അട്ടപ്പാടിക്ക് ആശ്വാസം; കോട്ടത്തറ ട്രൈബൽ ആശുപത്രിയിൽ ഇനി ഹൃദ്രോഗ ചികിത്സയും

പാലക്കാട്: അട്ടപ്പാടി മേഖലയിലെ ആരോഗ്യമേഖലയുടെ വികസനത്തിന് കോട്ടത്തറ ട്രൈബൽ താലൂക്ക് സ്പെഷാലിറ്റി ആശുപത്രിയിൽ ഇനി മുതൽ കാർഡിയോളജി സേവനവും. ജൂൺ മൂന്ന് മുതലാണ് ഹൃദ്രോഗ വിഭാഗത്തിന്‍റെ സേവനം ലഭിക്കുക. പ്രദേശവാസികളുടെ പ്രത്യേകിച്ച് ആദിവാസി സമൂഹത്തിന്‍റെ ദീർഘകാല ആവശ്യമാണ് ഇതോടെ യാഥാർഥ്യമാകുന്നത്. എല്ലാ ബുധനാഴ്ചകളിലും ഒരു കാർഡിയോളജിസ്റ്റിന്റെ സേവനമാണ് ലഭ്യമാകുക.

സ്പെഷലിസ്റ്റ് കൺസൾട്ടേഷൻ സേവനത്തോടൊപ്പം എക്കോ പരിശോധനാ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അട്ടപ്പാടിയിലെ 80 ശതമാനത്തോളം വരുന്ന ആദിവാസി വിഭാഗത്തിൽപെട്ട രോഗികൾക്ക് ഹൃദ്രോഗവുമായി ബന്ധപ്പെട്ട ചികിത്സകൾക്കായി പാലക്കാട്, തൃശൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലെ സർക്കാർ ആശുപത്രികളിലേക്ക് സഞ്ചരിക്കേണ്ടി അവസ്ഥയാണ് നിലവിലുള്ളത്. കോട്ടത്തറയിൽ കാർഡിയോളജി ആരംഭിക്കുന്നതോടെ ഈ ദുരിതത്തിന് പരിഹാരമാകുമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

പ്രാദേശികമായി വിദഗ്ധ ചികിത്സ ലഭിക്കാത്തതിനാൽ നിരവധി രോഗികൾക്ക്, പ്രത്യേകിച്ച് പ്രായമായവർക്കും വിട്ടുമാറാത്ത രോഗങ്ങളാൽ ബുദ്ധിമുട്ടുന്നവർക്കും വളരെയധികം പ്രയാസങ്ങൾ സൃഷ്ടിച്ചിരുന്നു. അരിവാൾ രോഗവുമായി ബന്ധപ്പെട്ട ഹൃദയ സംബന്ധമായ സങ്കീർണതകൾ അനുഭവിക്കുന്ന ആദിവാസി രോഗികൾക്ക് പുതിയ സേവനം വളരെയധികം ഗുണം ചെയ്യുമെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കി. എക്കോ ടെസ്റ്റ് സൗകര്യം ആദിവാസി രോഗികൾക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിൽ ഉൾപ്പെടുന്ന ഗുണഭോക്താക്കൾക്കും സൗജന്യമാണ്. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളിൽ ഈ പരിശോധനക്ക് 700 മുതൽ 1500 രൂപ വരെ ചെലവാകും.

നിലവിൽ ഇ.സി.ജി സൗകര്യത്തിന് പുറമേ ജൂൺ മൂന്ന് മുതൽ ആശുപത്രിയിൽ കാർഡിയാക് മാർക്കർ പരിശോധന സേവനവും ഉണ്ടായിരിക്കും. ഡോക്ടർമാർ പറയുന്നതനുസരിച്ച് പ്രധാന ചികിത്സകളോ ശസ്ത്രക്രിയകളോ നടത്തുന്നതിന് മുമ്പ് രോഗികൾക്ക് കാർഡിയാക് ഫിറ്റ്നസ് വിലയിരുത്തലിനായി മുമ്പ് മറ്റ് സ്വകാര്യ കേന്ദ്രങ്ങളെ ആശ്രയിക്കേണ്ടിവന്നിരുന്നു. പുതിയ സൗകര്യങ്ങൾ ഉപയോഗിച്ച് ഈ സേവനങ്ങൾ കോട്ടത്തറ ആശുപത്രിയിൽ തന്നെ ലഭ്യമാകും. നിലവിൽ ജനറൽ മെഡിസിൻ, സർജറി, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഓർത്തോപീഡിക്സ്, ഇ.എൻ.ടി, ഒഫ്താൽമോളജി, ദന്തരോഗം, മാനസികാരോഗ്യം എന്നിവയുൾപ്പെടെ വിവിധ വകുപ്പുകൾ ആശുപത്രിയിൽ പ്രവർത്തിക്കുന്നുണ്ട്. 24 മണിക്കൂറും സേവനവും നൽകുന്നുണ്ട്.

Tags:    
News Summary - Relief for Attappadi; Heart disease treatment now available at Kottathara Tribal Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.