ആലുവയില്‍ 523 കോടിയുടെ പുതിയ ജലശുദ്ധീകരണശാല

തിരുവനന്തപുരം: കൊച്ചി കോര്‍പറേഷനിലെയും സമീപ നഗരസഭകളിലെയും ഗ്രാമപഞ്ചായത്തുകളിലെയും കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി ആലുവയില്‍ പുതിയ 190 എം.എല്‍.ഡി ശേഷിയുള്ള ജലശുദ്ധീകരണ ശാല സ്ഥാപിക്കുന്നു.

ഏഷ്യന്‍ ഡെവലപ്മെന്റ് ബാങ്ക് (എ.ഡി.ബി) ധനസഹായത്തോടെ നടപ്പാക്കുന്ന കേരള അര്‍ബന്‍ വാട്ടര്‍ സപ്ലൈ ഇംപ്രൂവ്മെന്റ് പ്രോജക്റ്റിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്കായി ജലവിഭവ വകുപ്പ് 523 കോടി രൂപയുടെ ഭരണാനുമതി നല്‍കി.

കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രതിപക്ഷ നേതാവായിരുന്ന വി.ഡി. സതീശന്‍ നിരവധി തവണ നിയമസഭയില്‍ ആവശ്യപ്പെട്ട പദ്ധതിയാണ് യു.ഡി.എഫ് സര്‍ക്കാര്‍ യാഥാർഥ്യമാക്കുന്നത്.

ജലശുദ്ധീകരണ ശാല യാഥാർഥ്യമാകുന്നതോടെ കൊച്ചി കോര്‍പറേഷന്‍, ആലുവ, ഏലൂര്‍, തൃക്കാക്കര, കളമശ്ശേരി, മരട് നഗരസഭകൾ, കീഴ്മാട്, എടത്തല, ചൂർണിക്കര, ഞാറക്കല്‍, എളങ്കുന്നപ്പുഴ, മുളവുകാട്, നായരമ്പലം, വരാപ്പുഴ, ചേരാനല്ലൂര്‍, കുമ്പളം, ചെല്ലാനം, കുമ്പളങ്ങി, കടമക്കുടി ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ തടസ്സമില്ലാത്ത കുടിവെള്ള വിതരണം ഉറപ്പാക്കാന്‍ സാധിക്കും. 15 മാസം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.

ആലുവയില്‍ നിലവിലുള്ള ജലശുദ്ധീകരണ ശാലക്ക് സമീപത്തെ 1.57 ഹെക്ടറിലാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു.

കൊച്ചിയിലെ കുടിവെള്ളപ്രശ്നം പരിഹരിക്കുന്നതിന് പുതിയ പൈപ്പ്‌ലൈൻ പദ്ധതി നടപ്പാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തതായി മുഹമ്മദ് ഷിയാസ് എം.എൽ.എ വ്യക്തമാക്കിയിരുന്നു.

മട്ടാഞ്ചേരിയിൽ പുതിയ ജലസംഭരണി നിർമിക്കുന്നതോടെ ആ മേഖലയിലെ കുടിവെള്ള പ്രശ്നത്തിനും പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കൊച്ചിയിലേക്കുള്ള പൈപ്പ്‌ലൈനുകൾ മാറ്റുന്നതിനും നടപടി തുടങ്ങിയിട്ടുണ്ട്.

ജല വിതരണത്തിലെ കുറവാണ് പശ്ചിമ കൊച്ചിയിൽ കുടിവെള്ള ക്ഷാമത്തിന് ഇടയാക്കുന്നുണ്ട്. വേനലെത്തും മുമ്പേ ഈ മേഖലയിൽ പലയിടങ്ങളിലും കുടിവെളള ക്ഷാമം അനുഭവപ്പെടും. പശ്ചിമ കൊച്ചിയിൽ 50 എം.എൽ.ഡി വെള്ളം ആവശ്യമുള്ള സ്ഥാനത്ത് 35 എം.എൽ.ഡി മാത്രമേ ലഭിക്കുന്നുള്ളൂ.

Tags:    
News Summary - ₹523 Crore Water Treatment Plant Approved for Aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.