തിരുവനന്തപുരം: ചോദ്യപേപ്പറും ഉത്തരസൂചികയും വിവാദത്തിലായ പ്ലസ് ടു കെമിസ്ട്രി പരീക്ഷയിൽ വിജയശതമാനവും എ പ്ലസുകാരുടെ എണ്ണവും കുറഞ്ഞു. കെമിസ്ട്രിയിൽ 1,80,900 പേർ പരീക്ഷയെഴുതിയതിൽ 1,61,254 പേരാണ് വിജയിച്ചത്. വിജയശതമാനം 89.14. കഴിഞ്ഞവർഷം ഇത് 93.24 ശതമാനമായിരുന്നു. കഴിഞ്ഞവർഷം കെമിസ്ട്രിയിൽ എ പ്ലസ് നേടിയവരുടെ എണ്ണം 64,308 പേരുണ്ടായിരുന്നത് ഇത്തവണ പകുതിയിലേറെ കുറഞ്ഞ് 30,615 ആയി. കഴിഞ്ഞവർഷം 1,78,158 പേർ കെമിസ്ട്രി പരീക്ഷ എഴുതിയതിൽ 1,66,121 പേരും വിജയിച്ചിരുന്നു. കെമിസ്ട്രി മൂല്യനിർണയത്തിനായി 12 അധ്യാപകർ അടങ്ങിയ സമിതി തയാറാക്കിയ ഉത്തരസൂചിക കുട്ടികൾക്ക് അനർഹമായി മാർക്ക് നൽകാൻ ലക്ഷ്യമിട്ടുള്ളതാണെന്ന് കാണിച്ച് ഹയർസെക്കൻഡറി പരീക്ഷ വിഭാഗം തള്ളുകയും ചോദ്യപേപ്പർ തയാറാക്കിയ അധ്യാപകൻ സമർപ്പിച്ച സൂചിക മൂല്യനിർണയത്തിനായി നൽകുകയും ചെയ്തത് വിവാദമായിരുന്നു. ഇതിൽ പ്രതിഷേധിച്ച് കെമിസ്ട്രി അധ്യാപകർ മൂല്യനിർണയം ബഹിഷ്കരിച്ചു. ഒടുവിൽ 15 അംഗ വിദഗ്ധ സമിതിയെ നിയോഗിച്ച് വിദ്യാഭ്യാസ വകുപ്പ് ഉത്തരസൂചിക പരിശോധിക്കുകയും പുതിയത് തയാറാക്കുകയുമായിരുന്നു. ഇതുപ്രകാരമാണ് പിന്നീട് മൂല്യനിർണയം നടത്തിയത്. കെമിസ്ട്രി വിജയത്തിലുണ്ടായ കുറവ് സ്വാഭാവികമാണെന്നും മാത്സിലും സമാന കുറവുണ്ടായിട്ടുണ്ടെന്നുമായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ മറുപടി. ഫിസിക്സിൽ കഴിഞ്ഞ വർഷം 92.93 ശതമാനം വിജയമുണ്ടായിരുന്നത് ഇത്തവണ 92.4 ശതമാനമായി. മാത്സിൽ കഴിഞ്ഞവർഷം 93.43 ശതമാനമുണ്ടായിരുന്നത് ഇത്തവണ 88.91 ശതമാനമായി കുറഞ്ഞു. ബയോളജിയിൽ കഴിഞ്ഞവർഷം 96.56 ശതമാനവും ഈ വർഷം 95.36 ശതമാനവുമാണ് വിജയം. ഇംഗ്ലീഷിൽ കഴിഞ്ഞവർഷം 92.61 ശതമാനമുണ്ടായിരുന്നത് ഇത്തവണ 83.87 ശതമാനമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.