ജോർജിയയിൽ ജോലി വാഗ്ദാനം ചെയ്ത് 22.46 ലക്ഷത്തിന്റെ തട്ടിപ്പ്; പ്രതി പിടിയിൽ
കൊടുങ്ങല്ലൂർ: ജോർജിയയിൽ റേഡിയോഗ്രാഫർ ജോലി വാഗ്ദാനം ചെയ്ത് 22.46 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതിയെ തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് അറസ്റ്റ് ചെയ്തു. കോട്ടയം ഈരാറ്റുപേട്ട തോണ്ടുപറമ്പിൽ മുഹമ്മദ് ആസിഫ് (24) ആണ് അറസ്റ്റിലായത്. എടവിലങ്ങ് പൊടിയൻ ബസാർ എരാശ്ശേരി അശ്വിൻ കൃഷ്ണ തട്ടിപ്പിനിരയായ കേസിലാണ് അറസ്റ്റ്.
പ്രതി സിംഗപ്പൂരിൽനിന്ന് തിരുവനന്തപുരം എയർപോർട്ടിൽ വന്നതായി തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി മുഹമ്മദ് നദീമിന് വിവരം ലഭിച്ചത് പ്രകാരമാണ് അറസ്റ്റ്. 2025 മാർച്ചിനും 2026 ഫെബ്രുവരിക്കും ഇടയിൽ തവണകളായി ബാങ്ക് അക്കൗണ്ട് മുഖേന 22,46,430 രൂപ അയച്ച് വാങ്ങിയ ശേഷം വിസ ശരിയാക്കി നൽകുകയോ പണം തിരികെ നൽകുകയോ ചെയ്യാതെ പ്രതി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുഹമ്മദ് ആസിഫ് ചാവക്കാട് പൊലീസ് സ്റ്റേഷനിലെ ഒരു തട്ടിപ്പ് കേസിലും പ്രതിയാണ്.
കൊടുങ്ങല്ലൂർ എസ്.ഐ എസ്. അജയ്, എസ്.ഐ ജി.എസ്. സെബി, സി.പി.ഒമാരായ സുബീഷ്, സനോജ്, ജിനേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.