടങ്ങിൽ കമീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി. പ്രിയദർശിനി, എഴുത്തുകാരി ഡോ. ചന്ദ്രമതി, കമീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബെത്ത് മാമ്മൻ മത്തായി, വി.ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.