സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതർ കൂടുന്നു; 17 ദിവസത്തിൽ 1745 പേർക്ക് രോഗം

പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതർ കൂടുന്നു. ജൂലൈയിൽ 17 ദിവസത്തിനുള്ളിൽ 1745 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. നാല് പേർ മരിച്ചു. 5236 പേർക്ക് രോഗബാധ സംശയിക്കുന്നു. അഞ്ച് പേരുടെ മരണം ഡെങ്കിപ്പനി മൂലമാണോയെന്ന് സംശയിക്കുന്നതായും ആരോഗ്യ വകുപ്പിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം ഇതുവരെ 6413 പേർക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 23 പേർക്ക് രോഗം ബാധിച്ച് ജീവൻ നഷ്ടമായി. 17,640 പേർക്ക് രോഗബാധ സംശയിക്കുന്നു.

ഇടക്ക് ശക്തമായ മഴ പിന്നീട് കുറഞ്ഞതോടെ പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നത് രോഗവാഹകരായ ഈഡിസ് ഈജിപ്തി കൊതുകുകളുടെ പ്രജനനത്തിന് കാരണമായിട്ടുണ്ട്. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക്ക തുടങ്ങിയ രോഗങ്ങളാണ് ഇവ പരത്തുന്നത്. കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് ഇവ പ്രധാനമായും മുട്ടയിടുന്നത്.

വീടുകളിലെ ഫ്രിഡ്ജ് ട്രേ, ചെടിച്ചട്ടികൾ, ചിരട്ടകൾ, ടയറുകൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന ചെറിയ തുള്ളി ശുദ്ധജലത്തിൽ പോലും ഇവ മുട്ടയിട്ട് പെരുകും. അതിനാൽ വീടുകളിലെ ഇത്തരം വസ്തുക്കൾ യഥാസമയം ശുചീകരിക്കണം. ഡെങ്കിപ്പനിക്ക് പുറമേ ചിക്കുൻ ഗുനിയ, എലിപ്പനി, ഹെപറ്റൈറ്റിസ് എ എന്നിവയും വ്യാപകമായി പടരുന്നുണ്ട്. ജൂലൈയിൽ 15 പേർക്കാണ് സംസ്ഥാനത്ത് ചിക്കുൻ ഗുനിയ ബാധിച്ചത്. 203 പേർക്ക് എലിപ്പനിയും 450 പേർക്ക് ഹെപ്പറ്റൈറ്റിസ് എയും സ്ഥിരീകരിച്ചു. എലിപ്പനി ബാധിച്ച് ജൂലൈയിൽ 15 പേർ മരിച്ചു. 134 പേർക്ക് രോഗം സംശയിക്കുന്നുണ്ട്.

1182 പേർക്കാണ് ഈ വർഷം ഇതുവരെ എലിപ്പനി കണ്ടെത്തിയത്. 48 പേർക്ക് മരണവും സംഭവിച്ചു. ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ജൂലൈയിൽ മൂന്നുപേരും ഈ വർഷം ഇതുവരെ 31 പേരും മരിച്ചു. 4355 പേർക്കാണ് ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിനെല്ലാം പുറമേ ഒമ്പതുപേർക്ക് ജൂലൈയിൽ അമീബിക് മസ്തിഷ്ക ജ്വരം കണ്ടെത്തി. രണ്ടുപേർ മരിച്ചു. 150 പേർക്കാണ് ഈ വർഷം ഇതുവരെ മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്. 39 പേർക്ക് മരണം സംഭവിച്ചു. ജൂലൈ 17 വരെയുള്ള കണക്ക് പ്രകാരം 86 പേർക്കാണ് ഷിഗല്ലെ കണ്ടെത്തിയത്. ഒരാൾ മരിച്ചു. 367 പേർക്ക് ഈ വർഷം ഷിഗല്ലെ സ്ഥിരീകരിച്ചു. എട്ടുപേർ മരിച്ചു. ചിക്കൻ പോക്സ്, അഞ്ചാംപനി, വയറിളക്കരോഗങ്ങൾ എന്നിവയും പടരുന്നുണ്ട്.

Tags:    
News Summary - Dengue fever cases increase in the state; 1745 people infected in 17 days

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.