പത്തനംതിട്ട: സമ്പൂര്‍ണ ഓണ്‍ലൈന്‍ വിദ്യാഭ്യാസ ജില്ലയാക്കി പത്തനംതിട്ടയെ മാറ്റുകയാണ് ലക്ഷ്യമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഓമല്ലൂര്‍ ശങ്കരന് പറഞ്ഞു. ജില്ലയിലെ വിദ്യാഭ്യാസ പരിപാടികള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി മാറ്റിയ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ചര്‍ച്ച ചെയ്യുന്നതിനായി ചേര്‍ന്ന ജില്ല ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം.
ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനാവശ്യമായ പഠനോപകരണങ്ങള്‍ ഇല്ലാത്ത വിദ്യാർഥികളുടെ പട്ടിക, ഇൻറര്‍നെറ്റ് കണക്ഷന് ഇല്ലാത്ത വാര്‍ഡുകളിലെ മേഖലകള്‍ എന്നിവ തയാറാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിദ്യാഭ്യാസ വകുപ്പിനും കലക്ടര്‍ക്കും നല്‍കണം.
പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കുട്ടികളുടെ പട്ടിക പഞ്ചായത്ത്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങിയവര്‍ ചേര്‍ന്ന് തയാറാക്കണം. പട്ടികയുടെ സുതാര്യത ഉറപ്പാക്കുന്നതിന് വാര്‍ഡ്തല സമിതി രൂപവത്കരിച്ച് പ്രവര്‍ത്തിക്കണം.
കോവിഡ് പ്രതിസന്ധിമൂലം ആരംഭിച്ച ഓണ്‍ലൈന്‍ വിദ്യാഭ്യാസം തടസ്സപ്പെട്ട ജില്ലയിലെ നിര്‍ധനരായ വിദ്യാര്‍ഥികളെ സഹായിക്കുന്നതിനായി ജില്ല ഭരണകേന്ദ്രം ആരംഭിച്ച 'അക്ഷരപാത്രം' പദ്ധതിയില്‍ സഹായം ചെയ്യാന്‍ താല്പര്യമുള്ള ജനങ്ങള്‍ സഹകരിക്കണം. പദ്ധതിയിലൂടെ ലഭ്യമാകുന്ന തുക മുഴുവനും വിദ്യാർഥികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങിനല്‍കും.
നെറ്റ്വർക്ക് പ്രശ്നങ്ങളെ സംബന്ധിച്ച് ഇൻറര്‍നെറ്റ് ദാതാക്കളുമായി പ്രത്യേക ചര്‍ച്ച സംഘടിപ്പിക്കുമെന്നും ജില്ല പഞ്ചായത്ത് പ്രസിഡൻറ് പറഞ്ഞു. പഠനോപകരണങ്ങള്‍ ലഭിക്കാനുള്ള വിദ്യാർഥികളുടെ പട്ടിക ഈമാസം 15നകം സമര്‍പ്പിക്കണമെന്ന് കലക്ടര്‍ ഡോ. നരസിംഹുഗാരി തേജ് ലോഹിത് റെഡ്ഡി പറഞ്ഞു.
അക്ഷരപാത്രം പദ്ധതി ജനകീയ പങ്കാളിത്തത്തോടെ നടത്താനാണ് ലക്ഷ്യമിടുന്നത്. ഉദ്യോഗസ്ഥ സംഘടനകളും ഉദ്യോഗസ്ഥരും ഇതിനായി മുന്നിട്ടിറങ്ങണം. എം.എല്‍.എമാര്‍, ജനപ്രതിനിധികള്‍, സ്വകാര്യവ്യക്തികള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ജില്ലയില്‍ ഇതുവരെ 1700 വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്.
വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനപ്രതിനിധികള്‍, ജില്ല പ്ലാനിങ് ഓഫിസര്‍ സാബു സി.മാത്യു, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ഇൻറര്‍നെറ്റ് സേവനദാതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.