പുതിയ ദേശീയപാത ബൈപാസ് റോഡിന്റെ അപ്പുറത്ത് കടക്കാൻ സുരക്ഷാഭിത്തി ചാടിക്കയറുന്ന യാത്രക്കാർ
വാടാനപ്പള്ളി: അടിപ്പാതയും സർവിസ് റോഡുമില്ലാതെ ഒറ്റപ്പെട്ട് ദുരിതത്തിൽ നടുവിൽക്കര നിവാസികൾ. ദേശീയപാത നിർമാണം അവസാനഘട്ടത്തിലേക്ക് കടന്നതോടെ ഇതിലേക്ക് പ്രവേശിക്കാൻ കഴിയാതെ പഞ്ചായത്ത് റോഡുകൾ അടക്കപ്പെട്ടതോടെയാണ് യാത്ര ദുരിതമായത്.
കുടിവെള്ള പൈപ്പുകളും തകർന്നതോടെ വാട്ടർ അതോറിറ്റിയുടെ കുടിവെള്ളവും കിട്ടാൻ പ്രയാസമായി. തോട് അടച്ചുകെട്ടിയുള്ള ദേശീയപാത നിർമാണത്തെ തുടർന്ന് വെള്ളം ഒഴുകിപ്പോവാതെ നിരവധി വീടുകൾ വെള്ളത്തിലാണ്. ഇതോടെ വീടിന് പുറത്തിറങ്ങാൻ കഴിയാതെ കുട്ടികളും പ്രായം ചെന്നവരും വിഷമിക്കുകയാണ്. വാടാനപ്പള്ളി പഞ്ചായത്തിലെ ഒമ്പത്, 11 വാർഡുകൾ ഉൾപ്പെട്ട നടുവിൽക്കര നിവാസികളുടെ അവസ്ഥയാണിത്.
സ്വന്തം ആവശ്യങ്ങൾക്ക് ദേശീയപാതയിലേക്ക് കടക്കുന്നവർ സുരക്ഷാഭിത്തിക്ക് മുകളിലൂടെ കയറി ചാടിയാണ് അപ്പുറത്തേക്കുള്ള യാത്ര. വാഹനങ്ങൾ ചീറി പായുന്നതോടെ ചാടിക്കയറിയുള്ള യാത്ര അപകടം നിറഞ്ഞതാണ്. രോഗമോ അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് ഉൾപ്പെടെ വാഹനങ്ങൾ കൊണ്ടുവരാൻ കഴിയാത്തതിനാൽ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്. സർവിസ് റോഡ് ഇല്ലാത്തതിനാൽ മേഖലയിലെ അഞ്ഞൂറിലധികം വീട്ടുകാർ തീർത്തും ഒറ്റപ്പെട്ട നിലയിലാണ്.
കാൽനടയാത്രക്കാർ, സ്കൂൾ കുട്ടികൾ, പ്രായമായവർ ഉൾപ്പെടെയുള്ളവർ വലിയ ദുരിതത്തിലാണ്. ദേശീയപാതയിൽ വലിയ വണ്ടികളുടെ ഓട്ടപ്പാച്ചിലിനിടയിലൂടെ മാത്രമേ ആളുകൾക്ക് ഇരുവശത്തേക്കും കടക്കാൻ കഴിയൂ. ഇത് ഏറെ അപകടങ്ങൾക്കും വഴിയൊരുക്കുന്നു. കുടുംബങ്ങളുടെ ദൈനംദിന ജീവിതം കടുത്ത പ്രതിസന്ധിയിലാണ്. പഞ്ചായത്തിന്റെ കിഴക്കേ അതിർത്തിയായ കനോലി കനാലിനും അര കിലോമീറ്റർ പടിഞ്ഞാറുള്ള മുട്ടുകായലിനും ഇടയിൽ തെക്കുവടക്കായി മൂന്ന് കിലോമീറ്റർ നീളത്തിലുള്ള പ്രദേശമാണിത്. ദേശീയപാതയുടെ വാടാനപ്പള്ളി ബൈപാസ് തൃത്തല്ലൂർ ഏഴാംകല്ലിൽ നിന്നാരംഭിച്ച് തൃശൂർ റോഡിൽ എത്തിച്ചേരുന്നു. മുട്ടുകായലിന് പടിഞ്ഞാറെ ഭാഗത്തായി ഗണേശമംഗലത്തു നിന്ന് മേപ്രങ്ങാട് ക്ഷേത്രത്തിന് കിഴക്കുഭാഗത്തുകൂടി നടുവിൽക്കര പുത്തിലത്ത് ക്ഷേത്ര ജങ്ഷൻ വരെ 75 വർഷം പഴക്കമുള്ള പഞ്ചായത്ത് റോഡ് ഉണ്ടായിരുന്നു. ഇതോടൊപ്പം മറ്റ് മൂന്നു റോഡും അടച്ചതോടെയാണ് ദുരിതമായത്.
ഗ്രാമപഞ്ചായത്ത് ഉൾപ്പെടെ വിവിധ സർക്കാർ ഓഫിസുകൾ, ആശുപത്രി, വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലക്ക് പോവുന്നതിനായുള്ള വഴികളും അടഞ്ഞു. യാത്രക്കാർക്ക് ഒരു കിലോമീറ്ററിലധികം ചുറ്റി യാത്ര ചെയ്തുവേണം ഇവിടങ്ങളിലെത്താൻ. ഇതോടെയാണ് അടിപ്പാതയും സർവിസ് റോഡും വേണമെന്ന ആവശ്യം ശക്തമായത്.
