യുവാൻ ശരത്
നെടുമങ്ങാട്: കുരുന്നിന് കരൾ പകുത്ത് നൽകാൻ മാതാവ് തയാറാണെങ്കിലും വേണ്ടത് ചികിത്സക്കുള്ള പണം. ഇതിനായി സുമനസ്സുകളുടെ സഹായം തേടുകയാണ് പൂവക്കാട് ഹിമ ഭവനിൽ എ. ശരത്തിന്റെയും ബി.എം. ഹിമയുടെയും മകൻ യുവാൻ ശരത് (ആറ്). 35 ലക്ഷത്തോളം രൂപ ചികിത്സക്ക് വേണ്ടി വരുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
ജന്മനാ കരളിന് തകരാറുണ്ടായിരുന്നു. ജനിച്ച് 47 ദിവസം കഴിഞ്ഞപ്പോൾ എസ്.എ.ടി ആശുപത്രിയിൽ ഒരു ശസ്ത്രക്രിയ കഴിഞ്ഞു. ഇതിന് ശേഷം കരൾ മാറ്റിവെക്കണമെന്ന് ഡോക്ടർമാർ അറിയിച്ചെങ്കിലും ഏഴു മാസം മുമ്പ് വരെ പ്രശ്നങ്ങളില്ലാതെ കടന്നുപോയി. ശേഷം അസുഖം മൂർഛിച്ചു.
പനയമുട്ടം ഗവ. എൽ.പി സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടി അസുഖം കൂടിയതോടെ സ്കൂളിൽ പോകാൻ കഴിയാതെയായി. മൂന്ന് മാസത്തിനുള്ളിൽ കരൾ മാറ്റിവെക്കണമെന്ന് ഡോക്ടർ അറിയിച്ചു. ഇപ്പോൾ ഒരു മാസമായി. പണം ഇല്ലാത്തതിനാൽ പരിശോധനക്ക് ആശുപത്രിയിൽ പോകാൻ കുടുംബത്തിന് കഴിയുന്നില്ല. കരൾ നൽകാൻ മാതാവ് തയാറാണെങ്കിലും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഇത് മാറ്റിവെക്കാനും ചികിത്സ ചെലവിനും ഭാരിച്ച തുക തന്നെ വേണം.
ശരത്തിന് പെയിന്റിങ് ജോലിയാണ്. ചികിത്സക്കായി നിരന്തരം ആശുപത്രിയിൽ പോകുന്നതിനാൽ ജോലിക്ക് പോകാനാകുന്നില്ല. ജീവിത ചെലവുകൾക്ക് തന്നെ പാടുപെടുന്ന കുടുംബം മകന്റെ ചികിത്സക്ക് പണം കണ്ടെത്താൻ കരുണ വറ്റാത്തവരുടെ കനിവിന് കേഴുകയാണ്. യുവാൻ ശരത്തിനെ സഹായിക്കാൻ മാതാവ് ബി.എം. ഹിമയുടെ പേരിൽ കാനറ ബാങ്കിന്റെ പനവൂർ ശാഖയിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 110292823286. ഐ.എഫ്.എസ്.സി: CNRB0014012. യു.പി.ഐ നമ്പർ: 9562326131.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.