പാലക്കാട്ട് കാലവർഷം 39 ശതമാനം കുറവ്

പാലക്കാട്: ജില്ലയിൽ ലഭിച്ച കാലവർഷം 39 ശതമാനം കുറവ്. തിരുവനന്തപുരം കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുപ്രകാരം ജൂൺ ഒന്ന് മുതൽ ജൂലൈ 26 വരെ ജില്ലയിൽ 553.7 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണഗതിയിൽ ഇക്കാലയളവിൽ 907.1 മി.മീ മഴയാണ് ലഭിക്കേണ്ടത്. ഇടവപ്പാതിയിലും മിഥുനത്തിലും ജില്ലയിൽ മഴ നന്നേ കുറവായിരുന്നു. കർക്കടകം തുടങ്ങിയിട്ടും ഇടക്ക് പെയ്തുപോകുന്ന മഴ മാത്രമാണ് ജില്ലയിൽ ലഭിക്കുന്നത്.

ഞായറാഴ്ച ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ചിറ്റൂർ ഭാഗത്താണ് -നാല് മി.മീ. ആലത്തൂരിൽ 2.4 മി.മീ, മണ്ണാർക്കാട്ട് രണ്ട് മി.മീ, പട്ടാമ്പിയിൽ 1.2 മി.മീ, മഴ പെയ്തു. ഒറ്റപ്പാലം, പറമ്പിക്കുളം മേഖലകളിൽ കാര്യമായ മഴയുണ്ടായില്ല. പാലക്കാട്ട് 0.6 മി.മീ മഴയാണ് ലഭിച്ചത്.

വെയിലും മഴയും ഇടകലർന്ന് വരുന്ന കാലാവസ്ഥയാണ് നിലവിൽ ജില്ലയിലുള്ളത്. മഴ ശക്തമാകാത്തതിനാൽ ജില്ലയിലെ ഡാമുകളും നിറഞ്ഞിട്ടില്ല. കുടിവെള്ളത്തിനായി ആശ്രയിക്കുന്ന മലമ്പുഴ, പോത്തുണ്ടി ഡാമുകളിലെ ജലനിരപ്പ് ഇപ്പോഴും താഴ്ന്നുതന്നെയാണ്. മലമ്പുഴയിൽ 106.18 മീറ്ററും പോത്തുണ്ടിയിൽ 96.69 മീറ്ററുമാണ് ഞായറാഴ്ചത്തെ ജലനിരപ്പ്. ഈ ഡാമുകളിൽനിന്ന് വേനൽക്കാലത്ത് കൃഷിക്ക് ആവശ്യമായ വെള്ളവും നൽകുന്നുണ്ട്. ജലനിരപ്പ് വർധിച്ചാൽ മാത്രമേ അടുത്ത വേനൽക്കാലത്ത് ക്ഷാമമില്ലാതെ ജലസേചനവും കുടിവെള്ള വിതരണവും നടത്താൻ സാധിക്കൂ. മലമ്പുഴ ഡാമിന്‍റെ പരമാവധി സംഭരണശേഷി 115.06 മീറ്ററും പോത്തുണ്ടി ഡാമിന്‍റേത് 108.20 മീറ്ററുമാണ്.

ജില്ലയിലെ ഏറ്റവും ചെറിയ അണക്കെട്ടായ മംഗലം ഡാമിൽ നിലവിൽ 75.77 മീറ്റർ ജലമുണ്ട്. ഡാമിന്‍റെ പരമാവധി സംഭരണശേഷി 77.88 മീറ്ററാണ്. കാഞ്ഞിരപ്പുഴ ഡാം-93.96 മീ. (പരമാവധി 97.50 മീ), ശിരുവാണി-869.66 മീ (878.50 മീ), മീങ്കര-151.33 മീ (156.36 മീ), വാളയാർ-196.29 മീ (203 മീ), ചുള്ളിയാർ-144.25 മീ(154.08 മീ), മൂലത്തറ-181.10 മീ (184.70 മീ) എന്നിങ്ങനെയാണ് ഡാമുകളിലെ ഞായറാഴ്ചത്തെ ജലനിരപ്പ്. മൂലത്തറ റെഗുലേറ്ററിന്‍റെ 19 ഷട്ടറുകളിൽ ഒരെണ്ണം 15 സെ.മീ തുറന്നിട്ടുണ്ട്. ഞായറാഴ്ച ജില്ലയിൽ പരക്കെ മഴ പെയ്തു.

മഴ കനത്താൽ മാത്രമേ ഡാമുകളിലെ ജലസമൃദ്ധിയുണ്ടാകൂ. എല്ലാ വേനൽക്കാലത്തും രൂക്ഷമായ ജലക്ഷാമം നേരിടുന്ന ജില്ലയിൽ മഴക്കുറവ് കുടിവെള്ള വിതരണത്തിനും കൃഷിക്കും ഒരുപോലെ തിരിച്ചടിയാകും.

Tags:    
News Summary - Palakkad monsoon 39 percent less

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.