ബി.ജെ.പിക്കും കോൺസിനുമെതിരെ നഗരസഭ ഭരണ നേതൃത്വം

കൊടുങ്ങല്ലൂർ: ബൈപാസിൽ തെരുവു വിളക്കുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ബി.ജെ.പി.യും കോൺഗ്രസും നടത്തുന്ന സമരം വിജയിച്ചെന്ന രീതിയിലുള്ള പ്രചാരണത്തിൽ ഒരടിസ്ഥാനവുമില്ലെന്ന് നഗരസഭ ഭരണനേതൃത്വം. നഗരസഭ കൗൺസിലിൽ പഴയ നിലപാടിൽനിന്ന്​ വ്യത്യസ്തമായ ഒരു തീരുമാനവുമെടുത്തിട്ടില്ല. കഴിഞ്ഞ കൗൺസിലിലും ഇക്കാര്യം ചർച്ച ചെയ്തതാണ്. സർവിസ് റോഡിൽ ഓരോ കൗൺസിലർമാരും അവരവരുടെ വാർഡ് പരിധിയിൽ വരുന്ന പ്രദേശത്തെ വൈദ്യുത പോസ്റ്റുകളിൽ ലൈറ്റിടുന്നതിന് കൗൺസിൽ ഒരു എതിർപ്പും നേരത്തെ പ്രകടിപ്പിച്ചിട്ടില്ല. ഇപ്പോൾ തന്നെ നാല് കൗൺസിലർമാർ അവരുടെ പരിധിയിൽ ഉൾപ്പെട്ട സർവിസ് റോഡിൽ ലൈറ്റ് ഇട്ടതിൽ നഗരസഭ കൗൺസിൽ തടസ്സം പറയുകയോ തടയുകയോ ചെയ്തിട്ടില്ല. അതല്ലാതെ സർവിസ് റോഡിൽ ലൈറ്റിടുന്ന കാര്യത്തിൽ പുതിയ ഒരു തീരുമാനവും ചൊവ്വാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ എടുത്തിട്ടില്ലെന്ന് നേതൃത്വം അവകാശപ്പട്ടു. എടുക്കാത്ത തീരുമാനത്തെക്കുറിച്ച് വ്യാജപ്രചാരണം നടത്തി ആഹ്ലാദിക്കുന്ന ബി.ജെ.പിയും കോൺഗ്രസും സമരം നിർത്താൻ അവസരം കാത്ത് നിൽക്കുകയായിരുന്നു. എൽ.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുള്ള കൗൺസിലിൽ അവിശ്വാസ പ്രമേയം പാസാകുമെന്ന് ബി.ജെ.പിയും കോൺഗ്രസും ദിവാസ്വപ്നം കാണുകയാണ്. അവിശ്വാസ പ്രമേയത്തിൽ കോൺഗ്രസ് കൗൺസിലർ ബി.ജെ.പിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ചതിൽ കോൺഗ്രസ് പാർട്ടിക്കകത്തുള്ള ചേരിതിരിവും പ്രതിഷേധവും കാരണം സമരത്തിൽനിന്ന് ഈ കൗൺസിലർ ഒളിച്ചോടുകയായിരുന്നുവെന്ന് ചെയർ പേഴ്സൺ എം.യു. ഷിനിജ, വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ എന്നിവർ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.