കവി സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്‍റായേക്കും

തൃശൂർ: കവി കെ. സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി പ്രസിഡന്‍റ് പദവിയിൽ നിയമിതനായേക്കും. സി.പി.എം നേതൃത്വം ഇക്കാര്യത്തിൽ അഭിപ്രായം തേടിയതിൽ സച്ചിദാനന്ദനും സമ്മതം അറിയിച്ചതായാണ് വിവരം. പുരോഗമന കലാ സാഹിത്യ സംഘം ജനറൽ സെക്രട്ടറി അശോകൻ ചരുവിൽ വൈസ് പ്രസിഡന്‍റുമാകും. ഉടൻ നിയമന ഉത്തരവ് പുറത്തിറങ്ങും. വനിത പ്രസിഡന്‍റ് വരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. നിലവിൽ സാഹിത്യ അക്കാദമിക്ക് വനിത വൈസ് പ്രസിഡന്‍റ് ആയിരുന്നതും ഇതോടെ ഇല്ലാതായി. മൂന്നു പതിറ്റാണ്ട് നീണ്ട ഡല്‍ഹി വാസം അവസാനിപ്പിച്ച് കഴിഞ്ഞ മാസം സച്ചിദാനന്ദൻ കേരളത്തിലേക്ക് മടങ്ങിയിരുന്നു. തൃശൂരിൽ താമസിക്കാനാണ് ആഗ്രഹമെന്ന് ഡൽഹിയിൽനിന്ന് മടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നു. തൃശൂരിൽ നഗരത്തിന് സമീപത്തുതന്നെ കൂർക്കഞ്ചേരി വടൂക്കരയിലെ പുതിയ വീട്ടിലേക്ക് കഴിഞ്ഞ ദിവസം അദ്ദേഹം താമസം മാറ്റിയിട്ടുണ്ട്. സച്ചിദാനന്ദനെ പു.ക.സ അംഗീകരിച്ചെങ്കിലും അകത്ത് കടുത്ത എതിര്‍പ്പുണ്ട്. സച്ചിദാനന്ദനെ പോലുള്ള മുതിര്‍ന്ന ഒരാള്‍ എന്തിനു ഈ പദവിയിലേക്ക് വരണം എന്ന ചോദ്യം പു.ക.സയിലെ ഒരുവിഭാഗം ഉയർത്തുന്നുണ്ട്. സച്ചിദാനന്ദന്‍ ഇപ്പോഴും അക്കാദമി ഫെലോയാണ്. അക്കാദമി അധ്യക്ഷനെക്കാളും ഉയര്‍ന്ന പദവിയാണ് അക്കാദമി ഫെലോ. അതിനാൽ പ്രസിഡന്‍റ് പദവി നൽകുന്നത് സച്ചിദാനന്ദനെ അപമാനിക്കുന്നത് പോലെയാകുമെന്നും ഏറ്റെടുക്കുന്നത് ശരിയല്ലെന്നും ഒരു വിഭാഗത്തിന്‍റെ വിമർശനമുണ്ട്. സംഗീത നാടക അക്കാദമി ചെയർപേഴ്സനായിരുന്ന കെ.പി.എ.സി ലളിത അന്തരിച്ചതോടെ ഉടൻ അവിടെയും പുനഃസംഘാടനം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.