പത്തനംതിട്ട: ഫെബ്രുവരി 14ന് ആരംഭിക്കുന്ന മാരാമണ്‍ കണ്‍വെന്‍ഷനില്‍ ഒരു സെഷനില്‍ പരമാവധി 200 പേരെ പങ്കെടുപ്പിച്ച് നടത്തുന്നതിന് അനുമതി നല്‍കുമെന്ന് കലക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. കണ്‍വെന്‍ഷനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ ഏര്‍പ്പേടുത്തേണ്ട ക്രമീകരണം തീരുമാനിക്കുന്നതിന് വീണ ജോര്‍ജ് എം.എൽ.എയുടെ സാന്നിധ്യത്തില്‍ നടത്തിയ വിഡിയോ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍. കോവിഡ് മാനദണ്ഡപ്രകാരം പുറമെ നടത്തുന്ന പരിപാടികളില്‍ പരമാവധി 200 പേരെ മാത്രമേ അനുവദിക്കൂ എന്നതിനെ അടിസ്ഥാനമാക്കിയാണ് തീരുമാനം. 65ന് മുകളില്‍ പ്രായമുള്ളവരെയും പത്തിനു താഴെ പ്രായമുള്ളവരെയും പങ്കെടുക്കുന്നതില്‍നിന്ന് ഒഴിവാക്കും. മാരാമണ്‍ ഭാഗത്തുള്ള നദിയുടെ വശം കെട്ടി സംരക്ഷിക്കുന്നതിന് പ്രപ്പോസല്‍ നല്‍കുമെന്നും കോഴഞ്ചേരി ഭാഗത്തുള്ള നദിയുടെ വശം കെട്ടുന്നതിന് പ്രപ്പോസല്‍ നല്‍കിയെന്നും പുതിയ പാലം പണി നടക്കുന്ന സ്ഥലത്തു കൂടെ ജനങ്ങള്‍ക്ക് സമ്മേളന നഗരിയില്‍ എത്താനുള്ള വഴി പി.ഡബ്ല്യു.ഡി ക്രമീകരിക്കണമെന്നും വീണ ജോര്‍ജ് എം.എല്‍.എ പറഞ്ഞു. ആരോഗ്യവകുപ്പ് കണ്‍വെന്‍ഷന്‍ നഗറില്‍ പ്രഥമ ശുശ്രൂഷക്കുള്ള മെഡിക്കല്‍ ടീമിനെ സജ്ജമാക്കും. കോഴഞ്ചേരി, തോട്ടപ്പുഴശേരി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും തെരുവുവിളക്കുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടിയും അടിയന്തരമായി പൂര്‍ത്തിയാക്കും. കോവിഡ് മാനദണ്ഡം പാലിക്കുന്നുണ്ടെന്ന് പൊലീസ് ഉറപ്പാക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. സര്‍ക്കാര്‍ തലത്തിലുള്ള ക്രമീകരണം അടൂര്‍ ആര്‍.ഡി.ഒ ഏകോപിപ്പിക്കും. തിരുവല്ല, കോഴഞ്ചേരി തഹസില്‍ദാര്‍മാരെ കോ-ഓഡിനേറ്ററായും നിയോഗിച്ചു. യോഗത്തില്‍ ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ബി. രാധാകൃഷ്ണന്‍, മാര്‍ത്തോമ സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി ഫാ. ജോര്‍ജ് എബ്രഹാം, ലേഖക സെക്രട്ടറി സി.വി. വര്‍ഗീസ്, ട്രഷറര്‍ അനില്‍ മാരാമണ്‍, സഭ ട്രസ്റ്റി പി.