ഖനനം: വരുമാനത്തിൽ റെക്കോഡ് വർധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഖനന പ്രവർത്തനങ്ങൾക്ക് ചുമത്തിയിട്ടുള്ള റോയൽറ്റിയും വിവിധതരം ഫീസുകളും ഉൾപ്പെടെ സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട വരുമാനം പിരിച്ചെടുക്കുന്നതിൽ റെക്കോർഡ് വർധനവ് കൈവരിച്ചതായി കണക്കുകൾ. നടപ്പുസാമ്പത്തികവർഷം ഒക്ടോബർ 31 വരെയുള്ള കാലയളവിൽ 273. 97 കോടി രൂപയാണ് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പിരിച്ചെടുത്തത്.

മുൻവർഷം ഇതേകാലയളവിൽ പിരിച്ചെടുത്തതിനേക്കാൾ 70 ശതമാനം വരുമാനം ഇക്കൊല്ലം വർധിച്ചുവെന്ന് മന്ത്രി പി. രാജീവ്. ഇ- ഓഫീസ്, കോമ്പസ് സോഫ്റ്റ്വെയർ തുടങ്ങി സംസ്ഥാന സർക്കാർ വകുപ്പിൽ നടപ്പാക്കിയ പരിഷ്കാരങ്ങളുടെ ഫലമായാണ് വർധനവ് ഉണ്ടായതെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 165.96 കോടി രൂപയാണ് സർക്കാർ ഈയിനത്തിൽ സമാഹരിച്ചത്. 2021-22 വരെ രേഖപ്പെടുത്തിയ വാർഷിക വരുമാന വർധനവിൽ ഏറ്റവും ഉയർന്നത് 17 ശതമാനമായിരുന്നു. എന്നാൽ 2022-23 ൽ ഇത് 56 ശതമാനമായും നടപ്പുവർഷം 70 ശതമാനമായും കുതിച്ചുയർന്നു. 2016 ൽ സംസ്ഥാനത്തെ ക്വാറികളുടെ എണ്ണം 3505 ആയിരുന്നു.

ഇത്രയും ക്വാറികളിൽ നിന്ന് ലഭിച്ച ആകെ വരുമാനം 138.72 കോടി രൂപയായിരുന്നു. എന്നാൽ നിലവിൽ സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ക്വാറികളുടെ എണ്ണം കുത്തനെ കുറഞ്ഞു. 651 ക്വാറികളിൽ നിന്നാണ് 273.97 കോടി രൂപ സർക്കാർ പിരിച്ചെടുത്തത്. എല്ലാ ജില്ലകളിലും വരുമാന വർധനവ് ഉണ്ടായി. പാലക്കാട് ജില്ലയിൽ നിന്നാണ് ഏറ്റവുമധികം വരുമാനം ഉണ്ടായത്. 45 46 കോടി രൂപ പാലക്കാട് ജില്ലയിൽ നിന്ന് മാത്രം തിരിച്ചെടുക്കാൻ മൈനിങ് ആൻഡ് ജിയോളജി വകുപ്പിന് കഴിഞ്ഞു.

കഴിഞ്ഞവർഷം ഇത് 13.54 കോടി രൂപ മാത്രമായിരുന്നു. മലപ്പുറം ആണ് രണ്ടാം സ്ഥാനത്ത്. 37.28 കോടി രൂപയാണ് ഇവിടെ നിന്ന് പിരിച്ചെടുത്തത്. മുൻവർഷം ഇത് 25.08കോടി രൂപയായിരുന്നു. വിവിധ ജില്ലകളിൽ നിന്ന് സർക്കാരിന് ലഭിച്ച വരുമാനം ഇപ്രകാരമാണ്. ബ്രാക്കറ്റിൽ മുൻ വർഷം ലഭിച്ച തുക. എറണാകുളം - 33.17 കോടി രൂപ (13.96), തിരുവനന്തപുരം -27, 22 കോടി (24.78), കോട്ടയം -22 29 കോടി (20.79), കൊല്ലം - 20.62 കോടി (16.14), കണ്ണൂർ - 20.10 കോടി (7.89), പത്തനംതിട്ട - 19.87 കോടി (10.35), തൃശൂർ - 13.07 കോടി (10.95), കോഴിക്കോട് - 11.91 കോടി (4.84), ഇടുക്കി - 9.47 കോടി (5.04), കാസർഗോഡ് - 6.51 കോടി (4.08), ആലപ്പുഴ -3.27 കോടി (2.05), വയനാട് 2.86 കോടി (1.6).

Tags:    
News Summary - Mining: Record rise in revenue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.