പാലക്കാട്: സംസ്ഥാന ഭരണമാറ്റത്തിന് പിറകെ ജില്ലയിൽ പൊലീസ് സേനയിൽ സ്ഥലംമാറ്റ ഭീഷണിയെന്ന് പരാതി. സേനയിലെ വകുപ്പ് മേധാവികൾ പോലും അറിയാതെയാണ് ജീവനക്കാരെ സ്ഥലം മാറ്റുന്നത്. ജില്ലയിലെ ഉയർന്ന ഉദ്യോഗസ്ഥന് കീഴിലെ ജീവനക്കാരനെ അദ്ദേഹം പോലും അറിയാതെയാണ് കഴിഞ്ഞയാഴ്ച സ്ഥലം മാറ്റിയത്. പിന്നീട് ഉയർന്ന ഉദ്യോഗസ്ഥൻ ഇടപെട്ടാണ് ആ ജീവനക്കാരനെ തിരികെ കൊണ്ടുവന്നത്. ജില്ല ആസ്ഥാന ക്യാമ്പിലെ ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്ന് ജീവനക്കാർ ആരോപിക്കുന്നു.
മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥരെയും മറ്റ് പൊലീസുകാരെയും സ്വന്തം താൽപര്യ പ്രകാരം സ്ഥലം മാറ്റുകയും മറ്റു ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായ പരാതി സേനയിൽ വ്യാപകമാണ്. ഇത് സംബന്ധിച്ച് 25ഓളം പൊലീസ് ഉദ്യോഗസ്ഥർ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയതായാണ് വിവരം. പൊലീസ് അസോസിയേഷൻ അംഗം പോലുമല്ലാത്ത ഈ ഉദ്യോഗസ്ഥനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. കൂടാതെ ഓഫിസുകളിലെ ജീവനക്കാരെ ഭീഷണിപ്പെടുത്തിയതിനും ഓഫിസിലെ വൈദ്യുത ഉപകരണങ്ങൾ നശിപ്പിച്ചതിനും യൂനിറ്റ് മേധാവി ഈ ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടിക്ക് ശിപാർശ ചെയ്തതായി പറയപ്പെടുന്നു.
സംസ്ഥാനതലത്തിൽ മോട്ടോർ ട്രാൻസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥരുടെ പ്രമോഷനുമായി ബന്ധപ്പെട്ട തെറ്റായ രേഖകൾ നൽകി ഉദ്യോഗസ്ഥരെ തെറ്റിദ്ധരിപ്പിച്ച് സീനിയോറിറ്റി മറികടക്കുന്നതിന് ഈ ഉദ്യോഗസ്ഥനെതിരെയും ആഭ്യന്തര അന്വേഷണം നടക്കുന്നതായും പറയുന്നു. ഇത്തരത്തിലുള്ള ഈ ഉദ്യോഗസ്ഥനെതിരെ ഒരുവിധ നടപടിയും സ്വീകരിക്കാത്തതിൽ പൊലീസുകാർക്കിടയിൽ കടുത്ത അമർഷമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.