പി. അച്ചന്‍കുഞ്ഞ്, മാനേജിങ് കമ്മിറ്റി അംഗവും കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അനീഷ് കുന്നപ്പുഴ, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശ ഭരണ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പത്തനംതിട്ട: ഫെബ്രുവരി ഏഴ് മുതല്‍ 14 വരെ നടക്കുന്ന അയിരൂര്‍ ചെറുകോല്‍പുഴ ഹിന്ദുമത പരിഷത്ത് കോവിഡ് പശ്ചാത്തലത്തില്‍ ഒരു സമയം 200 പേരെ മാത്രം പങ്കെടുപ്പിച്ച് നടത്താന്‍ വീണ ജോര്‍ജ് എം.എൽ.എ യുടെ സാന്നിധ്യത്തില്‍ കലക്ടര്‍ പി.ബി. നൂഹിൻെറ അധ്യക്ഷതയില്‍ വിഡിയോ കോണ്‍ഫറന്‍സ് മുഖേന ചേര്‍ന്ന ഹിന്ദുമത മഹാമണ്ഡലം ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ തീരുമാനിച്ചു. മറ്റു രാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍നിന്നും പരിഷത്തില്‍ പങ്കെടുക്കുന്നവര്‍ ക്വാറൻറീനില്‍ കഴിഞ്ഞതിനു ശേഷമേ പരിഷത്തിന് എത്താവൂ. പരിഷത്ത് നഗറില്‍ കോവിഡ് പ്രോട്ടോകോള്‍ പൂര്‍ണമായും ഉറപ്പുവരുത്തും. നവീകരണം നടക്കുന്ന കുമ്പനാട്-ചെറുകോല്‍ റോഡ് നിര്‍മാണം പരിഷത്ത് നടക്കുന്നതിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് എം.എല്‍.എ പി.ഡബ്ല്യു.ഡി റോഡ്‌സ് വിഭാഗത്തിന് നിര്‍ദേശം നല്‍കി. സമൂഹ അകലം പാലിക്കുന്നതിനും മാലിന്യനിര്‍മാര്‍ജനത്തിനും ക്രമീകരണം ഉണ്ടാകും. പരിഷത്ത് നഗറില്‍ വിവിധ സ്ഥലങ്ങളില്‍ സാനിറ്റൈസിങ് കിയോസ്‌കുകളും കൈകള്‍ വൃത്തിയാക്കുന്നതിനുള്ള സൗകര്യവും ക്രമീകരിക്കും. പരിഷത്ത് നഗറില്‍ മാസ്‌കുകള്‍ നിക്ഷേപിക്കുന്നതിനായി പ്രത്യേകം ബിന്നുകള്‍ സ്ഥാപിക്കും. പരിഷത്ത് നഗറിലെ താല്‍ക്കാലിക പാലത്തിൻെറ സുരക്ഷ മേജര്‍ ഇറിഗേഷന്‍ വകുപ്പ് പരിശോധിച്ച് ഉറപ്പുവരുത്തും. പരിഷത്ത് നഗറില്‍ ആരോഗ്യവകുപ്പ് ഫസ്റ്റ് എയ്ഡ് സംഘത്തെ നിയോഗിക്കും. സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി തിരുവല്ല സബ് കലക്ടര്‍ ചേതന്‍കുമാര്‍ മീണയെ കോഓഡിനേറ്ററായും റാന്നി തഹസില്‍ദാര്‍ നവീന്‍ ബാബുവിനെ അസി.കോഓഡിനേറ്ററായും നിയോഗിച്ചു. യോഗത്തില്‍ ദുരന്തനിവാരണം ഡെപ്യൂട്ടി കലക്ടര്‍ ബി. രാധാകൃഷ്ണന്‍, ഡി.എം.ഒ ഡോ. എ.എല്‍. ഷീജ, അയിരൂര്‍ ചെറുകോല്‍പുഴ ഹിന്ദുമത മഹാമണ്ഡലം പ്രസിഡൻറ് പി.എസ്. നായര്‍, സെക്രട്ടറി എ.ആര്‍. വിക്രമന്‍പിള്ള, വൈസ് പ്രസിഡൻറ് മാലേത്ത് സരളാദേവി എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.