തിരുവനന്തപുരം: പാർട്ടി വിലക്ക് ലംഘിച്ച് മലപ്പുറത്ത് ഫലസ്‌തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചതിൽ ആര്യാടൻ ഷൗക്കത്ത് കെ.പി.സി.സി അച്ചടക്കസമിതിക്ക് മുമ്പാകെ ഹാജരായി വിശദീകരണം നൽകി. കെ.പി.സി.സി ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ച രണ്ടര മണിക്കൂർ നീണ്ടു.
ഷൗക്കത്തിന് പറയാനുള്ളതെല്ലാം കേട്ടുവെന്നും അച്ചടക്ക സമിതി നവംബർ എട്ടിന് വീണ്ടും ചേർന്ന ശേഷം തീരുമാനമെടുക്കുമെന്നും സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു. മലപ്പുറം ഡി.സി.സി പ്രസിഡന്‍റ് ഉൾപ്പെടെ നേതാക്കളെക്കൂടി കേൾക്കാനുണ്ട്. എല്ലാ വിഭാഗവും കേട്ട ശേഷമാകും തീരുമാനമെന്നും തിരുവഞ്ചൂർ പറഞ്ഞു. തനിക്ക് പറയാനുള്ളതെല്ലാം പറഞ്ഞുവെന്നും ഫലസ്തീൻ നിലപാടിൽ മാറ്റമില്ലെന്നും ശുഭപ്രതീക്ഷയാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.
തന്‍റെ ഭാഗം വിശദീകരിച്ച് വിശദമായ കത്തും ഷൗക്കത്ത് അച്ചടക്ക സമിതിക്ക് നൽകിയിട്ടുണ്ട്. ഷൗക്കത്തിനെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കില്ല. അതേസമയം, മലപ്പുറത്ത് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍റെ സാന്നിധ്യത്തിൽ ചൊവ്വാഴ്ച നടക്കുന്ന കോൺഗ്രസ് കൺവെൻഷനിൽ ഷൗക്കത്തിന് പങ്കെടുക്കാനാകില്ല. പാർട്ടി പരിപാടികളിൽനിന്ന് ഒരാഴ്ചത്തേക്കാണ് ഷൗക്കത്തിനെ കെ.പി.സി.സി വിലക്കിയത്. നവംബർ 13 വരെയാണ് വിലക്കിന്‍റെ കാലാവധി. എട്ടാം തീയതി വീണ്ടും അച്ചടക്കസമിതി ചേരാൻ നിശ്ചയിച്ച സാഹചര്യത്തിൽ തീരുമാനം ഒരാഴ്ച കൂടി നീളും. അച്ചടക്കസമിതി തീരുമാനം വരാത്തതിനാൽ കൺവെൻഷനിൽ പങ്കെടുക്കില്ലെന്ന് ഷൗക്കത്തും വ്യക്തമാക്കി.
വിലക്ക് ലംഘിച്ച് നേതൃത്വത്തെ വെല്ലുവിളിച്ച ഷൗക്കത്തിനെതിരെ കടുത്ത നടപടിക്ക് ഒരുങ്ങിയ കെ.പി.സി.സി നേതൃത്വം ഇപ്പോൾ മയപ്പെട്ടിട്ടുണ്ട്. ഫലസ്തീൻ ഐക്യദാർഢ്യ പരിപാടി നടത്തിയതിന് കോൺഗ്രസ് നേതാവിനെതിരെ നടപടിയെടുക്കുന്നത് സി.പി.എം ആയുധമാക്കിയാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്. അതേസമയം, ഷൗക്കത്തിന്‍റെ പ്രതികരണത്തിൽ ഖേദപ്രകടനത്തിന്‍റെ സൂചനകളൊന്നും പ്രകടമല്ല.
മാത്രമല്ല, തിരുത്തേണ്ടത് പാർട്ടിയാണെന്ന് വരികൾക്കിടയിൽ പറയുകയും ചെയ്തു. ഇടതുപക്ഷത്തേക്കുള്ള സി.പി.എം ക്ഷണത്തിന് ഇല്ല എന്ന് കൃത്യമായി മറുപടി നൽകിയതുമില്ല. കെ.പി.സി.സി ജനറൽ സെക്രട്ടറിയായ ഒരാൾ എന്ത് മറുപടി നൽകുമെന്ന് എല്ലാവർക്കും അറിയാമല്ലോ എന്നാണ് ഇതിനെക്കുറിച്ചുള്ള ആവർത്തിച്ചുള്ള ചോദ്യത്തിന് ഷൗക്കത്ത് നൽകിയ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.