ഭക്ഷ്യവിഷബാധ സംശയം: ഹോട്ടലിൽ പരിശോധന; തുറക്കാൻ അനുമതി

ആമ്പല്ലൂര്‍: ഭക്ഷ്യവിഷബാധയെന്ന സംശയത്തില്‍ തൃക്കൂരില്‍ മൂന്ന് വയസ്സുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സംഭവത്തില്‍ കുട്ടിയും കുടുംബവും ഭക്ഷണം കഴിച്ച ഹോട്ടലില്‍ ആരോഗ്യവകുപ്പ്​, പഞ്ചായത്ത് അധികൃതര്‍ സംയുക്ത പരിശോധന നടത്തി. അതേസമയം, കുട്ടിക്ക് നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന് അധികൃതര്‍ അറിയിച്ചു. പുതുക്കാട് പൊലീസ് സ്റ്റേഷന് സമീപം പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഹോട്ടലിലാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സഹദേവന്റെ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. മൂന്നു വയസ്സുള്ള കുട്ടിയുള്‍പ്പെടെ തൃക്കൂര്‍ സ്വദേശികളായ അഞ്ചുപേര്‍ ശനിയാഴ്ച ഇവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയ ശേഷം ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ ഒല്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരാതിയില്‍ ആരോഗ്യവകുപ്പ് അധികൃതര്‍ ഹോട്ടല്‍ താല്‍ക്കാലികമായി അടക്കാന്‍ നിര്‍ദേശം നല്‍കി. തിങ്കളാഴ്ചയിലെ പരിശോധനയില്‍ ഹോട്ടലിന്റെ പ്രവര്‍ത്തനം തൃപ്തികരമാണെന്ന് ബോധ്യപ്പെട്ടതായും താൽക്കാലികമായി തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയതായും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഹോട്ടലില്‍നിന്ന് ശേഖരിച്ച ഭക്ഷണത്തിന്റെ പരിശോധനാഫലം ലഭിക്കുന്നതുവരെ ഫ്രഞ്ച് ഫ്രൈഡ് റൈസ് പോലുള്ള ഭക്ഷണം വില്‍ക്കരുതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ ഹോട്ടല്‍ ഉടമക്ക് നിര്‍ദേശം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.