അടിപ്പാത വേണമെന്നാവശ്യപ്പെട്ട് 2024ൽ ജില്ല കലക്ടർക്കും ദേശീയപാത അതോറിറ്റിക്കും നിവേദനം നൽകിയെങ്കിലും നടപടികൾ ഉണ്ടായില്ലെന്ന് പ്രദേശവാസികൾ പറയുന്നു. വെള്ളം ഒഴുക്കിവിടാൻ അടിയന്തരമായി കാനകൾ നിർമിച്ചില്ലെങ്കിൽ വെള്ളത്തിലായ വീടുകൾ നിലംപൊത്തുന്ന അവസ്ഥയാണ്. യാത്രാദുരിതം ഏറിയതോടെ സർവിസ് റോഡ് ആവശ്യം ഉന്നയിച്ച് സി.പി.എം ദേശീയപാത നിർമാണ പ്ലാന്റ് ഉപരോധിച്ചിരുന്നു. നാട്ടുകാരുടെയും പാർട്ടിയുടെയും പരാതി ലഭിച്ചതോടെ പ്രഫ. സി. രവീന്ദ്രനാഥ് എം.എൽ.എ ഈ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്കും നിവേദനം നൽകി.
ഷാജു മണ്ണാംപുറത്ത് (പ്രദേശവാസി)
തോടുകളും കാനകളും അടച്ചുള്ള ദേശീയപാത നിർമാണത്തിൽ തന്റെയടക്കം നടുവിൽക്കരയിലെ നിരവധി കുടുംബങ്ങൾ വെള്ളത്തിലാണ്. മഴവെള്ളം ഒഴുകി പോകാൻ കഴിയാതെ വീടിന് ചുറ്റും കനത്ത വെള്ളക്കെട്ടാണ്. ഇതുമൂലം പുറത്തിറങ്ങാൻ കഴിയാതെ രണ്ട് മാസമായി പ്രയാസത്തിലാണ്. ശരീരിക വൈകല്യമുള്ള, ലോട്ടറി വിൽപനക്കാരനായ താൻ വെള്ളക്കെട്ട് മൂലം പുറത്തിറങ്ങാൻ കഴിയാതെ രണ്ട് മാസമായി ലോട്ടറി വിൽക്കാൻ കഴിഞ്ഞിട്ടില്ല. മഴ കനത്താൻ വീടുകൾ തകരുമെന്ന അവസ്ഥയാണ്. വിഷയം ഗ്രാമസഭയിലും വന്നിരുന്നു. വെള്ളം ഒഴുകി പോകാൻ ശാസ്ത്രീയമായി കാനകൾ നിർമിക്കാതിരുന്നതാണ് കുടുംബങ്ങൾ വെള്ളത്തിലാകാൻ കാരണം. അടിയന്തരമായി കാനകൾ നിർമിച്ച് വെള്ളക്കെട്ട് ഒഴിവാക്കണം.
കാദർ ചേലോട് (തൃത്തല്ലൂർ വടക്കു കിഴക്കൻ മേഖല പൗരാവകാശ സംരക്ഷണ സമതി പ്രസിഡന്റ്)
അധികൃതരുടെ അനാസ്ഥയും കെടുകാര്യസ്ഥയും നിസ്സംഗതയും മൂലം തൃത്തല്ലൂർ ഏഴാംകല്ലിൽ നിന്നുള്ള ദേശീയപാത ബൈപാസ് കടന്നുപോകുന്ന തൃത്തല്ലൂർ കിഴക്കേ ടിപ്പു സുൽത്താൻ റോഡ് കെട്ടി അടച്ചു. ഇതോടെ വടക്കു കിഴക്കൻ മേഖലയിലെ ചേലോട്, മണപ്പാട്, ഉപ്പുപടന്ന പ്രദേശങ്ങളിൽ പാർക്കുന്ന നിരവധി കുടുംബങ്ങൾക്ക് തൃത്തല്ലൂരിലെ സർക്കാർ ആശുപത്രി, ഹയർ സെക്കൻഡറി, യു.പി, എൽ.പി സ്കൂൾ, മദ്റസ, പൊതുവിതരണ കേന്ദ്രം, സഹകരണ ബാങ്ക്, പോസ്റ്റ് ഓഫിസ്, ആരാധനാലയങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ പോകുന്ന യാത്രക്കാർ പെരുവഴിയിലായി തുരുത്തിൽ അകപ്പെട്ട് യാത്രാദുരിതം അനുഭവിക്കുന്നു.
സർവിസ് റോഡിന്റെ അപര്യാപ്തതയും പണി പൂർത്തിക്കാതെ കാടുപിടിച്ചും സഞ്ചാരയോഗ്യമല്ലാതെയും കിടക്കുന്ന ഫുട്ട്ഓവർ ബ്രിഡ്ജും കാരണം പ്രദേശവാസികൾ കിലോമീറ്ററുകൾ കറങ്ങി ലക്ഷ്യസ്ഥാനത്തെത്താൻ വലയുന്ന സ്ഥിതിയാണ്. അടിയന്തര ഘട്ടങ്ങളിൽ തൃശൂർ മെഡിക്കൽ കോളജ്, ജില്ല ആശുപത്രി, കലക്ടറേറ്റ്, റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ പോകേണ്ടവർ കിലോമീറ്ററുകൾ ചുറ്റിക്കറങ്ങി വേണം എത്താൻ. ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് എം.പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപിയുടെ മോഹനസുന്ദര വാഗ്ദാനങ്ങൾക്ക് വശംവദരായ പ്രദേശവാസികൾ നിരാശയിലാണ്. ഇക്കാര്യത്തിൽ ജനപ്രതിനിധികളുടെയും സർക്കാറിന്റെയും ഉദ്യോഗസ്ഥരുടെയും അടിയന്തര ഇടപെടലുകളിലൂടെ പ്രശ്നപരിഹാരത്തിന് സത്വര നടപടികളുണ്ടാവണമെന്നാവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.