തിരുവനന്തപുരം: നെടുമങ്ങാട് ജില്ല ആശുപത്രിയിൽ നവജാതശിശു മരിച്ച സംഭവത്തെ തുടർന്നുണ്ടായ ആൾക്കൂട്ട വിചാരണയിലും വനിതാ ആശുപത്രി സൂപ്രണ്ടിനെ മർദിച്ചതിലും വസ്തുതകൾ പരിശോധിക്കാതെ ഡോക്ടർക്കെതിരെ എടുത്ത സസ്പെൻഷനിലും പ്രതിഷേധിച്ച് ചൊവ്വാഴ്ച ജില്ലയിലെ സർക്കാർ ഡോക്ടർമാർ കൂട്ട അവധിയെടുക്കും. ആശുപത്രി സൂപ്രണ്ടിനും ജില്ല മെഡിക്കൽ ഓഫിസർക്കും നേരെ ഉണ്ടായ അതിക്രമം ജനാധിപത്യ സമൂഹത്തിന് അപമാനകരമാണെന്നും അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. അന്വേഷണ റിപ്പോർട്ടുകൾ പരിഗണിക്കാതെ സ്വാഭാവിക നീതി നിഷേധിച്ച് ഡോക്ടർക്കെതിരെ എടുത്ത സസ്പെൻഷൻ നടപടി അടിയന്തരമായി പിൻവലിക്കണം.
ചികിത്സാ സങ്കീർണതകളെ പിഴവുകളായി മുദ്രകുത്തി ഡോക്ടർമാരെ വേട്ടയാടുന്ന രീതി അവസാനിപ്പിക്കണം. ഇത്തരം കേസുകളിൽ ശാസ്ത്രീയ അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് അച്ചടക്ക നടപടി സ്വീകരിക്കുന്നത് ഒഴിവാക്കാൻ വ്യക്തമായ മാർഗനിർദേശങ്ങൾ സർക്കാർ പുറപ്പെടുവിക്കണം. ആരോഗ്യ പ്രവർത്തകർക്ക് ഭയരഹിതമായി ജോലി ചെയ്യാനുള്ള അന്തരീക്ഷം ഉറപ്പാക്കാൻ ഭരണകൂടം തയാറാകണം. ഈ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരത്തിൽ അടിയന്തര സേവനങ്ങൾ ഒഴികെ എല്ലാ പ്രവർത്തനങ്ങളും ബഹിഷ്കരിച്ച് ജില്ലയിലെ മുഴുവൻ അംഗങ്ങളും പങ്കുചേരുമെന്ന് കെ.ജി.എം.ഒ.എ ജില്ല ഘടകം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.