തിരുവനന്തപുരം റീജനൽ കാൻസർ സെന്‍ററിലെ ബഹുനിലക്കെട്ടിടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു
മെഡിക്കൽ കോളജ്: ആർ.സി.സിയിൽ സൗകര്യങ്ങള്‍ ഒരുക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മികച്ച ഇടപെടല്‍ നടത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൊതുമേഖലയിലെ ആദ്യ റോബോട്ടിക് സര്‍ജറി യൂനി, ഹൈടെ ചികിത്സാ സംവിധാനം, ക്ലിനിക്കല്‍ ലബോറട്ടറി ട്രാക്കിങ് സംവിധാനം, റേഡിയേഷന്‍ ചികിത്സയില്‍ ഉപയോഗിക്കുന്ന സര്‍ഫസ് ഗൈഡഡ് റേഡിയേഷന്‍ എന്നീ നൂതന സംവിധാനങ്ങള്‍ ഒരുക്കി.
ഇതിനു പുറമെയാണ് കാത്ത് ലാബ്, ഗാലിയം സ്‌കാന്‍, പെറ്റ് സി. സ്‌കാന്‍, കെ. ഇമേജിങ് സംവിധാനമുള്ള റിങ് ഗാന്‍ട്രി ലീനിയര്‍ ആക്‌സിലറേറ്റര്‍, പ്രോസ്റ്റേറ്റ് കാന്‍സര്‍ ചികിത്സിക്കാനുള്ള അതിനൂതന ബ്രാക്കിതെറപ്പി മെഷീന്‍, ഡിജിറ്റല്‍ മാമോഗ്രഫി മെഷീന്‍, പീഡിയാട്രിക് ഓട്ടോലോഗസ് സ്റ്റെംസെല്‍ ട്രാൻസ് പ്ലാന്റ് എന്നിങ്ങനെ അത്യാധുനിക ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ആര്‍.സി.സിയിലെ പുതിയ ബഹുനില മന്ദിരത്തിന്‍റെയും കെ.സി.ഡി.സിയുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
242 കോടി രൂപ ചെലവിട്ടാണ് 3,30,117 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ബഹുനില മന്ദിരം നിർമിച്ചത്. അർബുദ രോഗികള്‍ക്കുള്ള അത്യാധുനിക സേവന സൗകര്യങ്ങള്‍ ഇവിടെ സജ്ജമായിട്ടുണ്ട്. ഈ കെട്ടിടത്തില്‍ റേഡിയോതെറപ്പി മെഷീനുകള്‍, അയഡിന്‍ തെറപ്പി വാര്‍ഡ് ഉള്‍പ്പെടെയുള്ള ന്യൂക്ലിയര്‍ മെഡിസിന്‍ സങ്കേതങ്ങള്‍, ബോണ്‍മാരോ ട്രാൻസ് പ്ലാന്റ് യൂനിറ്റ്, ഓപറേഷന്‍ തിയറ്ററുകള്‍, വാര്‍ഡുകള്‍, ഇന്റന്‍സീവ് കെയര്‍ യൂനിറ്റുകള്‍, ലുക്കീമിയ വാര്‍ഡ്, രക്തബാങ്ക്, മൈക്രോബയോളജി വിഭാഗം തുടങ്ങിയ സേവനങ്ങള്‍ ഉണ്ടാകും.
നിലവിലെ കിടക്കകള്‍ക്കു പുറമെ 200 എണ്ണം കൂടി സജ്ജമാക്കിയിട്ടുണ്ട്. രണ്ടു നിലകളിലായി വാഹന പാര്‍ക്കിങ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ. ആര്‍. ജയപ്രകാശ് രചിച്ച ‘ശിശു മാനസികാരോഗ്യ വിദഗ്ധന്റെ ഡയറിക്കുറിപ്പുകള്‍’ എന്ന പുസ്തകം മുഖ്യമന്ത്രി പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.