നിതിന്റെ മരണത്തിന് ശേഷമാണ് എല്ലാവരും പ്രതികരിച്ചത്, നേരത്തെ പ്രതികരിക്കണമായിരുന്നു, ഒരു വിദ്യാർഥിക്കും ഈ അവസ്ഥ വരരുത് -നിതിന്റെ പിതാവ്

തിരുവനന്തപുരം: നിതിൻ രാജിന്റെ മരണത്തിന് ശേഷമാണ് എല്ലാവരും പ്രതികരിച്ചത്, നേരത്തെ പ്രതികരിക്കണമായിരുന്നുവെന്ന് നിതിന്റെ പിതാവ് പറഞ്ഞു. ഇനി ഒരു വിദ്യാർഥിക്കും ഈ അവസ്ഥ വരരുത്. ആദ്യമേ പ്രതികരിക്കണമായിരുന്നു, ഇനിയും വിദ്യാർഥികൾ കാര്യങ്ങൾ തുറന്നു പറയണം. കോളജിന്റെ അംഗീകാരം റദ്ദ് ചെയ്യണം. ഒരു വിദ്യാർഥിക്കും ഈ അവസ്ഥ വരരുതെന്നും നിതിന്റെ പിതാവ് പറഞ്ഞു. അതേസമയം, സംഭവത്തിൽ അന്വേഷണസംഘം മൊഴിയെടുപ്പ് പൂർത്തിയാക്കി വീട്ടിൽനിന്നും മടങ്ങി. നിതിന്റെ അമ്മയുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങളുടെ മൊഴിയാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ പീഡനം ഉൾപ്പെടെ വിവരിച്ചു.

നിതിന്റെ മൊബൈൽ പൊലീസ് പരിശോധനക്ക് അയക്കും. മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശബ്ദരേഖകളിലും വിശദമായ അന്വേഷണം നടത്തും. സഹപാഠികളുടെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് വ്യക്തമാക്കി. നിതിൻ രാജിന്റെ മരണത്തിൽ അഞ്ചരക്കണ്ടി കോളജിലെ വിദ്യാർഥികൾ നേരത്തെ പ്രതികരിച്ചിരുന്നു. ഡോ. എം.കെ. റാം സ്ഥിരം പ്രശ്നക്കാരനെന്നാണ് വിദ്യാർഥികളുടെ വെളിപ്പെടുത്തൽ. സ്ഥിരമായി മോശം ഭാഷ ഉപയോ​ഗിക്കും. പതിവായി ബോഡി ഷെയ്മിങ് ചെയ്യുമായിരുന്നു. ആൺകുട്ടികളെ കൊണ്ട് പെൺകുട്ടികളെ തല്ലിക്കും. നേരത്തെയും രണ്ട് തവണ റാമിനെ സസ്പെൻഡ് ചെയ്തിരുന്നുവെന്നും വിദ്യാർഥികൾ പറഞ്ഞു.

ഒന്നാം വര്‍ഷ ബി.ഡി.എസ് വിദ്യാർഥി നിതിന്‍റെ മരണത്തിൽ പ്രതി ചേര്‍ത്ത ഡോ. റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലാണ് വിദ്യാർഥികള്‍ നടത്തിയത്. അവസാന വര്‍ഷ വിദ്യാർഥികൾ ഇന്ന് പ്രത്യക്ഷ സമരം നടത്തിയിരുന്നു. ക്ലാസുകള്‍ ബഹിഷ്കരിച്ചാണ് വിദ്യാർഥികളുടെ പ്രതിഷേധം. നിതിൻ രാജിന്‍റെ മരണത്തിന് ഉത്തരവാദികളായ അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നും തങ്ങള്‍ കഴിഞ്ഞ കാലങ്ങളിൽ കൊടുത്ത പരാതികളിൽ നടപടി സ്വീകരിക്കണമെന്നുമായിരുന്നു വിദ്യാർഥികളുടെ ആവശ്യം. തിരുവനന്തപുരം ചാലക്കടവ് സ്വദേശിയായ നിതിൻ രാജ് അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു.

വെള്ളിയാഴ്ചയാണ് കോളജ് കെട്ടിടത്തിൽനിന്ന് വീണ നിലയിലാണ് നിതിനെ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോളജിലെ അധ്യാപകർ നിതിനെ മാനസികമായി ഉപദ്രവിച്ചിരുന്നെന്നും അധിക്ഷേപിച്ചിരുന്നെന്നുമാണ് കുടുംബം പരാതി ഉന്നയിക്കുന്നത്. മകൻ ആത്മഹത്യ ചെയ്യില്ലെന്നാണ് കുടുംബം പറയുന്നത്. നിതിന്റെ മരണത്തിൽ ആരോപണവിധേയരായ ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അസോസിയേറ്റ് പ്രഫസർ ഡോ. സംഗീത എന്നിവരെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

Tags:    
News Summary - Everyone reacted after Nitin's death, they should have reacted earlier, no student should face this situation - Nitin's father

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.