പിടിയിലാകുന്നതിനിടെ പരിക്കേറ്റവർ

നെട്ടയത്തെ സംഘർഷം; ഏഴുപേർ പിടിയിൽ

വട്ടിയൂർക്കാവ്: നെട്ടയത്തെ രാഷ്ട്രീയ സംഘർഷത്തിൽ പ്രതിചേർക്കപ്പെട്ട ഏഴുപേരെ വട്ടിയൂര്‍ക്കാവ് പൊലീസ് പിടികൂടി. ഇതിൽ നാല് ബി.ജെ.പി പ്രവർത്തകരെ ക്ഷേത്രത്തിൽനിന്നാണ് പിടികൂടിയത്. ഇടപ്പഴനി കുമാരാരാമം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ഒളിച്ചുകഴിഞ്ഞ നെട്ടയം, വട്ടിയൂര്‍ക്കാവ് സ്വദേശികളായ അയ്യപ്പന്‍, അഭിലാഷ്, അനില്‍കുമാര്‍, കണ്ണന്‍ എന്നിവരെ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയാണ് പിടികൂടിയത്. ഡി.വൈ.എഫ് പ്രവർത്തകൻ അല്‍-അമല്‍ ഹാഷിം, സുനില്‍, സനല്‍ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഇതിൽ സുനിലും സനലും ഏത് പാർട്ടി പ്രവർത്തകരാണെന്ന കാര്യം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.മലമുകള്‍ ഭാഗത്തുള്ള ബി.ജെ.പി പ്രവര്‍ത്തകന്റെ ഭാര്യയെ അസഭ്യം പറഞ്ഞെന്ന പരാതിയെത്തുടര്‍ന്ന് രണ്ടുദിവസം മുമ്പുണ്ടായ തർക്കമാണ് രാഷ്ട്രീയ സംഘര്‍ഷമായി മാറിയത്. സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തിൽ നിരവധിപേര്‍ക്ക് പരിക്കേറ്റു. സംഭവത്തെത്തുടര്‍ന്ന് കല്ലേറും തുടര്‍ന്ന് പൊലീസിന്റെ ലാത്തിച്ചാർജുമുണ്ടായി.കല്ലേറിൽ സി.പി.ഒ ദീപുവിന്റെ തലക്ക് ഗുരുതര പരിക്കേറ്റു. ഇദ്ദേഹം ചികിത്സയിലാണ്. നാലു പൊലീസുകാര്‍ക്കുകൂടി പരിക്കേറ്റു.

മലമുകള്‍ സംഘര്‍ഷത്തിലേര്‍പ്പെട്ടവരെ പിടികൂടാൻ തിങ്കളാഴ്ചതന്നെ വട്ടിയൂര്‍ക്കാവ് സി.ഐ വിപിന്റെ നേതൃത്വത്തിൽ തിരച്ചിൽ ആരംഭിച്ചു. ഇതിനിടെയാണ് പ്രവര്‍ത്തകര്‍ ക്ഷേത്രത്തിനുള്ളില്‍ ഒളിച്ചിരിക്കുന്നെന്ന വിവരം ലഭിച്ചത്. അക്രമികളെ പിടികൂടാനുള്ള ശ്രമത്തിനിടെ ക്ഷേത്രത്തിലെ മതപാഠശാല യോഗം നടന്ന സ്ഥലത്ത് എത്തുകയും പൊലീസ് വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറുകയുമായിരുന്നു.ക്ഷേത്രത്തില്‍ അതിക്രമിച്ചുകടന്ന് നാശനഷ്ടങ്ങള്‍ വരുത്തിയെന്ന് ക്ഷേത്രസംരക്ഷണസമിതി ആരോപിച്ചു. സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം ബി.ജെ.പി പ്രവര്‍ത്തകരെ മർദിച്ചശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. കസ്റ്റഡിയിലായവര്‍ ചികിത്സയില്‍ കഴിയുകയാണ്. കസ്റ്റഡിയിലെടുത്തവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്ക് കൊണ്ടുപോയപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പൊലീസ് ബസ് തടഞ്ഞു.

ഉന്നത ഉദ്യോഗസ്ഥര്‍ എത്തി സംസാരിച്ചതിനെത്തുടര്‍ന്നാണ് സ്ഥിതിഗതികള്‍ ശാന്തമായത്. അറസ്റ്റിലായ ബി.ജെ.പി പ്രവര്‍ത്തകരെ മർദിച്ചെന്ന് ആരോപിച്ച് വനിത മോര്‍ച്ചയുടെ നേതൃത്വത്തില്‍ വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനുമുന്നില്‍ പ്രതിഷേധിച്ചു. മുദ്രാവാക്യം വിളികളുമായി സ്റ്റേഷന്‍ ഉപരോധിക്കാന്‍ ശ്രമിച്ച പ്രവർത്തകരെ പൊലീസ് ജനപീരങ്കി പ്രയോഗിച്ച് നീക്കി. നെട്ടയം സംഘര്‍ഷത്തില്‍ അറസ്റ്റിലായ ഏഴുപേരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    
News Summary - Clashes in Nettayam; Seven arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.