രണ്ടില വലിച്ചു കീറിയത് രാമപുരത്തെ കോൺഗ്രസുകാർ; പഴി പി.ജെ. ജോസഫിൻെറ തലയിലിട്ടെന്ന്

കോഴിക്കോട്: പാലാ ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നിൽ രാമപുരത്തെ കോൺഗ്രസുകാരുടെ കാലുവാരലാണെന്ന് മ ാണി വിഭാഗം. വോട്ടെടുപ്പിന് തൊട്ടുമുമ്പ് രാമപുരം പഞ്ചായത്തിലെ കോൺഗ്രസ് പ്രവർത്തകരുടേതെന്ന പേരിൽ പ്രചരിച് ച കത്ത് ഏറെ ദോഷം ചെയ്തു. ഇത് നിഷേധിക്കാനോ പ്രവർത്തകരെ ബോധവൽക്കരിക്കാനോ കോൺഗ്രസ് നേതാക്കൾ തയാറായിരുന്നില ്ല. പാലാ മണ്ഡലത്തിൽ കോൺഗ്രസും കേരളകോൺഗ്രസും തമ്മിലുള്ള പോരിന് ദശാബ്ദങ്ങളുടെ പഴക്കമുണ്ട്. ഇത് ഏറ്റവും ശക്ത മായി നിൽക്കുന്നയിടമാണ് രാമപുരം പഞ്ചായത്ത്. പണ്ട്, പ്രമുഖ കോൺഗ്രസ് നേതാവും രാമപുരം സ്വദേശിയുമായ എം.എം. ജേക്കബി നോട് മൽസരിച്ച കെ.എം. മാണി നാമമാത്രമായ ഭൂരിപക്ഷത്തിനാണ് ജയിച്ചുകയറിയത്. പിന്നീട് ഒരേമുന്നണിയാണെങ്കിലും കിട്ടുന്ന അവസരത്തിലൊക്കെ ഇരുകൂട്ടരും പരസ്പരം പാരവെക്കുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിെൻറ കളികൾ പൊളിച്ചടുക്കുന്നതിൽ മുൻ കോൺഗ്രസ് നേതാവ് കൂടിയായ കെ.എം. മാണി വിദഗ്ധനുമായിരുന്നു. എന്നാൽ, മാണിയുടെ മരണശേഷം ആദ്യം കിട്ടിയ അവസരത്തിൽ തന്നെ മറുപണി കൊടുക്കുകയായിരുന്നു കോൺഗ്രസ്.


ഇക്കുറിയില്ലെങ്കിൽ ഇനി ഒരിക്കലുമില്ല, എന്ന തലക്കെട്ടിൽ ഇതിനുവേണ്ടി രഹസ്യ പ്രചരണം നടത്താൻ പോലും കോൺഗ്രസ് മടിച്ചില്ല. ബാർ കോഴയടക്കം കോൺഗ്രസിെൻറ സൃഷ്ടിയായിരുന്നു എന്ന് മാണി വിഭാഗം പ്രവർത്തകർ ചുണ്ടിക്കാണിക്കുന്നു. ഇതിെൻറ തുടർച്ചയെന്നവണ്ണം ഇക്കുറി പിന്നിൽ നിന്ന് കുത്തിയത് ജോസഫ് വാഴക്കനെ പിൻതുണക്കുന്നവരാണെന്നാണ് അവരുടെ വിശ്വാസം. ഇതിന് തെളിവായി അവർ ചൂണ്ടിക്കാണിക്കുന്നത് വാഴക്കൻ വിഭാഗം പ്രവർത്തിച്ചിരുന്ന രണ്ട് ബൂത്തുകളിലെ വോട്ടുകളിലുണ്ടായിരിക്കുന്ന കുറവാണ്. സ്വന്തം ബൂത്തായ 18 ാം നമ്പർ ചക്കാമ്പുഴ നോർത്താണ് ആദ്യത്തേത്. 2016ൽ കെ.എം. മാണിക്ക് 359 വോട്ട് കിട്ടിയ ഇവിടെ ഇക്കുറി ജോസ് ടോം നേടിയത് 319 വോട്ട് മാത്രമാണ്. കോൺഗ്രസ് പ്രവർത്തകർ ആത്മാർത്ഥമായി ജോലി ചെയ്ത തൊട്ടടുത്ത ബൂത്തായ ഏഴാച്ചേരി സെൻറ് ജോൺസ് എൽ.പി. സ്കൂളിലെ 20 ാം നമ്പർ ബൂത്തിൽ ആവിയായിപ്പോയത് 106 വോട്ടുകളാണ്. 2016 ൽ മാണിക്ക് 409 വോട്ട് കിട്ടിയ സ്ഥാനത്ത് ഇക്കുറി വീണത് 303 വോട്ടുകൾ മാത്രമാണ്.


