എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശങ്ങളുടെ കാഴ്ച പന്തലുകൾ
വടക്കാഞ്ചേരി: അകമല ഉത്രാളിക്കാവ് ക്ഷേത്രത്തിൽ ദേശക്കാരുടെ പൂരം മഹോത്സവം ചൊവ്വാഴ്ച നടക്കും. കൊച്ചിൻ ദേവസ്വം ബോർഡിന്റെയും സംസ്ഥാന ടൂറിസം വകുപ്പിന്റെയും ധനസഹായത്തോടെയാണ് പൂരം.
തട്ടകമായ എങ്കക്കാട്, കുമരനെല്ലൂർ, വടക്കാഞ്ചേരി ദേശക്കാർ സൗഹൃദ മത്സരത്തോടെ നടത്തുന്ന പൂരത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. ഓരോ ദേശക്കാരും 11 വീതം ആനകളെ എഴുന്നള്ളിക്കും.
ക്ഷേത്രം നടപ്പുരയിൽ എങ്കക്കാട് ദേശം 11 ആനകളെ നിരത്തി രാവിലെ 11.30ന് പകൽ എഴുന്നള്ളിപ്പ് ആരംഭിക്കും. തിരുവമ്പാടി ചന്ദ്രശേഖരൻ തിടമ്പേറ്റും. പഞ്ചവാദ്യത്തിന് കുനിശ്ശേരി അനിയൻ മാരാർ, കലാമണ്ഡലം കുട്ടിനാരായണൻ എന്നിവർ പ്രമാണക്കാരാകും. ഉച്ചക്ക് 1.45ന് കലാശം കൊട്ടി പുറത്തുകടക്കും. തുടർന്ന് കുമരനെല്ലൂർ ദേശം ഉത്രാളിക്കാവിൽ കയറി നടപ്പുരയിൽ 11 ആനകളെ നിരത്തി ഉച്ചക്ക് രണ്ടിന് എഴുന്നള്ളിപ്പ് തുടങ്ങും.
പുതുപ്പള്ളി കേശവൻ തിടമ്പേറ്റും. പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻ മാരാർ, കോട്ടക്കൽ രവി എന്നിവർ പ്രമാണക്കാരാകും. കലാശത്തിനു ശേഷം വൈകീട്ട് നാലിന് പുറത്തുകടക്കും . വടക്കാഞ്ചേരി ദേശം വടക്കാഞ്ചേരി ശിവ-വിഷ്ണു ക്ഷേത്രം നടപ്പുരയിൽ 11 ആനകളെ നിരത്തി ഉച്ചക്ക് 12ന് പകൽ എഴുന്നള്ളിപ്പ് ആരംഭിക്കും. ഊക്കൻസ് കുഞ്ചു തിടമ്പേറ്റും. പഞ്ചവാദ്യത്തിന് വൈക്കം ചന്ദ്ര മാരാർ, ചെർപ്പുളശ്ശേരി ശിവൻ എന്നിവർ പ്രമാണക്കാരാകും.
ഉച്ചക്ക് രണ്ടിന് എഴുന്നള്ളിപ്പ് പുറത്തുകടക്കും. സായുധ പൊലീസിന്റെ അകമ്പടിയോടെ ഉത്രാളിക്കാവിലെത്തി പഞ്ചവാദ്യം കൊട്ടി കലാശിക്കും. വടക്കാഞ്ചേരി ദേശം 4.30ന് പകൽ വെടിക്കെട്ട് കത്തിക്കും. മൂന്നു ദേശക്കാരും മേളവും കുടമാറ്റവും നടത്തും. കിഴക്കൂട്ട് അനിയൻ മാരാർ, പെരുവനം കുട്ടൻ മാരാർ, വെള്ളിതിരുത്തി ഉണ്ണി നായർ എന്നിവർ പ്രമാണക്കാരാകും. തുടർന്ന് കൂട്ടി എഴുന്നള്ളിപ്പ് നടത്തും.
പട്ടികജാതിക്കാരുടെ മേളവും കാളി, ദാരിക തേരുകളും നാടൻ കലകളും കാവുകയറി ഭഗവതിയെ തൊഴുത് മടങ്ങും. വടക്കാഞ്ചേരിയിൽ തായമ്പകയും ഭക്തിഗാനസുധക്ക് ശേഷം രാത്രി എഴുന്നള്ളിപ്പ് ആവർത്തിക്കും.
ഉത്രാളിക്കാവിൽ തായമ്പകക്ക് ശേഷം എങ്കക്കാടും കുമരനെല്ലൂരും രാത്രി എഴുന്നള്ളിപ്പ് തുടങ്ങും. ബുധനാഴ്ച പുലർച്ച 4.45ന് കുമരനെല്ലൂർ ദേശം വെടിക്കെട്ട് കത്തിക്കും. തുടർന്നു മേളം കൂട്ടി എഴുന്നള്ളിപ്പ്, പൊങ്ങൽ ഇടി, എങ്കക്കാട് ദേശത്തിന്റെ വെടിക്കെട്ട് എന്നിവ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.