കോഴിക്കോട് നഗരത്തിൽ സർവീസ് നടത്തുന്ന തിരക്കൊഴിഞ്ഞ സ്വകാര്യ ബസ്
കോഴിക്കോട്:സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ കെ.എസ്.ആർ.ടി.സി ബസുകൾ സർവിസ് തുടരുമ്പോൾ, കടുത്ത പ്രതിസന്ധിയിലായി സ്വകാര്യ ബസ് സർവിസ് മേഖല. സംസ്ഥാനത്ത് സ്ത്രീകൾക്കായുള്ള കെ.എസ്.ആർ.ടി.സിയുടെ സൗജന്യ ബസ് സർവിസ് പദ്ധതിക്ക് ഒരുമാസം തികയുകയാണ്. അതിനിടെ, ജില്ലയിലെ 1600 ഓളം സ്വകാര്യ ബസുകളുടെ സർവിസിനെ പ്രിയദർശിനി നേരിട്ടു ബാധിച്ചു.
ഒരു ബസിന് പ്രതിദിനം ഏതാണ്ട് 3000 രൂപ മുതൽ 5000 രൂപ വരെ കലക്ഷനിൽ കുറവ് വന്നിട്ടുണ്ട്. കോഴിക്കോട് പുതിയ സ്റ്റാൻഡിൽ നിന്ന് വയനാട് ജില്ലയിലേക്കുള്ള സർവിസുകൾ, കോഴിക്കോട്-കുറ്റ്യാടി, കുന്ദമംഗലം, താമരശ്ശേരി, മുക്കം, മാവൂർ, അരീക്കോട്, എടവണ്ണപ്പാറ, വടകര, കൊയിലാണ്ടി തുടങ്ങിയ റൂട്ടുകളിലാണ് പ്രധാനമായും നഷ്ടം നേരിടുന്നത്.
ചില ബസുകൾ ഇതിനകം തന്നെ സ്റ്റോപ്പേജ് മെമ്മോ നൽകി സർവിസ് നിർത്തിയിട്ടുണ്ട്. വിവരം പുറത്തുപറയാതിരിക്കുകയാണ്. അഭിമാനപ്രശ്നം മൂലം ബസ് ഉടമകൾ കടം വാങ്ങിയും മറ്റും പിടിച്ചു നിൽക്കുകയാണ്. ബസുകൾ നിർത്തുന്നതോടെ ആയിരക്കണക്കിന് തൊഴിലാളികളുടെ അന്നമാണ് മുട്ടിയത്.
പ്രിയദർശിനി സർവിസിൽ ഇതുവരെ ജില്ലയിൽ ആകെ 3,91,73,188 രൂപയുടെ കലക്ഷനാണ് ലഭിച്ചത്. 18,21,333 സ്ത്രീകളാണ് കെ.എസ്.ആർ.ടി.സിയുടെ സൗജന്യ യാത്ര പദ്ധതി ഉപയോഗപ്പെടുത്തിയത്.
ഡിപ്പോ, സ്ത്രീ യാത്രക്കാർ, ടിക്കറ്റ് കലക്ഷൻ
സൗജന്യ സർവിസിന് സർക്കാർ മാനദണ്ഡം വെക്കേണ്ടിയിരുന്നു. സ്ഥിര വരുമാനമുള്ള സർക്കാർ സർവിസിലുള്ളവരാണ് പ്രിയദർശിനിയിലെ യാത്രക്കാരിൽ ഏറെയും. സൗജന്യമാണെന്ന് കരുതി വെറുതെ യാത്ര ചെയ്യുന്ന സ്ത്രീകളുമുണ്ട്. ഈ തരത്തിലുള്ള ഉപയോഗത്തിലേക്കാണ് സർക്കാറിന്റെ സൗജന്യ പദ്ധതി മാറിക്കൊണ്ടിരിക്കുന്നത്. സർക്കാറിന്റെ വരുമാനമാർഗം കൂടിയാണ് നഷ്ടമാകുന്നത്. കെ.എസ്.ആർ.ടി.സിക്കു തന്നെ വലിയ ബാധ്യതയായി ഈ പദ്ധതി മാറുമെന്നും പറഞ്ഞു. അടിയന്തരമായി മറ്റെന്തെങ്കിലും സംവിധാനങ്ങൾ കണ്ടെത്തണം. വിദ്യാർഥികളുടെ യാത്രാ കൺസഷൻ വർധിപ്പിച്ചിട്ട് 14 വർഷമായി. വിദ്യാർഥികളുടെ കൺസഷൻ നിരക്കും സ്വകാര്യ ബസ് ടിക്കറ്റ് നിരക്കും വർധിപ്പിച്ചാൽ വലിയ കോലാഹലമാകും. 2000 രൂപ കൊടുത്ത് കുട്ടികൾ അതത് സ്കൂളുകളുടെ ബസിൽ യാത്ര ചെയ്യുന്നതിനോ ഹോട്ടലുകളിൽ ഭക്ഷണവില വർധിപ്പിച്ചാലോ ആർക്കും പ്രശ്നമില്ല. (പ്രതികരണം: കെ. രാധാകൃഷ്ണൻ (ബസ് ഓപറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി))
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.