പാലക്കാട്: ജില്ലയിലെ വിവിധ ബാങ്കുകളിൽ അവകാശികളില്ലാതെ ശേഷിക്കുന്നത് 126.54 കോടി രൂപയുടെ നിക്ഷേപം. ജില്ലയിൽ ഇത്തരം 5.76 ലക്ഷം അക്കൗണ്ടുകളാണുള്ളത്. ഇത്തരം അക്കൗണ്ടുകൾ റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലാണ്.
രാജ്യവ്യാപകമായി 1.82 ലക്ഷം കോടി രൂപയും സംസ്ഥാനത്ത് 2133.72 കോടി രൂപയുമാണ് അവകാശികളില്ലാതെ ബാങ്ക് അക്കൗണ്ടുകളിലുള്ളത്. പത്തുവർഷത്തിലേറെയായി ഒരു ഇടപാടുപോലും നടക്കാത്ത അക്കൗണ്ടുകളാണ് അവകാശികളില്ലാത്ത അക്കൗണ്ടായി പരിഗണിക്കുക. നിക്ഷേപകർ മരിച്ചുപോകുക, വിദേശത്ത് പോകുക തുടങ്ങിയ കാരണങ്ങളാൽ അക്കൗണ്ടുകളിൽ ഇടപാടുകൾ മുടങ്ങാറുണ്ട്. ചിലരുടെ അനന്തരാവകാശികൾക്കും അക്കൗണ്ടിനെക്കുറിച്ച് അറിവുണ്ടാവില്ല.
ഇത്തരം നിക്ഷേപങ്ങൾ അക്കൗണ്ട് ഉടമക്കോ അവകാശികൾക്കോ തിരിച്ചുനൽകാനായി ‘നിങ്ങളുടെ പണം നിങ്ങളുടെ അവകാശം’ എന്ന പേരിൽ രാജ്യവ്യാപകമായി നടത്തുന്ന പരിപാടിയുടെ ഭാഗമായ പ്രത്യേക ക്യാമ്പ് ജില്ലയിൽ നവംബർ മൂന്നിന് ജില്ല പഞ്ചായത്ത് ഹാളിൽ സംഘടിപ്പിക്കും.
ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ എല്ലാ ബാങ്കുകളുടെയും സഹകരണത്തോടെ രാവിലെ 10 മുതലാണ് ക്യാമ്പ് നടത്തുക. നിക്ഷേപത്തിന്റെ അവകാശികളാണെന്ന് തെളിയിക്കുന്ന രേഖകൾ ക്യാമ്പിലെത്തുന്നവരുടെ കൈയിലുണ്ടാകണം. പരിപാടിയിൽ ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, മ്യൂച്വൽ ഫണ്ട് സ്ഥാപനങ്ങൾ, പെൻഷൻ ഫണ്ടുകൾ, ഫിനാൻഷ്യൽ ലിറ്ററിസി സെന്ററുകൾ എന്നിവയുടെ സഹായ കൗണ്ടറുകളും ഉണ്ടാവും.
അവകാശികളില്ലാത്ത നിക്ഷേപങ്ങളെക്കുറിച്ച് ബാങ്ക് രേഖകൾ പ്രകാരമുള്ള വിലാസത്തിൽ അന്വേഷണം നടത്തുകയും അറിയിപ്പു നൽകുകയും ചെയ്യാറുണ്ട്. ഈ നടപടിയും സാധ്യമാകാത്ത അക്കൗണ്ടുകളിലെ പണം നൽകുന്നതിനാണ് ക്യാമ്പ് നടത്തുന്നത്. ഇത്തരം നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ക്യാമ്പിൽനിന്ന് അറിയാനാകും. അവകാശികളാണെന്ന് ബോധ്യമായാൽ തുക തിരികെ ലഭിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ ക്യാമ്പിൽ ലഭിക്കും. തുടർ നടപടികൾക്കായി എല്ലാ ബാങ്കുകളിലും സഹായ കേന്ദ്രങ്ങൾ പ്രവർത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.