കേരള സ്റ്റോറി സിനിമ പ്രദർശിപ്പിക്കുന്ന മലപ്പുറം എടപ്പാളിലെ ഗോവിന്ദ തിയറ്ററിലേക്ക് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നടത്തിയ പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞപ്പോൾ
തിരുവനന്തപുരം: കേരളത്തെ മുൻനിർത്തിയുള്ള ഇസ്‌ലാമോഫോബിക് ഹിന്ദുത്വ വംശീയ പ്രചാരണമായ 'കേരള സ്റ്റോറി 2'ക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം സംഘടിപ്പിച്ച് ഫ്രറ്റേണിറ്റി മൂവ്മെൻ്റ്. കോഴിക്കോട് ക്രൗൺ തിയേറ്ററിൽ ശനിയാഴ്ച വൈകീട്ട് 7.30നുള്ള ഷോ തടയുമെന്ന് ഫ്രറ്റേണിറ്റി പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രദർശനം ഒഴിവാക്കിയതായി തിയറ്റർ ഉടമകൾ അറിയിച്ചു.
മുമ്പ് 'കേരള സ്റ്റോറി 1' സിനിമ അവിടെ പ്രദർശിപ്പിച്ച സമയത്തും ഫ്രറ്റേണിറ്റി അങ്ങോട്ട് മാർച്ച് നടത്തിയിരുന്നു. മലപ്പുറം ജില്ലയിൽ മഞ്ചേരി ലാഡർ തിയറ്ററിലും കണ്ണൂർ ലിബേർട്ടി തിയറ്ററിലും ഫ്രറ്റേണിറ്റി പ്രതിഷേധത്തെ തുടർന്ന് പ്രദർശനം ഒഴിവാക്കി. തിരുവനന്തപുരം ഏരിസ് പ്ലക്സ്, പാലക്കാട് ന്യൂ അരോമ തിയറ്റർ, എറണാകുളം ഷേണായീസ് തിയറ്റർ, മലപ്പുറം എടപ്പാളിലെ ഗോവിന്ദ തിയറ്റർ എന്നിവിടങ്ങളിലേക്ക് സിനിമ പ്രദർശന സമയത്ത് ജില്ല കമ്മിറ്റികൾ പ്രതിഷേധ മാർച്ച് നടത്തി.
അങ്ങേയറ്റം മുസ്‌ലിം വിരുദ്ധവും ഒരു ജനതയെ അപരവത്ക്കരിക്കുന്നതും കേരളത്തെക്കുറിച്ച് വ്യാജങ്ങൾ പ്രചരിപ്പിക്കുന്നതുമായ സിനിമ സമൂഹത്തിൽ വിദ്വേഷം പടർത്തുമെന്നും അതിനാൽ പ്രദർശനത്തിനെതിരെ പ്രതിഷേധം കടുപ്പിക്കുമെന്നും ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.