അപകടത്തിൽപ്പെട്ട ബസും ലോറിയും
വടക്കഞ്ചേരി: വടക്കഞ്ചേരി കെ.എസ്.ആർ.ടി.സി ഡിപ്പോക്ക് സമീപം സർവീസ് റോഡിൽ സി.എൻ.ജി ലോറിയും വോൾവോ ബസും കൂട്ടിയിടിച്ച് ഒമ്പത് പേർക്ക് പരിക്ക്. ബസ് ഡ്രൈവർ എരുമയൂർ സ്വദേശി അഭിഷേക് (24), സഹായി ബംഗളൂർ നഞ്ചുനാഥ സ്വാമി (47) എന്നിവർക്ക് വാതക ചോർച്ചയിൽ പൊള്ളലേറ്റു.
ബസ് യാത്രക്കാരായ കൊല്ലം സ്വദേശി ജോയൽ (21), എറണാകുളം സ്വദേശി അഭിരാമി (23), ആലപ്പുഴ സ്വദേശി ആൻസാ സാറ (23), കോട്ടയം സ്വദേശി മിലി (23), പത്തനംതിട്ട സ്വദേശി മെർലിൻ (23), പന്തളം സ്വദേശി രജനി (50), മായാ ലക്ഷ്മി (47) എന്നിവർക്കാണ് പരിക്കേറ്റത്. ബസ് ഡ്രൈവറെയും സഹായിയെയും ഇരട്ടക്കുളം സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാക്കിയുള്ളവരുടെ പരിക്ക് നിസാരമാണ്. തിങ്കളാഴ്ച പുലർച്ചെ ഒന്നിനായിരുന്നു അപകടം. വാഹനങ്ങൾക്ക് ഉപയോഗിക്കുന്ന സി.എൻ.ജി നിറച്ച 40 ഓളം സിലിണ്ടറാണ് ലോറിയിൽ ഉണ്ടായിരുന്നത്. പാലക്കാട് ഭാഗത്തുനിന്ന് വന്ന ലോറി യൂട്ടേൺ എടുക്കുന്നതിനിടെ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
മറിഞ്ഞ ലോറിയിൽ നിന്ന് വാതകം ഉഗ്രശബ്ദത്തോടെയാണ് പുറത്തേക്ക് വന്നത്. വടക്കഞ്ചേരി അഗ്‌നിരക്ഷാസേനയുടെയും ഹൈവേ പൊലീസിന്റെയും വടക്കഞ്ചേരി പൊലീസിന്റെയും നേതൃത്വത്തിൽ നിർവീര്യമാക്കി. ബംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് റോയൽ ജങ്ഷനിൽ യാത്രക്കാരെ കയറ്റാനായാണ് സർവീസ് റോഡ് വഴി വന്നത്. അമിതവേഗതയിലാണ് വോൾവോ ബസുകൾ ഓടുന്നതെന്ന് പരക്കെ ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.