കഞ്ചിക്കോട് വ്യവസായ മേഖലയിലേക്കുള്ള റോഡ് തകർന്ന് തരിപ്പണമായ നിലയിൽ
പാലക്കാട്: വികസനത്തിന്റെ പേരിൽ റോഡ് കുത്തിപ്പൊളിച്ചതോടെ ദുരിതത്തിലായി കഞ്ചിക്കോട് വ്യവസായ മേഖല. സംസ്ഥാനത്തെ ഏറ്റവും വലിയ വ്യവസായ മേഖലയിലേക്കുള്ള റോഡാണ് പൊട്ടിപ്പൊളിഞ്ഞ് തരിപ്പണമായി കിടക്കുന്നത്. നവീകരണം പാതിവഴിയിൽ നിലച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് മേഖല. മഴ പെയ്തതോടെ കുഴികളിൽ വെള്ളം നിറഞ്ഞ് യാത്ര കൂടുതൽ ദുരിതത്തിലായി.
മുന്നൂറോളം വ്യവസായ സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. ഇത്രയും സ്ഥാപനങ്ങളിലായി പതിനായിരത്തോളം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ബസിലും കാറിലും ഇരുചക്രവാഹനങ്ങളിലുമെല്ലാമാണ് തൊഴിലാളികൾ ഇവിടേക്ക് വരുന്നത്. എന്നാൽ, കാൽനടയാത്രക്ക് പോലും പറ്റാത്ത വിധം റോഡ് തകർന്നുതരിപ്പണമായതോടെ വ്യവസായമേഖല യാത്രാ പ്രതിസന്ധി നേരിടുകയാണ്.
കഞ്ചിക്കോട് നിഡ, വൈസ് പാർക്ക് വഴി കടന്നുപോകുന്ന പ്രധാന റോഡിന്റെ നവീകരണ പ്രവൃത്തികൾ പാതിവഴിയിൽ ഉപേക്ഷിച്ചതോടെ ചരക്കുനീക്കവും ജനജീവിതവും പൂർണമായി സ്തംഭിച്ചു. ഒരു വർഷം മുമ്പാണ് 30 കോടി രൂപയുടെ കിഫ്ബി ഫണ്ടിൽ റോഡ് നവീകരണ പ്രവൃത്തികൾ ആരംഭിച്ചത്. പൊതുമരാമത്ത് വകുപ്പും കരാറുകാരനും ചേർന്ന് റോഡ് പൂർണമായി കുത്തിപ്പൊളിക്കുകയും കലുങ്കുകൾ തകർക്കുകയും ചെയ്തു. എന്നാൽ, പണി വെറും 20 ശതമാനം പോലും പൂർത്തിയാക്കാതെ കരാർ കമ്പനി നിർമാണം പാതിവഴിയിൽ ഉപേക്ഷിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പാണ് പണി പാതിവഴിയിൽ ഉപേക്ഷിച്ചത്. ഇതോടെ വ്യവസായ മേഖലക്ക് തന്നെ വൻ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നതെന്ന് കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം ഭാരവാഹികൾ പറയുന്നു.
പ്രതിദിനം നൂറുകണക്കിന് ചരക്കുലോറികളും കണ്ടെയ്നറുകളും കടന്നുപോകുന്ന റോഡാണിത്. ലോറികൾ കുഴിയിൽ വീണുണ്ടാകുന്ന ഗതാഗതക്കുരുക്ക് മണിക്കൂറുകളോളമാണ് ചരക്കുനീക്കം വൈകിപ്പിക്കുന്നത്. ഇത് കമ്പനികളുടെ ഉൽപാദനച്ചെലവ് കുത്തനെ കൂട്ടുകയും കഞ്ചിക്കോട്ടെ വ്യവസായങ്ങളുടെ നിലനിൽപ്പിനെ തന്നെ ബാധിക്കുകയും ചെയ്യുന്നു. വേനലിൽ പൊടി ശ്വസിച്ച് വിവിധ ഫാക്ടറികളിലായി പതിനായിരക്കണക്കിന് തൊഴിലാളികളാണ് ദിവസേന ജോലി ചെയ്യുന്നത്.
മഴയത്ത് റോഡിലെ കുഴികളിൽ ചാടിക്കയറി വേണം സ്ഥാപനങ്ങളിലെത്താൻ. സംസ്ഥാനത്തെ ചെറുകിട-ഇടത്തരം വ്യവസായങ്ങളും അന്താരാഷ്ട്ര ബ്രാൻഡുകളും പ്രവർത്തിക്കുന്ന കഞ്ചിക്കോടിനോടാണ് അധികൃതർ ഈ ക്രൂരത കാണിക്കുന്നതെന്നും കഞ്ചിക്കോട് ഇൻഡസ്ട്രീസ് ഫോറം ഭാരവാഹികൾ പറഞ്ഞു. പണി വേഗത്തിൽ പൂർത്തിയാക്കുമെന്നാണ് പൊതുമരാമത്ത് അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.