ശബരിമല കൊടിമര പ്രതിഷ്ഠ: മൊഴി നൽകാൻ തയാറായി മോഹൻലാലും സുരേഷ് ഗോപിയും, നാണയങ്ങൾ നൽകിയെന്ന് സ്ഥിരീകരിച്ച് താരങ്ങൾ

തിരുവനന്തപുരം: ശബരിമല കൊടിമര പുന:പ്രതിഷ്ഠയില്‍ സംഭാവന നല്‍കിയെന്ന് സ്ഥിരീകരിച്ച് സിനിമാ താരങ്ങള്‍. വിജിലൻസ് അന്വേഷണത്തിന്‍റെ ഭാഗമായി ഷാജി കൈലാസ്, രഞ്ജി പണിക്കർ, സുരേഷ് കുമാർ എന്നിവരുടെ മൊഴി രേഖപ്പെടുത്തി. നാണയങ്ങളായാണ് സ്വർണം നൽകിയതെന്ന് ഇവർ സ്ഥിരീകരിച്ചു. സ്വർണത്തിന്റെ കണക്കും അറിയിച്ചതായാണ് സൂചന. ദേവസ്വം രേഖകളില്‍ പരാമര്‍ശിക്കുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ കൊടിമര പുനപ്രതിഷ്ഠക്ക് സംഭാവന നല്‍കിയോ എന്നറിയാന്‍ മാധ്യമങ്ങളിലൂടെ പരസ്യം നല്‍കാനും വിജിലന്‍സ് ആലോചിക്കുന്നുണ്ട്.

മൊഴി നൽകാൻ തയാറാണെന്ന് മോഹൻലാലും സുരേഷ് ഗോപിയും വിജിലൻസിനെ അറിയിച്ചു. കൂടുതൽ താരങ്ങളുടെ മൊഴി ഈയാഴ്ച രേഖപ്പെടുത്തും. 

ചിലര്‍ സംഭാവന നൽകിയ സ്വര്‍ണത്തിന്റെ കൃത്യമായ അളവുകള്‍ പറഞ്ഞുകൊടുത്ത് വിജിലന്‍സ് സംഘത്തിന്റെ അന്വേഷണത്തെ സഹായിക്കുന്നുണ്ട്. ചിലര്‍ക്ക് സംഭാവന നല്‍കിയ സ്വര്‍ണത്തിന്റെ തൂക്കം ഓര്‍മയില്ലെന്നാണ് പറയുന്നത്. 27 പേര്‍ സ്വര്‍ണം സംഭാവന നല്‍കിയെന്നാണ് ദേവസ്വം രേഖപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കൂടൂതല്‍ പേര്‍ സംഭാവന നല്‍കിയോ എന്നറിയാനാണ് മാധ്യമങ്ങളിലൂടെ പരസ്യം നല്‍കാന്‍ വിജിലന്‍സ് നീക്കം നടത്തുന്നത്.

പ്രയാർ ഗോപാലകൃഷ്ണൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് ആയിരിക്കെയാണ് ശബരിമലയിലെ കൊടിമരത്തിന്‍റെ നിർമാണവും വാജി വാഹനം തന്ത്രിക്ക് കൊടുത്തുവിടുകയും ചെയ്തത്. ദേവസ്വം കമ്മീഷണറുടെ ഉത്തരവിന് വിരുദ്ധമായിട്ടായിരുന്നു വാജി വാഹനത്തിന്‍റെ കൈമാറ്റം. ശബരിമലയിൽ നിന്ന് കൊണ്ടുപോയ വാജി വാഹനം തന്നെയാണോ തിരികെ എത്തിച്ചത് എന്നും എസ്.ഐ.ടി പരിശോധിക്കുന്നുണ്ട്.

കൊടിമരത്തിന്‍റെ നിർമാണത്തിന് വൻതോതിൽ പണം പിരിച്ചതായും സംശയമുണ്ട്. ഇതിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ഹൈകോടതി അനുമതി പ്രകാരമാണ് കൊടിമര പുനപ്രതിഷ്ഠയ്ക്ക് ലഭിച്ച സംഭാവനയില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് സംഘത്തെ രൂപീകരിച്ചത്. 30 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നാണ് നിർദേശം. 

Tags:    
News Summary - Sabarimala flagpole installation: Mohanlal and Suresh Gopi ready to give statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.