ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന ‘വസന്തോത്സവം’ ഉദ്ഘാടനം ചെയ്തശേഷം മന്ത്രി പി.എ.
മുഹമ്മദ് റിയാസ് സംസാരിക്കുന്നു. കൗണ്‍സിലര്‍ കെ.ആര്‍. ക്ലീറ്റസും ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരും സമീപം
തിരുവനന്തപുരം: പുഷ്പങ്ങളുടെയും ദീപാലങ്കാരങ്ങളുടെയും വര്‍ണക്കാഴ്ചയൊരുക്കി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന വസന്തോത്സവത്തിന് വര്‍ണാഭമായ തുടക്കം. ‘വസന്തോത്സവം’ പുഷ്പമേളയുടെയും ന്യൂ ഇയര്‍ ലൈറ്റ് ഷോയുടേയും ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.
‘ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡിങ് ഹാര്‍മണി’ എന്ന ആശയത്തിലാണ് ജനുവരി നാലു വരെ പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. കേരളം രാജ്യത്തിനു മുന്നില്‍ വിളംബരം ചെയ്യുന്ന മതനിരപേക്ഷതയുടെയും ഒരുമയുടെയും സന്ദേശമാണ് ഈ ആഘോഷ പരിപാടിയിലൂടെ പങ്കുവെക്കുന്നത്.
2025 കേരള ടൂറിസത്തിന് മികച്ച വര്‍ഷമായിരുന്നെന്നും ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണം എക്കാലത്തെയും റെക്കോര്‍ഡിലെത്തിയെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെത്തുന്ന വിദേശ വിനോദസഞ്ചാരികളും ഗണ്യമായി വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കൗണ്‍സിലര്‍ കെ.ആര്‍. ക്ലീറ്റസ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അജീഷ് കുമാര്‍, പ്ലാനിങ് ഓഫിസര്‍ രാജീവ്, ഡി.ടി.പി.സി സെക്രട്ടറി സതീഷ് മിറാന്‍ഡ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. ചുവപ്പ്, സ്വര്‍ണ നിറങ്ങളിലുള്ള ‘ദി ജയന്‍റ് ഡ്രാഗണ്‍’ ഉള്‍പ്പെടെ വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ഇന്‍സ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തിലാണ് ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായുള്ള ലൈറ്റ് ഷോ തലസ്ഥാന നഗരത്തെ പ്രകാശപൂരിതമാക്കും.
വസന്തോത്സവത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 35,000 പൂച്ചെടികളാണ് കനകക്കുന്നില്‍ ഒരുക്കിയിട്ടുള്ളത്. 8000 ത്തില്‍പരം ക്രിസാന്തെമം ചെടികള്‍ കൊണ്ട് ഒരുക്കുന്ന ക്രിസാന്തെമം ഫെസ്റ്റിവല്‍ ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണീയതയാണ്.
കനകക്കുന്ന് കൊട്ടാരത്തില്‍ പുഷ്പാലങ്കാര പ്രദര്‍ശനവും മത്സരവും ഒരുക്കിയിട്ടുണ്ട്. ഫ്ളവര്‍ ഷോക്ക് പുറമേ ട്രെഡ് ഫെയര്‍, ഫുഡ് കോര്‍ട്ട്, അമ്യൂസ്മെന്‍റ് പാര്‍ക്ക്, കലാപരിപാടികള്‍ എന്നിവയും വസന്തോത്സവത്തിന്‍റെ ഭാഗമാണ്. മുതിര്‍ന്നവര്‍ക്ക് 50 രൂപ, കുട്ടികള്‍ക്ക് 30 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്ക്. ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി ചേര്‍ന്നാണ് ടൂറിസം വകുപ്പ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.