മൃഗശാലയിലെ കരിങ്കുരങ്ങുകളും കുഞ്ഞും
തിരുവനന്തപുരം: നീണ്ട പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം തിരുവനന്തപുരം മൃഗശാലയിൽ നീലഗിരി ലങ്കുർ ഇനത്തിലെ കരിങ്കുരങ്ങിന് കുഞ്ഞ് ജനിച്ചു. 15 വയസ്സ് പ്രായമുള്ള രഞ്ജിനി എന്ന പെൺ കുരങ്ങിനാണ് ചൊവ്വാഴ്ച വൈകീട്ട് കുഞ്ഞ് ജനിച്ചത്. 18 വയസ്സുകാരൻ രാജീവാണ് അച്ഛൻ. ഇതിനുമുൻപ് ഇവർക്ക് 2014ൽ സോന എന്ന പെൺകുഞ്ഞ് ജനിച്ചെങ്കിലും അതിനുശേഷം പ്രസവിച്ചിട്ടില്ല.
പൊതുവെ പ്രജനനത്തിന്റെ കാര്യത്തിൽ നാണംകുണുങ്ങികളും, എന്നാൽ വളരെ പെട്ടെന്ന് പ്രകോപിതരാകുകയും ആക്രമണ സ്വഭാവം കാണിക്കുകയും ചെയ്യുന്ന കുരങ്ങ് വർഗം ആയതുകൊണ്ട് ഇവയെ ഇണചേർക്കുന്നത് ശ്രമകരമാണ്.
മൃഗശാല ക്യൂറേറ്റർ സംഗീത മോഹൻ, കീപ്പർ രഞ്ജിത്ത്, സൂപ്പർവൈസർ രാമചന്ദ്രൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ കൃത്യമായ പരിചരണം നൽകുകയും, ഇണചേരലിന് അനുയോജ്യമായ സാഹചര്യങ്ങൾ കൂടിനുള്ളിൽ ഒരുക്കുകയും ചെയ്തതുകൊണ്ടാണ് ഇത്തവണ ശ്രമം വിജയിച്ചത് എന്ന് അധികൃതർ അറിയിച്ചു. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന വംശനാശം നേരിടുന്ന ജീവിവർഗം ആയതിനാൽ ഇപ്പോൾ കുഞ്ഞ് ജനിച്ചത് വലിയ നേട്ടമായി കരുതുന്നതായി മൃഗശാല ഡയറക്ടർ മഞ്ജുളാ ദേവി അറിയിച്ചു.
ലോകത്താകെ പതിനായിരത്തിൽ താഴെയാണ് ഇവയുടെ ഇപ്പോഴത്തെ എണ്ണം. മൃഗശാല വെറ്ററിനറി സർജൻ ഡോ. നികേഷ് കിരൺ കുഞ്ഞിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി പ്രത്യേകം സജ്ജമാക്കിയ നഴ്‌സറി കൂട്ടിലേക്ക് അമ്മയെയും കുഞ്ഞിനേയും മാറ്റി. ഒരു മാസത്തിനുശേഷം സന്ദർശകർക്ക് കാണാവുന്ന വിധത്തിലുള്ള ഓപ്പൺ കൂട്ടിലേക്ക് മാറ്റുമെന്ന് സൂപ്രണ്ട് അനിൽ കുമാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.