പൈലപ്പന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ മുറുമുറുപ്പ്
ചാലക്കുടി: വാർഡ് 24ലെ യു.ഡി.എഫ് സ്ഥാനാർഥി വി.ഒ. പൈലപ്പന്റെ സ്ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ മുറുമുറുപ്പ്. വാർഡിലെ വിജയസാധ്യതയും അർഹതയും ഉള്ളവരെ തഴഞ്ഞാണ് നഗരസഭയിലെ വാർഡിൽ തോറ്റ പൈലപ്പനെ സ്ഥാനാർഥിയാക്കിയതെന്നാണ് ആരോപണം. ബൂത്ത് കമ്മിറ്റിയിലെ അംഗങ്ങൾ ഷിമ്മി കല്ലിങ്കലിനെ സ്ഥാനാർഥിയാക്കണമെന്ന് പ്രമേയം പാസാക്കിയിരുന്നു. മറ്റ് ചിലരുടെ പേരുകളും വാർഡിൽ ചർച്ചയിൽ ഉയർന്നുവന്നിട്ടുണ്ട്.
എന്നാൽ, ഇതിനെ അവഗണിച്ചാണ് ഒടുവിൽ സെന്റ് ജോസഫ് വാർഡിൽ പരാജയപ്പെട്ട പൈലപ്പനെ ഒരു വിഭാഗത്തിന്റെ പിന്തുണയിൽ സ്ഥാനാർഥിയാക്കിയത്. ചാലക്കുടി നഗരസഭ വാർഡ് 24ൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൻ യു.ഡി.എഫ് സ്ഥാനാർഥിയായി വി.ഒ. പൈലപ്പൻ ഡി.എഫ്.ഒ ബി.ആർ. അനുരാജ് മുമ്പാകെ ബുധനാഴ്ച നാമനിർദേശ പത്രിക നൽകി.
എന്നാൽ, പത്രിക സമർപ്പിക്കാൻ പൈലപ്പനൊപ്പം സംഘത്തിൽ നഗരസഭ രാഷ്ട്രീയത്തിലെ പല പ്രമുഖരും ഉണ്ടായില്ല. പ്രത്യേകിച്ച്, നഗരസഭ ചെയർപേഴ്സൻ ആലിസ് ഷിബു, ഷിബു വാലപ്പൻ തുടങ്ങിയവരുടെ അസാന്നിധ്യം ചർച്ചയായിട്ടുണ്ട്.
അതേസമയം, പൈലപ്പനോട് വിയോജിപ്പുണ്ടായിരുന്ന ഏതാനും പേർ ഇപ്പോൾ പത്രിക സമർപ്പിക്കാൻ എത്തിയിട്ടുമുണ്ട്. ഇതോടെ നഗരസഭയിലെ കോൺഗ്രസിനുള്ളിലെ ഗ്രൂപ്പിസം മറനീക്കി പുറത്തു വന്നിരിക്കുകയാണ്. പൈലപ്പനെതിരെ കോൺഗ്രസിൽ നിന്നുള്ള വിമത സ്ഥാനാർഥി എത്തുമെന്ന അഭ്യൂഹം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.