പന്തളം: പന്തളം വലിയ കോയിക്കൽ ക്ഷേത്രത്തിൽനിന്ന് കാണിപ്പൊന്ന് കാണാതായത് പരിഭ്രാന്തി പരത്തി. വിഷുദിനത്തിൽ കനത്ത സുരക്ഷയിൽ പന്തളം വലിയ കോയിക്കൽ ശ്രീധർമ്മ ശാസ്താക്ഷേത്രത്തിൽ പന്തളം കൊട്ടാരത്തിൽ നിന്നുള്ള തിരുവാഭരണങ്ങൾ ചാർത്തി ദർശനം നടത്തുന്നതിനിടെയാണ് കാണിപ്പൊന്ന് കാണാതായത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ മുളക്കുഴ സ്വദേശിയായ ഭക്തനിൽനിന്ന് കാണിപ്പൊന്ന് കണ്ടെത്തി.
ബുധനാഴ്ച പുലർച്ചെ നാലുമണിക്ക് ആയിരുന്നു കൊട്ടാരത്തിൽനിന്നും തിരുവാഭരണങ്ങൾ ക്ഷേത്രത്തിൽ എത്തിച്ചത്. തുടർന്ന് വിഷുക്കണി കാണുന്നതിനായി ക്ഷേത്രം നട തുറക്കുകയും കൈനീട്ടം നൽകുകയും ചെയ്തു. ആറുമണിയോടെ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാളാണ് കാണിപ്പൊന്നുമായി പോയത്. ദർശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽ വച്ച് തൊഴാൻ കാണിപ്പൊന്ന് നൽകാറുണ്ട്. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന കാണിപ്പൊന്ന് പൂജാരിയാണ് കുടുംബാംഗങ്ങൾക്ക് നൽകുന്നത്. ഇങ്ങനെ നൽകിയ കാണിപ്പൊന്ന് വിഷു കൈനീട്ടമാണ് എന്ന് തെറ്റിദ്ധരിച്ച് ഒരുഭക്തൻ കൊണ്ടുപോയതാണ് മണിക്കൂറുകളോളം വിശ്വാസികളെയും പൊലീസിനെയും ദേവസ്വം ബോർഡിനേയും പ്രതിസന്ധിയിലാക്കിയത്. കാണിപ്പൊന്ന് മോഷ്ടിച്ചു എന്ന വാർത്ത പ്രചരിച്ചതോടെ പൊലീസും ജാഗ്രതയിലായി. ഒടുവിൽ എട്ടുമണിയോടെ ഭക്തനെ കണ്ടെത്തി കാണിപ്പൊന്ന് തിരികെ വാങ്ങുകയായിരുന്നു. ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു അന്വേഷണം നടത്തുന്നതിനിടെയാണ് ഭക്തനെ കണ്ടെത്തിയത്.
പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽ സൂക്ഷിച്ചിരിക്കുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്‌താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തുന്നതിനായി കൊട്ടാരം, ദേവസ്വം ബോർഡിന് കൈമാറുകയാണ് പതിവ്. പുലർച്ചെ നാലര മുതൽ ഒമ്പത് മണി വരെ ദർശനത്തിനുശേഷം ഇത് തിരികെ ഏൽപ്പിക്കുകയും ചെയ്യും. മണ്ഡലം മകരവിളക്ക് കാലത്ത് ശബരിമല അയ്യപ്പ വിഗ്രഹത്തിൽ ചാർത്തുന്ന തിരുവാഭരണങ്ങൾ, വിഷുവിനും അയ്യപ്പൻറെ ജന്മനക്ഷത്രമായ ഉത്രം നാളിലും പന്തളം വലിയ കോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ചാർത്തി ദർശനം നടത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.