സുപ്രീംകോടതിയിൽ കേരള സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസൽമാരായ എം.ആർ. രമേശ് ബാബു, പി.എസ്. സുൽഫിക്കർ അലി, മർസൂഖ് ബാഫഖി തങ്ങൾ, അൽജോ കെ. ജോസഫ്, ജയിംസ് പി. തോമസ്
ന്യൂഡൽഹി: പ്രമുഖ അഭിഭാഷകൻ എം.ആർ. രമേശ് ബാബുവിനെ സീനിയർ സ്റ്റാൻഡിങ് കോൺസലാക്കിയതടക്കം സുപ്രീംകോടതിയിൽ കേരള സർക്കാറിന് അഞ്ച് സ്റ്റാൻഡിങ് കോൺസൽമാരായി. സുപ്രീംകോടതി അഭിഭാഷകരായ പി.എസ്. സുൽഫിക്കർ അലി, അൽജോ കെ. ജോസഫ്, മർസൂഖ് ബാഫഖി തങ്ങൾ, ജയിംസ് പി. തോമസ് എന്നിവരാണ് മറ്റു നാല് പേർ.
2001 മുതൽ 2006 വരെയും 2011 മുതൽ 2016 വരെയും സംസ്ഥാന സർക്കാറിന്റെ സുപ്രീംകോടതിയിലെ സ്റ്റാൻഡിങ് കോൺസൽ ആയിരുന്ന രമേശ് ബാബു, നിലവിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ കോൺസൽ ആണ്. ആന്ധ്രപ്രദേശ് ഹൈകോടതിയുടെയും സുപ്രീംകോടതിയിലെ അഭിഭാഷകനായിരുന്നു.
സുപ്രീംകോടതി അഭിഭാഷകനായ അഡ്വ. പി.എസ്. സുൽഫിക്കർ അലി പാലക്കാട് ജില്ലയിലെ ആലത്തൂരിൽ ഷൈക്ക് മുഹമ്മദ്-നൂർജഹാൻ ദമ്പതികളുടെ മകനാണ്. 20 വർഷമായി സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. വഖഫ് നിയമം, പൗരത്വ നിയമ ഭേദഗതി തുടങ്ങിയ കേസുകളിൽ സമസ്തയുടെ അഭിഭാഷകനായിരുന്നു. കെ.എസ്.യു പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് ആയിരുന്ന പി.എസ്. സുൽഫിക്കർ അലി, സംസ്ഥാന കമ്മിറ്റി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ താനൂരിൽ നിന്നുള്ള മുസ്‍ലിം യൂത്ത്‍ലീഗ് ദേശീയ നേതാവ് കൂടിയായ സയ്യിദ് മർസൂഖ് ബാഫഖി തങ്ങൾ സുപ്രീംകോടതിയിൽ സംസ്ഥാന സർക്കാറിന്റെ സ്റ്റാൻഡിങ് കോൺസലാകുന്ന ആദ്യ ലീഗ് നേതാവാണ്. മുതിർന്ന അഭിഭാഷകൻ നിഖിൽ ഗോയലിന്‍റെ ജൂനിയറായി 2008 ൽ പ്രാക്‌ടീസ് തുടങ്ങിയ മർസൂഖ്, 2014 മുതൽ 2018 വരെ കാലിക്കറ്റ് സർവകലാശാലയുടെ സ്റ്റാൻഡിങ് കൗൺസലായി പ്രവർത്തിച്ചു. 2012 ൽ ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമീഷന് മുമ്പാകെ കേരള സർക്കാറിന്റെ സ്റ്റാൻഡിങ് കൗൺസലായി നിയമിതനായി.
2012 മുതൽ സുപ്രീംകോടതിയിൽ സ്ഥിരമായി പ്രാക്‌ടീസ് ചെയ്യുന്ന അൽജോ ജോസഫ് എ.ഐ.സി.സി ലീഗൽ സെല്ലിന്റെ ജോയന്റ് സെക്രട്ടറിയാണ്. യൂത്ത് കോൺഗ്രസിന്റെ നിയമ വിഭാഗം അഖിലേന്ത്യ ചെയർമാനായി നേരത്തെ പ്രവർത്തിച്ചിരുന്നു. സുപ്രീം കോടതി അഡ്വക്കേറ്റ് ഓൺ റെക്കോർഡ് അസോസിയേഷന്റെ ട്രഷറർ കൂടിയാണ് അൽജോ കെ. ജോസഫ്.
2012 മുതൽ സുപ്രീംകോടതിയിൽ പ്രാക്ടീസ് ചെയ്തുവരുന്ന ജയിംസ് പി. തോമസ് മൂവാറ്റുപുഴ സ്വദേശിയാണ്. കേരളത്തിലെ ബാർ കൗൺസിലിൽ 1995 ൽ എൻറോൾ ചെയ്ത ജയിംസ് പി. തോമസ്, സുപ്രീംകോടതിയിലെ അഡ്വക്കേറ്റ്-ഓൺ-റെക്കോർഡ് (എ.ഒ.ആർ) ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.