കോഴിക്കോട്: മുൻ ഡി.ജി.പിയും വട്ടിയൂർക്കാവിലെ എൻ.ഡി.എ സ്ഥാനാർഥിയുമായ ആർ. ശ്രീലേഖയുടെ ‘പോടാ പുല്ലേ പൊലീസേ’ മുദ്രാവാക്യം വിളിക്കെതിരെ കടുത്ത വിമർശനമുയർന്ന സാഹചര്യത്തിൽ വിശദീകണം.
ആർ. ശ്രീലേഖ തന്നെ ഫേസ് ബുക്ക് പേജിലെഴുതിയ കുറിപ്പിലൂടെയാണ് വിശദീകരണം നൽകുന്നത്. ‘ഞാൻ പോലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പൊലീസ് ഉദ്യോഗസ്ഥരെ ‘പോടാ, പുല്ലേ’ എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്. ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പോലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്, പല പോലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ടെന്ന് ശ്രീലേഖ എഴുതുന്നു.
കുറിപ്പ് പൂർണരൂപത്തിൽ:
ഞാൻ പോലീസ് സേനയിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥരെ "പോടാ, പുല്ലേ" എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്. ഗുരുതര തെറ്റുകൾ, അഴിമതി എന്നിവ ചെയ്യുന്ന പല പോലീസുകാരെയും സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്, ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകൾ എടുത്തിട്ടുണ്ട്, പല പോലീസുകാരും അഴിമതി കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്..
അന്നൊന്നും ആരും, ഒരു രാഷ്ട്രീയ / പോലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകൾ ചെയ്തു കൂട്ടുന്ന ഒരുത്തനെ 'പോടാ' എന്ന് വിളിച്ചതിൽ ഇവരൊക്കെ തെറ്റ് കാണുന്നത്?
😂😂😂
എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയിൽ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചല്ലോ? നല്ല കാര്യം!
DGP ക്ക്, പോലീസ് കമ്മിഷണർക്ക് നന്ദി!
എന്നാൽ, സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനമാണുയരുന്നത്. മൂന്നു പതിറ്റാണ്ടിലധികം പൊലീസിൽ ജോലിചെയ്തതിന്റെ പെൻഷൻ വാങ്ങുന്ന വ്യക്തി പൊലീസിനെതിരെ നടത്തിയ മുദ്രാവാക്യം വിളിയും ഭീഷണിയും നീതീകരിക്കാനാകില്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. നെട്ടയത്ത് ബി.ജെ.പി പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധത്തിലാണ് ശ്രീലേഖ പൊലീസിനെതിരെ മുദ്രാവാക്യം വിളിച്ചത്. കേരളത്തിലെ ആദ്യത്തെ വനിത ഡി.ജി.പിയാണ് ശ്രീലേഖ. മുൻ ഡി.ജി.പി ടി.പി. സെൻകുമാറും കഴിഞ്ഞ ദിവസം പൊലീസിനെതിരെ കടുത്ത ഭാഷയിൽ ഭീഷണി പ്രസംഗം നടത്തിയിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നാൽ കേരളത്തിൽ രാഷ്ട്രപതി ഭരണം വരുമെന്ന് ഉദ്യോഗസ്ഥർ ഓർക്കണമെന്നുമാണ് സംഘ്പരിവാർ സഹയാത്രികനായ സെൻകുമാർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.