കേരള ഗവ. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻ അസോസിയേഷൻ സ്പെഷൽ കൺവെൻഷനിൽ സംസ്ഥാന പ്രസിഡന്റ് മാഹിംകണ്ണ് സംസാരിക്കുന്നു
കോഴിക്കോട്: ബ്ലഡ് ബാങ്കുകളിൽ ആവശ്യമായ തസ്‌തികകൾ സൃഷ്‌ടിച്ച് നിയമനം നടത്തി നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം ലഘൂകരിക്കാൻ സർക്കാർ നടപടി കൈക്കൊള്ളണമെന്ന് കേരള ഗവ. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻസ് അസോസിയേഷൻ (കെ.ജി.ബി.ബി.ടി.എ). സർക്കാർ ആശുപത്രികളിലെ രക്തബാങ്കുകളിൽ സുരക്ഷിതവും തടസ്സമില്ലാത്തതുമായ സേവനങ്ങൾ കാലോചിതമായും കാര്യക്ഷമമായും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ ഇതിലൂടെ സാധിക്കുമെന്ന് അസോസിയേഷൻ സ്പെഷൽ കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു.
ബ്ലഡ് ബാങ്കുകളിൽ പര്യപ്‌തമായ ജീവനക്കാരില്ലായ്‌മയും അസൗകര്യങ്ങളും കാരണം നിലവിലുള്ള ജീവനക്കാരുടെ ജോലിഭാരം വർധിച്ചിരിക്കുകയാണ്. പര്യാപ്തവും പരിചയ സമ്പത്തുമുള്ള ബി.ബി.ടിമാരുടെ കുറവ് മൂലം വെല്ലുവിളി നേരിടുകയാണ് രക്തദാന-വിതരണ രംഗം.
രക്തബാങ്കുകളിൽ രക്തശേഖരണ ഗ്രൂപ്പ് നിർണയം, ക്രോസ് മാച്ചിങ്, ഗുണനിലവാര നിയന്ത്രണം, രക്തഘടകങ്ങളായ പ്ലാസ്‌മ, പ്ലേറ്റ്ലറ്റ്, പി.ആർ.ബി.സി എന്നിവയുടെ സുരക്ഷിത സംഭരണ-വിതരണം എന്നിവ അതീവ വൈദഗ്ധ്യത്തോടെ ചെയ്യേണ്ട കാര്യങ്ങളാണ്. ജീവനക്കാരുടെ ദൗർലഭ്യം നിലവിൽ കേരളത്തിലെ ആരോഗ്യ പരിപാലന രംഗത്ത് അനിയന്ത്രിതമായ കാലതാമസവും പൊതുജനങ്ങൾക്ക് ജീവൽസുരക്ഷ അപകടത്തിലാക്കുന്നതിനും കാരണമാകും.
രാപ്പകൽ ഭേദമന്യേ സംഭവിച്ചുകൊണ്ടിരിക്കുന്ന റോഡ് അപകടങ്ങളിൽ ജീവൻ സുരക്ഷക്ക് രക്തദാനം അനിവാര്യമാണ്. കൂടാതെ പ്രസവ-പ്രസവാനന്തര സമയത്തെ അമിത രക്തസ്രാവ നിയന്ത്രണം, അർബുദ രോഗവ്യാപനം എന്നിവ സംസ്ഥാനം നേരി ടുന്ന പുതിയ പ്രതിസന്ധികളാണ്. രക്തവിതരണ സംവിധാനം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ ആധുനിക ഉപകരണങ്ങളും പരിജ്ഞാനമുള്ള ജീവനക്കാരുടെ ലഭ്യതയും ഉറപ്പുവരുത്തണം.
അതേസമയം, വിവിധ പ്രോജക്ടുകളുടെ ഭാഗമായി ഡിജിറ്റൽ ട്രേസബിലിറ്റി പോലുള്ളവ നടപ്പിലാക്കിവരുന്നത് ആശാവഹമാണ്. എങ്കിലും, ഇത്തരം ജോലി മേൽനോട്ടം വഹിക്കുന്നതിനും ദേശീയ അംഗീകാര മാനദണ്‌ഡപ്രകാരം നിർദിഷ്ട പ്രക്രിയകൾ പൂർത്തീകരിക്കുന്നതിനും റെക്കോഡ് വർക്കുകൾക്കും വേണ്ടി ബ്ലഡ് ബാങ്കുകളിൽ സയന്റിഫിക് അസിസ്റ്റന്റ് സൂപ്പർവൈസറി തസ്‌തികകൾ സൃഷ്ടിക്കേണ്ടതുണ്ട്. നിലവിലെ തസ്‌തികകൾ അപ്‌ഗ്രേഡ് ചെയ്യുകയും വേണം.
സുരക്ഷിത രക്തവിതരണം സേവനം കാര്യക്ഷമമായി നടപ്പാക്കുന്നതിന് പര്യാപ്തമായ ജീവനക്കാരെ സർക്കാർ നിയമിക്കണമെന്നാവശ്യപ്പെട്ട് കേരള ഗവ. ബ്ലഡ് ബാങ്ക് ടെക്നീഷ്യൻസ് അസോസിയേഷൻ സർക്കാറിന് നിവേദനം സമർപ്പിച്ചു. യോഗത്തിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മാഹിംകണ്ണ്, പുഷ്‌പ ബി.കെ., സാജിദ പി.പി, നിഷാജ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.