മലപ്പുറം: എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ തൃശ്ശൂർ പൂരം കലക്കൽ ഉൾപ്പെടെയുള്ള കേസുകളിൽ പുനരന്വേഷണം ആവശ്യപ്പെട്ട സർക്കാരിനെ സമീപിക്കുമെന്ന് മുൻ എം.എം.എൽ.എ പി.വി. അൻവർ. സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷ ഉദ്യോഗസ്ഥരും ചേർന്ന് മർദിച്ച കേസ് പി. ശശിയും എം.ആർ. അജിത് കുമാറും ചേർന്നാണ് അട്ടിമറിച്ചത്. അജിത് കുമാറിനെതിരെ താൻ നേരത്തെ ഉന്നയിച്ച ആരോപണങ്ങളിൽ എന്തെങ്കിലും നടപടി എടുത്തു കൊണ്ടിരുന്നെങ്കിൽ ഇത്തരം ഒരു അവസ്ഥയിലേക്ക് എത്തുമായിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
‘മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ അതിക്രമ കേസിന്റെ റിസൾട്ട് വരട്ടെ. അതിനുശേഷം ഞാൻ അന്ന് നൽകിയ സ്വർണക്കള്ളക്കടത്ത്, മരംമുറി, റിദാൻ ബാസിൽ കേസ്, മാമി തിരോധാനം, തൃശ്ശൂർ പൂരം കലക്കൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പുനരന്വേഷണത്തിന് ആവശ്യപ്പെട്ടും. ഇപ്പോൾ പുനരന്വേഷണത്തിലൂടെ ആണല്ലോ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ അതിക്രമത്തിന്റെ കേസ് പുറത്തുവന്നത്. അതുപോലെ പുനരന്വേഷണം ആവശ്യപ്പെട്ട് സർക്കാറിന് പരാതി കൊടുക്കും. ഈ കേസിൽ റിപ്പോർട്ട് കിട്ടിയാൽ നല്ല നടപടി നമുക്ക് പ്രതീക്ഷിക്കാം. ആഭ്യന്തര മന്ത്രി ഇന്നലെ അത് പറഞ്ഞിരുന്നു. അതിനായി ജനം കാത്തിരിക്കുകയാണ്’ -അൻവർ പറഞ്ഞു.
‘അജിത്കുമാർ ഇടപെട്ട് കേസ് ഡയറി തിരുത്തിയത് ഈ ഒരു കേസിൽ മാത്രമല്ല. ഇപ്പോൾ അന്വേഷിച്ചത് ഈ ഒരു കേസ് മാത്രമാണ്. ഞാൻ ഉന്നയിച്ച ഒരുപാട് വിഷയങ്ങൾ അവിടെ കിടക്കുകയാണ്. ഇപ്പോൾആലപ്പുഴ ഗൺമാൻ മർദന കേസേ അന്വേഷിച്ചിട്ടുള്ളൂ. അജിത്കുമാർ വിളിച്ചുവരുത്തി നിർബന്ധപൂർവം തങ്ങളെകൊണ്ട് അങ്ങനെ റിപ്പോർട്ട് നൽകി എന്ന് അന്വേഷിച്ച ഉദ്യോഗസ്ഥരാണ് ഇപ്പോൾ എസ്ഐടിക്ക് മൊഴി കൊടുത്തിരിക്കുന്നത്. മൂന്ന് ദിവസം അവർക്ക് റൂം എടുത്തു കൊടുത്ത് ഇവിടെ താമസിപ്പിച്ചിട്ടാണ് അദ്ദേഹം ഉദ്ദേശിക്കുന്നത് പോലെ യഥാർത്ഥ പ്രതികളെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയത്. ഇത് ഗൗരവതരമാണ്. ചെറിയ കാര്യമായിട്ട് കാണാൻ കഴിയില്ല.
വലിയൊരു ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അത് അന്വേഷിക്കണമെന്നുമാണ് എസ്ഐടിയോട് പറയാനുള്ളത്. മുൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയും അജിത് കുമാറും സംയുക്തമായി നടത്തിയ ഗൂഡാലോചനയുടെ ഭാഗമായാണ് ഡിവൈഎസ്പി ഒറിജിനൽ റിപ്പോർട്ട് തിരുത്തിയത്. എസ്ഐടിയുടെ അന്വേഷണം ഇതിന്റെ പിന്നിൽ നടന്ന ഗൂഡാലോചന കൂടി കണ്ടെത്തണം. അതിൽ ആരൊക്കെ പങ്കെടുത്തിട്ടുണ്ടോ അവരെയൊക്കെ നിയമ നടപടികൾക്ക് വിധേയമാക്കണം.
അജിത് കുമാറിനെതിരെ ഞാൻ കൊടുത്ത പരാതിയിൽ വിജിലൻസ് കോടതി ഈ കേസ് നടപടികളിലേക്ക് കടക്കുന്നതിനു മുമ്പ് സംസ്ഥാന സർക്കാറിന്റെ അനുമതി വാങ്ങേണ്ടതുണ്ട്. ആ അനുമതി അവർ വാങ്ങിയില്ല. അത് കറക്റ്റ് ചെയ്യാനാണ് ഹൈകോടതി പറഞ്ഞിരുന്നത്. ആ കേസ് ഇവിടെ ഉണ്ട്. ഞാൻ നൽകിയ റിട്ട് പെറ്റീഷൻ ഹൈകോടതിയുടെ പരിഗണനയിലാണ്. ആ ഭാഗങ്ങൾ ഒന്നും നമ്മൾ വിട്ടിട്ടില്ല. അത് പിന്തുടരും’ -അൻവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.