പത്തനംതിട്ട: കിണറ്റിലകപ്പെട്ട വയോധികരായ ദമ്പതികളെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. 73കാരിയായ വീട്ടമ്മ അബദ്ധത്തിൽ കിണറ്റിലകപ്പെട്ടപ്പോൾ എൺപതുകാരനായ ഭർത്താവ് കിണറ്റിലിറങ്ങുകയായിരുന്നു. ഒടുവിൽ രണ്ടുപേരെയും ഫയർഫോഴ്സ് രക്ഷിച്ചു.
ഓമല്ലൂർ ഗ്രാമപഞ്ചായത്ത് 12ാം വാർഡ് പന്ന്യാലിഭാഗം കമാടത്തറയിൽ വീട്ടിൽ പൊന്നമ്മ ഏകദേശം 24 അടി താഴ്ചയും ആറടി വ്യാസവുമുള്ള കിണറ്റിൽ അകപ്പെട്ടു. രണ്ടുതൊടി വെള്ളമുള്ള കിണറ്റിൽ ചളി നിറഞ്ഞിരിക്കുകയായിരുന്നു. കാർഷിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന കിണറിൽ പൊന്നമ്മ അബദ്ധത്തിൽ വീഴുകയായിരുന്നു. ഉടൻതന്നെ ഭർത്താവ് ഗോപിനാഥൻ (80) കിണറ്റിലിറങ്ങി ഇവരെ താങ്ങിനിർത്തി. വിവരമറിഞ്ഞെത്തിയ പത്തനംതിട്ട അഗ്നിരക്ഷ നിലയം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പ്രദീപ്കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ഷൈജു എന്നിവർ റോപ്പിന്റെ സഹായത്തോടെ കിണറ്റിൽ ഇറങ്ങുകയും നെറ്റ്, റോപ് എന്നിവയുടെ സഹായത്താൽ രണ്ടുപേരെയും സുരക്ഷിതമായി കരക്കെത്തിക്കുകയുമായിരുന്നു. സേനയുടെ തന്നെ ആംബുലൻസിൽ ഇവരെ ജില്ല ആശുപത്രിയിലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.