വറ്റിയ വാമനപുരം നദിയും ജല അതോറിറ്റിയുടെ പമ്പിങ് കിണറുകളും
ആറ്റിങ്ങൽ: പ്രാദേശിക തലങ്ങളിൽ കുടിവെള്ളക്ഷാമം, ജനം ദുരിതത്തിൽ. നിരവധി മേഖലകളിൽ ജലവിതരണം മുടങ്ങി. പ്രതിഷേധവുമായി നാട്ടുകാരും രാഷ്ട്രീയ പാർട്ടികളും. അഴൂർ, കിഴുവിലം, മണമ്പൂർ പഞ്ചായത്തുകളിൽ നിന്നാണ് കൂടുതൽ പരാതികളുയരുന്നത്. അഴൂർ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം നാട്ടുകാരെ ദുരിതത്തിലാക്കുന്നു. ഒരാഴ്ചയിലേറെയായി വാട്ടർ അതോറിറ്റി പൈപ്പുകളിൽ വെള്ളമെത്തുന്നില്ല. വേനൽ കടുത്തതോടെ കിണറുകൾ വറ്റുകയും ചെയ്തയോടെ കുടിവെള്ളത്തിനായി ജനം നെട്ടോട്ടമാണ്.
പഞ്ചായത്തിലെ മാടൻവിള, കൊട്ടാരംതുരുത്ത്, ഗാന്ധിസ്മാരകം, കന്നുകാലിവനം, കുഴിയം തുടങ്ങി പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണ്. അടിയന്തരമായി കുടിവെള്ളമെത്തിക്കാൻ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് മണ്ഡലം പ്രസിഡൻറുമാരായ എ.ആർ. നിസാർ, അജിത്ത് രാജ് കോൺഗ്രസ് പാർലമെൻററി പാർട്ടി ലീഡർ രഞ്ജിത്ത് പെരുങ്ങുഴി എന്നിവർ ആവശ്യപ്പെട്ടു. വേനൽ കനത്തതോടെ കിഴുവിലം പഞ്ചായത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ഒരാഴ്ചയായി വാട്ടർഅതോറിട്ടിയുടെ കുടിവെള്ളം കിട്ടുന്നില്ല.
പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്നവരാണ് ബുദ്ധിമുട്ടിലായത്. വേനൽ കടുത്തതോടെ കിണറുകളും കുളങ്ങളും വറ്റിത്തുടങ്ങി. പൈപ്പിലൂടെ വെള്ളം ലഭിക്കാത്തതിനാലും മഴ പെയ്യാത്തതിനാലും കുടിവെള്ളം ലഭിക്കാതെ ദുരിതമനുഭവിക്കുകയാണ് പഞ്ചായത്തിലെ ജനങ്ങൾ. വാമനപുരം നദിയിൽ വെള്ളമില്ലാത്തതിനാൽ പമ്പിംഗ് താൽക്കാലികമായി നിർത്തിയതാണ് ക്ഷാമത്തിനുള്ള പ്രധാന കാരണം.
വേനൽ കടുത്തതോടെ കിണറുകളും കുളങ്ങളും വറ്റി. ഇതോടെ കന്നുകാലികൾ വളർത്തുന്നവരും മറ്റും പ്രതിസന്ധിയിലാണ്. ക്ഷാമം പരിഹരിക്കാൻ ലോറികളിൽ ടാങ്ക് ഘടിപ്പിച്ച് വാട്ടർഅതോറിട്ടി വെള്ളം എല്ലാ വാർഡിലും വിതരണം ചെയ്യാൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കിഴുവിലം പഞ്ചായത്തിൽ ടാങ്കർ ലോറികളിൽ കുടിവെള്ളമെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാൻ പഞ്ചായത്ത് നേതൃത്വം തയാറാകണമെന്ന് സി.പി.ഐ നേതാവും പഞ്ചായത്തംഗവുമായ എ. അൻവർഷ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.