കേരള കോൺഗ്രസിനെ ഏത് വിധേനയും തകർക്കണമെന്ന നിർദേശവുമായാണ് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ കത്ത് പ്രചരിപ്പിക്കപ്പെട്ടത്. കോൺഗ്രസിെൻറ കഴുത്തിൽ അമർന്നിരിക്കുന്ന അടിമ നുകം വലിച്ചെറിയുന്നതിനുള്ള സുവർണ്ണാവസരമാണ് പാലാ ഉപതെരഞ്ഞെടുപ്പെന്ന് ഒാർമ്മിപ്പിച്ചുകൊണ്ടാണ് കത്ത് തുടങ്ങുന്നത്. കോൺഗ്രസുകാരെ നിരന്തരം ദ്രോഹിക്കുന്ന കേരള കോൺഗ്രസിെൻറ ശവപ്പെട്ടിയിൽ ആണിയടിക്കാനാവുന്ന തെരഞ്ഞെടുപ്പാണിതെന്നും കത്ത് ഓർമ്മപ്പെടുത്തുന്നു.രാമപുരത്ത് യു.ഡി.എഫ്. ഐക്യം എന്നത് അപമാനം സഹിക്കാൻ മാത്രമുള്ള വഴിയായി മാറിയിരിക്കുന്നു. കോൺഗ്രസ് പ്രവർത്തകർ ആവശ്യപ്പെടുന്ന പദ്ധതികൾക്കൊന്നും എം.എൽ.എ. ഫണ്ടോ എം.പി. ഫണ്ടോ ലഭിക്കാറില്ല. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പല വാർഡുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികളെ കാലുവാരി തോൽപ്പിച്ചത് കേരള കോൺഗ്രസാണ്. കോൺഗ്രസിന് പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം കിട്ടിയപ്പോഴൊന്നും ഭരിക്കാൻ സമ്മതിച്ചില്ല. കള്ളക്കേസും സമരവുമായി ഭരണം കുളംതോണ്ടും.


കോൺഗ്രസ് നേതാക്കളെ ആക്രമിച്ചു പരിക്കേൽപിക്കുന്നതും പതിവാണ്. കോൺഗ്രസുകാരെ കുത്താൻ വരെ തയാറായ സംഘമാണ് ജോസ് ടോമിേൻറതെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നിട്ടും സ്വാർത്ഥരായ കോൺഗ്രസ് നേതാക്കൾ കേരളകോൺഗ്രസിന് ഒപ്പമാണെന്നും സാധാരണ പ്രവർത്തകർ പകരം ചോദിക്കണമെന്നും കത്തിൽ പറയുന്നു. കേരള കോൺഗ്രസിൽ ഭിന്നതയുണ്ടായിരിക്കുന്ന ഇൗ അവസരത്തിൽ കോൺഗ്രസിെൻറ ശത്രുവായ ജോസ് ടോമിനെ തോൽപ്പിക്കണമെന്ന് ആഹ്വാനം ചെയ്താണ് കത്ത് അവസാനിക്കുന്നത്. പലതവണ വിതരണം ചെയ്യപ്പെട്ട ഈ കത്ത് കേരള കോൺഗ്രസിനെതിരെ വലിയ വികാരമാണ് ഉണ്ടാക്കിയത്. ഇക്കാര്യം മറച്ചുവെക്കുന്ന കോൺഗ്രസ് നേതാക്കൾ പരാജയകാരണം പി.ജെ. ജോസഫുമായുള്ള തർക്കമാണെന്ന് വരുത്തിത്തീർക്കാനുള്ള ശ്രമത്തിലാണെന്നും മാണി വിഭാഗം ആരോപിക്കുന്നുണ്ട്.

Tags:    
News Summary - reason for kerala congress defeat in pala by election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.