ഒന്നര മാസമായിട്ടും സംഭരിക്കാത്തതിനാൽ പറമ്പിൽ പ്ലാസ്റ്റിക് കവറിട്ട് സൂക്ഷിക്കുന്ന പ്രസന്നയുടെ നെല്ല്
മണ്ണൂർ: കൊയ്ത് കഴിഞ്ഞ് ഒന്നര മാസം കഴിഞ്ഞിട്ടും സപ്ലൈകോ നെല്ല് സംഭരിക്കാത്തതിനാൽ കർഷകർ ദുരിതത്തിൽ. മണ്ണൂർ ചേറുംബാല പാടശേഖരത്തിലെ 60ഓളം കർഷകരുടെ 150 ടണ്ണോളം വരുന്ന നെല്ലാണ് പാടത്തും വയലിലും വീട്ടുമുറ്റത്തുമായി കെട്ടിക്കിടക്കുന്നത്. മലയോര പ്രദേശമായതിനാൽ കാട്ടുപന്നി ശല്യവും കർഷകർക്ക് വിനയായി. നെൽപാടങ്ങളിൽ സൂക്ഷിച്ച് വെച്ച നെല്ലുകൾക്ക് വേനൽ മഴയും ഭീഷണിയായിട്ടുണ്ട്.
സമീപ പ്രദേശങ്ങളിലെ നെല്ലുകളെല്ലാം തന്നെ സപ്ലെകോ ഏജന്റുരെത്തി സംഭരിച്ചെങ്കിലും ഇവിടെ സംഭരണം നടന്നിട്ടില്ലന്ന് കർഷകർ പരാതി പറയുന്നു. കടക്കെണിയിലായ കർഷകർ പലരും സ്വകാര്യ ഏജന്റുമാർക്ക് ചുരുങ്ങിയ വിലക്ക് നെല്ലുകൾ നൽകിയതായി കർഷകർ പറഞ്ഞു. നല്ല പോലെ ശുചീകരിച്ച് ഉണക്കി ചാക്കിലാക്കിയ നെല്ലാണ് പല ഭാഗത്തായി കെട്ടിക്കിടക്കുന്നത്.
തൂക്കത്തിൽ രണ്ടു ശതമാനം കുറച്ച് നെല്ല് സംഭരിക്കാനാകൂ എന്ന നിലപാടിലാണത്രേ മില്ലുകാർ. ഇത് മൂലം കർഷകർക്ക് ഒരു ചാക്കിന് രണ്ട് കിലോ വീതം നഷ്ടമാകുമെന്നും കർഷകർ പറയുന്നു. ഇത് അംഗീകരിക്കാനാകില്ലെന്നും കർഷകർ പറഞ്ഞു. പിടിവാശി അവസാനിപ്പിച്ച് ഉടൻ നെല്ല് സംഭരിക്കാൻ നടപടി ഉണ്ടാകണമെന്ന് പാടശേഖര സമിതി കൺവീനർ കെ. രാധാകൃഷ്ണൻ, കെ.പി. ഗോപാലകൃഷ്ണൻ, പ്രസന്ന, എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.